പിണറായിക്ക് വിഎസിന്‍റെ മുന്നറിയിപ്പ്; എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ വേണമെന്ന് മുന്‍ മുഖ്യമന്തി വി.എസ്. അച്യുതാനന്ദന്‍

എല്‍ഡിഎഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ വേണമെന്ന് മുന്‍ മുഖ്യമന്തി വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് അദ്ദേഹം മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു.
പൊലീസിന് മജിസ്റ്റീരിയൽ അധികാരം നൽകുന്നത് അടക്കമുള്ള കാര്യങ്ങളിൽ സര്‍ക്കാര്‍ നിലപാട് ഇടത് ആശയങ്ങൾക്ക് വിരുദ്ധമെന്ന് വിഎസ് അച്യുതാനന്ദൻ പറഞ്ഞു. പോലീസിന് മജിസ്റ്റീരിയല്‍ അധികാരം നല്‍കുക, ലളിതകലാ അക്കാദമി പ്രഖ്യാപിച്ച കാര്‍ട്ടൂണ്‍ പുരസ്കാരത്തില്‍ സര്‍ക്കാര്‍ ഇടപെടുക, കുന്നത്തുനാട് നിലം നികത്തലടക്കം കേരളത്തില്‍ നടക്കുന്ന നിലം നികത്തലുകളിലും കയ്യേറ്റങ്ങളിലുമെല്ലാം വേണ്ടത്ര ജാഗ്രത പുലര്‍ത്താതിരിക്കുക എന്നീ കാര്യങ്ങളില്‍ ഗൗരവമായ പുനഃപരിശോധന ആവശ്യമാണെന്ന് കാണിച്ച് വിഎസ് അച്യുതാനന്ദന്‍ മുഖ്യമന്ത്രിക്ക് കത്ത് നല്‍കി.
ഇടതുപക്ഷ നിലപാടുകളുടെ നിരാസമാണെന്ന് വ്യാഖ്യാനിക്കാവുന്ന നടപടികള്‍ ജനങ്ങളുടെ അവിശ്വാസത്തിന് കാരണമാവും. മനുഷ്യാവകാശ ലംഘനങ്ങളുടെ കാര്യത്തിലും ആവിഷ്കാര സ്വാതന്ത്ര്യം ഹനിക്കപ്പെടുന്ന കാര്യത്തിലും, നിലം നികത്തലുകളുടെ കാര്യത്തിലുമെല്ലാം ഇടതുപക്ഷ നിലപാടുകള്‍ വ്യക്തമാണ്. അത്തരം കാര്യങ്ങളില്‍ സംഭവിക്കുന്ന പിഴവുകള്‍ ജനവിശ്വാസം നഷ്ടപ്പെടുത്തുമെന്ന് വിഎസ് ചൂണ്ടിക്കാട്ടി.
അതോടൊപ്പം, ഭൂമി റജിസ്ട്രേഷന് ആധാര്‍ നിര്‍ബ്ബന്ധമാക്കാനുള്ള നീക്കം ഉപേക്ഷിക്കണമെന്ന് വിഎസ് റവന്യൂ വകുപ്പ് മന്ത്രിയോട് ആവശ്യപ്പെട്ടു.
അതേസമയം കേരള പൊലീസില്‍ അച്ചടക്കരാഹിത്യവും അരാജകത്വവും പ്രതിദിനം വര്‍ധിക്കുന്നത് വകുപ്പ് മന്ത്രിയുടെ പിടുപ്പുകേട് കൊണ്ടാണെന്ന് കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ആഞ്ഞടിച്ചു. പട്ടാപകല്‍ മവേലിക്കരയില്‍ സഹപ്രവര്‍ത്തകന്‍ വനിതാ പൊലീസ് ഉദ്യോഗസ്ഥയെ ചുട്ടുകൊന്നതും കണ്ണൂര്‍ എ ആര്‍ ക്യാംപില്‍ ജാതിപ്പേര് വിളിച്ച് പൊലീസ് ഉദ്യോഗസ്ഥനെ സഹപ്രവര്‍ത്തകര്‍ പീഡിപ്പിച്ചതും സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുടെ എണ്ണം വര്‍ധിക്കുന്നതിന് ഉദാഹരണങ്ങളാണ് എന്ന് മുല്ലപ്പള്ളി കുറ്റപ്പെടുത്തി. മന്ത്രിയും എംഎല്‍എയും ഉള്‍പ്പടെ പാര്‍ട്ടി നേതാക്കളും സ്ത്രീപീഡനത്തിന്‍റെ പേരില്‍ സമൂഹത്തിന് മുന്നില്‍ പ്രതിക്കൂട്ടില്‍ നില്‍ക്കുന്ന സാഹചര്യത്തില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ള ഒരുകൂട്ടം പൊലീസ് ഉദ്യോഗസ്ഥര്‍ കാണിക്കുന്ന എന്തുവൃത്തികേടിനും മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ പാര്‍ട്ടിയും സംരക്ഷണം നല്‍കുന്നുവെന്നും മുല്ലപ്പള്ളി പറഞ്ഞു.
