തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ സംസ്ഥാനത്തിന്റെ എതിര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും അദ്ദേഹം യാതൊരു മറുപടിയും നല്‍കിയില്ല
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവല്‍ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനത്തില്‍ സംസ്ഥാനത്തിന്റെ എതിര്‍പ്പ് മുഖ്യമന്ത്രി പിണറായി വിജയന്‍ പ്രധാനമന്ത്രിയെ അറിയിച്ചെങ്കിലും അദ്ദേഹം യാതൊരു മറുപടിയും നല്‍കിയില്ല. ശനിയാഴ്ച രാവില ഡല്‍ഹിയില്‍ നടന്ന കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ വിമാനത്താവളത്തിന്റെ കാര്യത്തിലുള്ള അതൃപ്തി അറിയിച്ചത്. മോദി രണ്ടാം വട്ടവും പ്രധാനമന്ത്രിയായ ശേഷം ഇതാദ്യമായാണ് ഇരുവരും തമ്മില്‍ കാണുന്നത്. രാവിലെ പത്ത് മണിയോടെ കല്ല്യാണ്‍ മാര്‍ഗ്ഗിലെ പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതിയില്‍ എത്തിയാണ് മുഖ്യമന്ത്രി പ്രധാനമന്ത്രിയെ കണ്ടത്. കേരളത്തിന്റെ ആവശ്യങ്ങള്‍ ഉള്‍ക്കൊള്ളിച്ച് സമഗ്രമായ നിവേദനം മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കൈമാറി.
തിരുവനന്തപുരം വിമാനത്താവളം സംസ്ഥാനത്തിന് അവകാശപ്പെട്ടതാണെന്നും സ്വകാര്യവല്‍ക്കരണ തീരുമാനത്തില്‍ നിന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറണമെന്നും നേരത്തെ തന്നെ കേരളം കേന്ദ്രത്തെ അറിയിച്ചിരുന്നു.പ്രളയവുമായി ബന്ധപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ആവശ്യപ്പെട്ട ധനസഹായം കേന്ദ്രത്തില്‍ നിന്നും ലഭിച്ചില്ലെന്നും സംസ്ഥാനത്തിന്റെ പുനര്‍നിര്‍മ്മാണത്തിനും പുനരധിവാസത്തിനും കേന്ദ്രസഹായം ആവശ്യമാണെന്നും മുഖ്യമന്ത്രി പ്രധാനമന്ത്രിയെ അറിയിച്ചു. 1932ല്‍ സ്ഥാപിച്ചതും ലാഭത്തില്‍ പ്രവര്‍ത്തിക്കുന്നതുമായ തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളം സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പ്രതിരോധിക്കുന്നതിന് സാധ്യമായ എല്ലാ നടപടികളും സര്‍ക്കാര്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പറയുന്നു. എന്നാലിത് നടക്കുമോ എന്ന് യാതൊരു ഉറപ്പും കേന്ദ്രം നല്‍കിയില്ല.
