വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള; തെറ്റിദ്ധാരണയുടെ പുറത്തിട്ട പോസ്റ്റിന്റെ പേരിൽ നിയമനടപടി വേണ്ടെന്ന് ഐസക്കിന്റെ സുഹൃത്തുക്കൾ
ദേശീയപാത സ്ഥലമെടുപ്പുമായി ബന്ധപ്പെട്ട് വിവാദ ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട ധനമന്ത്രി തോമസ് ഐസക്കിനെതിരെ ബിജെപി സംസ്ഥാന പ്രസിഡന്റ് അഡ്വ.പി.എസ്. ശ്രീധരന്‍പിള്ള നിയമനടപടി സ്വീകരിച്ചതോടെ ഐസക്കിന്റെയും പിള്ളയുടെയും പൊതു സുഹൃത്തുക്കൾ വിഷയത്തിൽ ഇടപെട്ടു. തെറ്റിദ്ധാരണയുടെ പുറത്തിട്ട പോസ്റ്റിന്റെ പേരിൽ നിയമനടപടി വേണ്ടെന്നാണ് ഐസക്കിന്റെ സുഹൃത്തുക്കൾ പിള്ളയെ ഉപദേശിക്കുന്നത്. പിള്ള അത് കേൾക്കുമോ എന്നാണ് അറിയേണ്ടത്.
പത്ത് കോടിരൂപ നഷ്ടപരിഹാരം നല്‍കണമെന്നും പ്രസ്താവന പിന്‍വലിച്ച് മാപ്പ് പറയണമെന്നും ആവശ്യപ്പെട്ട് അഡ്വ. ജോസഫ് തോമസ് മുഖേനയാണ് പിള്ള വക്കീല്‍ നോട്ടീസ് അയച്ചത് . ബിജെപി സംസ്ഥാന അദ്ധ്യക്ഷപദം കേരള വികസനം അട്ടിമറിക്കാനുള്ള സുവര്‍ണ്ണാവസരമാണെന്നും വികസനം അട്ടിമറിച്ച അദ്ദേഹത്തെ പൊതു ശത്രുവമായി പ്രഖ്യാപിച്ച് സാമൂഹികമായി ബഹിഷ്‌ക്കരിക്കുകയാണ് വേണ്ടതെന്നുമാണ് തോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. തന്നെ മനപൂര്‍വ്വം അപകീര്‍ത്തിപ്പെടുത്തുന്ന തരത്തിലുള്ളതാണ് ഐസക്കിന്റെ പ്രസ്താവനയെന്ന് ശ്രീധരന്‍പിള്ള പറഞ്ഞു. സോഷ്യല്‍ മീഡയക്ക് നിയമത്തിന്റെ മുന്നില്‍ പ്രത്യേക പരിഗണന ഇല്ല. പൊതു പ്രവര്‍ത്തകരെ എന്തു ചെയ്യാം എങ്ങനെയും വേട്ടയാടാം എന്ന രീതിക്ക് മാറ്റം വേണം. അതിനാലാണ് നിയമനടപടി സ്വീകരിച്ചത്. നഷ്ടപരിഹാരതുക ശബരിമല വിഷയത്തില്‍ വേട്ടയാടി ഇന്നും വേദന അനുഭവിക്കുന്നവര്‍ക്ക് നല്‍കും. ഇത്തരത്തില്‍ സമൂഹമാധ്യമങ്ങള്‍ മുഖേന അപകീര്‍ത്തിപ്പെടുത്തിയതിന് 11 കേസുകള്‍ കൂടി ഫയല്‍ ചെയ്യുമെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ആറ്റിങ്ങലില്‍ വര്‍ഗ്ഗീയ ചുവയുള്ള പ്രസംഗം നടത്തിയെന്ന് കാണിച്ച് സിപിഎം മുന്‍എംഎല്‍എ നല്‍കിയ പരാതിയില്‍ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ തെളിവായി നല്‍കിയ പ്രസംഗത്തിന്റെ സിഡി ആവശ്യപ്പെട്ടതനുസരിച്ച് തന്നു. സിഡി പരിശോധിച്ചു. തെറ്റായിട്ടൊന്നും പ്രസംഗിച്ചിട്ടില്ല. ഒരു ഭാഗം മാത്രം അടര്‍ത്തിയെടുത്താണ് പരാതി നല്‍കിയത്.
ശബരിമലവിഷയത്തില്‍ ഇരുമുന്നണികളും ഇപ്പോള്‍ തമ്മലടിക്കുകയാണ്. ബിജെപി മുമ്പ് പറഞ്ഞതു പോലെ തെരഞ്ഞെടുപ്പില്‍ ശബരിമല മുഖ്യവിഷയമായി.
നെഹ്‌റു കുടുംബം ഭരണത്തില്‍ വന്നാലെ ഭരണഘടനയും നാനാത്വത്തില്‍ ഏകത്വം നിലനില്‍ക്കൂ എന്നാണ് ഏ.കെ. ആന്റണിയുടെ പ്രസ്താവന. ആത്മാര്‍ത്ഥത ഉണ്ടെങ്കില്‍ അടിയന്തരാവസ്ഥയെ എതിര്‍ത്ത് ആസ്സാം എഐസിസിയില്‍ പ്രസ്താവന നടത്തിയത് എന്തിനെന്ന് വ്യക്തമാക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
ഐസക്കും പിള്ളയും തമ്മിലുള്ള കേസ് കൃത്യമായി മുന്നോട്ടു പോവുകയാണെങ്കിൽ പോസ്റ്റിട്ട സാഹചര്യം ഐസക്കിന് വിശദമാക്കേണ്ടി വരും . മാത്രവുമല്ല തെളിവില്ലാതെ ഇപ്രകാരം എഴുതിയതിന് മറുപടിയും പറയേണ്ടി വരും. സാധാരണ ഗതിയിൽ രാഷ്ട്രീയക്കാർ ഇത്തരം കേസുകളുമായി മുന്നോട്ടു പോകുന്ന പതിവില്ല. അത്തരത്തിൽ മുന്നോട്ട് പോയാൽ ശിക്ഷിക്കുന്ന പതിവുമില്ല.എന്നാൽ ഇവിടെ നിയമം ഐസക്കിന് എതിരാണ്.
യഥാർത്ഥത്തിൽ തെരഞ്ഞടുപ്പിന് ശേഷം നടന്ന ഒരു പ്രസ്താവനാ യുദ്ധം മാത്രമായിരുന്നു ഐസക്കിന്റെ പോസ്റ്റ്. എന്നാൽ അത് ശ്രീധരൻ പിള്ളയെ മാനസികമായി തളർത്തി. ദേശീയപാതാ വികസനവുമായി ബന്ധപ്പെട്ട് ശ്രീധരൻ പിള്ളക്ക് ഒരു റോളും ഉണ്ടായിരുന്നില്ല. കേന്ദ്ര സർക്കാരിൽ നടന്ന ചില കേരളവിരുദ്ധ കളികളാണ് പിള്ളയെ കുഴപ്പത്തിലാക്കിയത്. ഇതിൽ ബി ജെ പിയുടെ കേരള ഘടകത്തിനും പ്രത്യേകിച്ചൊരു റോളും ഉണ്ടായിരുന്നില്ല. ഏതായാലും സംഗതി കുഴപ്പമായ സ്ഥിതിക്ക് പിള്ളയെ പ്രീണിപ്പിച്ച് കേസ് പിൻവലിക്കാനാണ് തോമസ് ഐസകിന്റെ ശ്രമം.
https://www.facebook.com/Malayalivartha