തുടക്കത്തിലേ കല്ലുകടി; പിസി ജോര്‍ജ്ജിനെതിരെ രൂക്ഷ വിമർശനവുമായി പാലായില്‍ നിന്നുള്ള ബിജെപി നേതാക്കള്‍

ബിജെപി മത്സരിക്കുന്ന സീറ്റിന് വേണ്ടി മുന്നണിയില്‍ യാതൊരു കൂടിയാലോചനയും നടത്താത്തെ പിസി ജോര്‍ജ്ജ് നീക്കം തുടങ്ങിയതിൽ അസ്വസ്ഥരായി കോട്ടയത്തെ ബിജെപി നേതാക്കൾ. പിസി ജോര്‍ജ്ജിനെതിരെ രൂക്ഷമായ ഭാഷയിലാണ് പാലായില്‍ നിന്നുള്ള ബിജെപി നേതാക്കള്‍ വിമര്‍ശനം ഉന്നയിക്കുന്നത്. പിസി ജോര്‍ജ്ജിന്‍റെ ശൈലി ബിജെപിക്കു ചേര്‍ന്നതല്ലെന്നായിരുന്നു യോഗത്തിലുണ്ടായ വിമര്‍ശനം.
പാര്‍ട്ടി ദേശീയ നിര്‍വാഹക സമിതിയംഗം പികെ കൃഷ്ണദാസ്, സംസ്ഥാന സെക്രട്ടറി എം ഗണേഷ് എന്നിവരുടെ സാന്നിധ്യത്തിലായിരുന്നു പിസി ജോര്‍ജ്ജിനെ വിമര്‍ശിച്ച് പാലായില്‍ നിന്നുള്ള നേതാക്കള്‍ രംഗത്ത് എത്തിയത്. മക്കള്‍ രാഷ്ട്രീയത്തെ തള്ളപ്പറയുന്ന ബിജെപിയുടെ നിലപാടിന് വിരുദ്ധമായാണ് പിസി ജോര്‍ജ്ജ് പാലായില്‍ ഷോണ്‍ ജോര്‍ജ്ജിനെ സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ചതെന്ന് നേതാക്കള്‍ ചൂണ്ടിക്കാട്ടി.
പാലായും പൂഞ്ഞാറും അടുത്തടുത്ത് കിടക്കുന്ന മണ്ഡലങ്ങളാണ്. ഇവിടെ പിതാവും മകനും മത്സരിക്കുന്നത് അംഗീകരിക്കാനാവില്ല. ഷോണ്‍ ജോര്‍ജ്ജ് സ്ഥാനാര്‍ത്ഥിയായി എത്തിയില്ലെങ്കിലും കെഎം മാണിയുടെ അഭാവത്തില്‍ മണ്ഡലത്തില്‍ ബിജെപിക്ക് മികച്ച പ്രകടനം നടത്താന്‍ കഴിയുമെന്നും നേതാക്കള്‍ വിശദീകരിച്ചു.
ലോക്സഭാ തിരഞ്ഞെടുപ്പില്‍ പാല ഉള്‍പ്പെടുന്ന കോട്ടയം സീറ്റ് ഘടകകക്ഷിക്ക് നല്‍കിയത് ബിജെപി പ്രവര്‍ത്തകരില്‍ വലിയ ആവേശം സൃഷ്ടിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇതിന് പിന്നാലെ പാല ഉപതിരഞ്ഞെടുപ്പില്‍ സീറ്റ് ഘടകക്ഷിക്കന് നല്‍കിയാല്‍ ബിജെപി പ്രവര്‍ത്തകര്‍ പിന്തിരിച്ചു നില്‍ക്കുന്ന സാഹചര്യമുണ്ടാകും. യോഗ തീരുമാനം പാല ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയെ തന്നെ മത്സരിപ്പിക്കണമെന്ന് സംസ്ഥാന നേതൃത്വത്തോട് ആവശ്യപ്പെടാനും യോഗം തീരുമാനിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പില്‍ എസ്എന്‍ഡിപിയില്‍ നിന്ന് അനുകൂല സമീപനം ലഭിച്ചതെന്നും ഇക്കാരണാത്താല്‍ ബിഡിജെഎസ് ഉള്‍വലിഞ്ഞെന്നും യോഗം വിലയിരുത്തി.
https://www.facebook.com/Malayalivartha






