വിമാനത്താവളങ്ങളുടെ നിര്‍മ്മാണത്തിലും നടത്തിപ്പിലുമുള്ള പരിചയം കണക്കിലെടുത്ത് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ നടത്തിപ്പും ഭാവി വികസന പ്രവര്‍ത്തനങ്ങളും സംസ്ഥാനത്തെ ഏല്‍പ്പിക്കണമെന്ന് കേന്ദ്രത്തോട് സംസ്ഥാനം മുമ്പും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ബിഡ്ഡിനുള്ള നടപടിയുമായി കേന്ദ്രസര്‍ക്കാര്‍ മുന്നോട്ടുപോവുകയാണുണ്ടായത്. തുടര്‍ന്ന് തിരുവനന്തപുരം അന്താരാഷ്ട്ര വിമാനത്താവള ലിമിറ്റഡ് എന്ന ഒരു സ്‌പെഷ്യല്‍ പര്‍പ്പസ് വെഹിക്കിള്‍ രൂപീകരിക്കുകയും മത്സരാധിഷ്ഠിത ലേലത്തില്‍ പങ്കെടുക്കുകയും ചെയ്തു. കമ്പനിക്ക് റൈറ്റ് ഓഫ് ഫസ്റ്റ് റഫ്യൂണല്‍ അവകാശം നല്‍കണമെന്ന് ആവശ്യപ്പെട്ടെങ്കിലും 10% മാത്രം നിരക്ക് വ്യത്യാസം എന്ന ഉപാധിയോടെയാണ് ആവശ്യം അംഗീകരിച്ചത്. ഇക്കാരണത്താല്‍ കെ.എസ്.ഐ.ഡി.സിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച ഈ പ്രത്യേക കമ്പനിക്ക് ബിഡ്ഡ് ലഭിക്കുകയുണ്ടായില്ല. മറിച്ച,് വിമാനത്താവള നടത്തിപ്പുമായി ബന്ധപ്പെട്ട് യാതൊരു മുന്‍കാല പരിചയവുമില്ലാത്ത സ്ഥാപനമായ അദാനി എന്റര്‍െ്രെപസസിനാണ് ബിഡ്ഡ് ലഭിച്ചത്. ടി സ്ഥാപനത്തിന് ബിഡ്ഡ് അവാര്‍ഡ് ചെയ്യുന്നതിനെതിരെ സംസ്ഥാന സര്‍ക്കാരും കെ.എസ്.ഐ.ഡി.സിയും ബഹു.ഹൈക്കോടതിയില്‍ റിട്ട് ഫയല്‍ ചെയ്തിട്ടുണ്ട്. പ്രസ്തുത ഹര്‍ജിയില്‍ കോടതി വിധിക്ക് വിധേയമായിട്ടായിരിക്കും അവാര്‍ഡ് എന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
രാജഭരണകാലത്ത് കൈമാറിയ 258.06 ഏക്കര്‍ ഭൂമിക്കും സംസ്ഥാന സര്‍ക്കാര്‍ കൈമാറിയ 8.29 ഭൂമിക്കും പുറമെ സര്‍ക്കാര്‍ ഏറ്റെടുത്ത് നല്‍കിയ 32.56 ഏക്കര്‍ ഉള്‍പ്പെടെയുള്ള ഭൂമിയിലാണ് വിമാനത്താവളം പ്രവര്‍ത്തിക്കുന്നത്. വിമാനത്താവള വികസനത്തിനായി 18 ഏക്കര്‍ ഭൂമി ഏറ്റെടുക്കുന്നതിനുള്ള നടപടി ത്വരിതഗതിയില്‍ പുരോഗമിക്കുകയാണ്. ഇത്തരത്തില്‍ സര്‍ക്കാര്‍ ഭൂമിയില്‍ നിലനില്‍ക്കുന്ന വിമാനത്താവളം സംസ്ഥാന സര്‍ക്കാരിന് അവകാശപ്പെട്ടതാണ്. സംസ്ഥാന സര്‍ക്കാരിന്റെ സഹകരണമില്ലാതെ ഒരു സ്വകാര്യ കമ്പനിക്കും വിമാനത്താവളം വികസിപ്പിക്കാനാവില്ല. ആയതിനാല്‍ സ്വകാര്യ ഏജന്‍സിക്ക് വിമാനത്താവളം കൈമാറാനാവില്ലെന്ന നിലപാടാണ് സര്‍ക്കാരിനുള്ളത്. വിമാനത്താവളം അദാനി ഗ്രൂപ്പിനെ ഏല്‍പ്പിക്കാനുള്ള നടപടികള്‍ നിര്‍ത്തിവച്ച് നടത്തിപ്പ് ചുമതല സംസ്ഥാനത്തിന് നല്‍കുന്നതിന് അടിയന്തിരമായി ഇടപെടണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്കും കേന്ദ്ര വ്യോമയാന മന്ത്രിക്കും 27.02.2019ല്‍ കത്തയച്ചിരുന്നു. ഇക്കാര്യത്തില്‍ ഇനിയും അനുകൂല നിലപാട് ഉണ്ടായിട്ടില്ല.
https://www.facebook.com/Malayalivartha