പൊലീസ് പൂര്‍ണ്ണമായും രാഷ്ട്രീയവത്കരിക്കപ്പെട്ടു എന്നതിന് തെളിവാണ് മുന്‍ ഡിവൈഎഫ്ഐ നേതാവ്, തന്നെ സിപിഎമ്മിന്‍റെ ഒരു എംഎല്‍എ വധിക്കാന്‍ ശ്രമിച്ചെന്ന് പൊലീസില്‍ പലതവണ മൊഴി നല്‍കിയിട്ടും ഒരു നടപടിയും സ്വീകരിക്കാന്‍ തയ്യാറാകാത്തത്. സ്ത്രീ സുരക്ഷയും സമത്വവും പറഞ്ഞ് നവോത്ഥാന വനിതാ മതില്‍ നിര്‍മ്മിച്ച മുഖ്യമന്ത്രിക്ക് വനിതാ പൊലീസ് ഉദ്യോഗസ്ഥയ്ക്ക് പോലും സംരക്ഷണം നല്‍കാന്‍ കഴിയാത്ത സാഹചര്യത്തില്‍ എങ്ങനെയാണ് സമസ്ത മേഖലയിലുമുള്ള സ്ത്രീകള്‍ക്ക് സുരക്ഷ നല്‍കാന്‍ കഴിയുകയെന്നും മുല്ലപ്പള്ളി ചോദിച്ചു.
സത്യസന്ധരും നീതിമാന്‍മാരുമായ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ഭയമായി പ്രവര്‍ത്തിക്കുന്നതിനോ നിഷ്പക്ഷമായി കുറ്റകൃത്യങ്ങളില്‍ അന്വേഷണം നടത്താനോ കഴിയാത്ത അവസ്ഥയും നിലനില്‍ക്കുന്നു. അതിന് തെളിവാണ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറുടെ തിരോധാനത്തിന് ഇടയാക്കിയ സംഭവം. ആഭ്യന്തരവകുപ്പിനെ കുറിച്ച് ഒരു ഗ്രാഹ്യവുമില്ലാത്ത മുഖ്യമന്ത്രി ഏതാനും ഉദ്യോഗസ്ഥരുടെ ഉപദേശ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ചാണ് വകുപ്പ് നിയന്ത്രിക്കുന്നത്. സംസ്ഥാന പൊലീസ് മേധാവിക്ക് പുറമെ ഒരു മുന്‍ ഡിജിപിക്ക് തലസ്ഥാനത്ത് എല്ലാ സൗകര്യങ്ങളും നല്‍കി മുഖ്യമന്ത്രി ഉപദേശം തേടുമ്പോഴാണ് കേരള പൊലീസ് ചരിത്രത്തില്‍ ഒരിക്കലുമില്ലാത്ത മൂല്യ തകര്‍ച്ച നേരിടുന്നത്. യുവാക്കളായ ഐപിഎസ് ഉദ്യോഗസ്ഥര്‍ എല്ലാവരും പൂര്‍ണ്ണമായും അസംതൃപ്തരാണ്. പലരും കേരളത്തിന് പുറത്തേക്ക് സര്‍വീസ് നോക്കുകയാണെന്നും മുല്ലപ്പള്ളി പറഞ്ഞു.
https://www.facebook.com/Malayalivartha


























