എല്ലാം വളരെ രഹസ്യമായി... സംസ്ഥാന കമ്മിറ്റി വിളിക്കാതെ സ്വയം നേതാവായി വാണ പി.ജെ. ജോസഫിന് മറ്റൊരു തിരിച്ചടി; ജോസ് കെ. മാണി കളിച്ചത് നിയമവിദഗ്ദ്ധരുമായി കൂടിയാലോചിച്ച്; പാര്‍ട്ടിയില്‍ പി.ജെ. ജോസഫിന്റെ വഴി അടഞ്ഞെന്നു നിയമവിദഗ്ധര്‍; എല്ലാവരും കാലുമാറുന്നു
ജോസ് കെ. മാണി കളിച്ച കളിയില്‍ പിജെ ജോസഫ് പെട്ടുപോയി. പി.ജെ. ജോസഫ് വാചകമടിച്ച് നടന്നപ്പോള്‍ ജോസ് കെ. മാണി എല്ലാം തന്ത്രമായി നീക്കി. പാര്‍ട്ടിയിലെ വലിയൊരു വിഭാഗം ആവശ്യപ്പെട്ടിട്ടും കേരളാ കോണ്‍ഗ്രസ് (എം) സംസ്ഥാന സമിതി യോഗം വിളിക്കാത്തത് പി.ജെ. ജോസഫിനു കുരുക്കായേക്കുമെന്നാണ് വിലയിരുത്തല്‍. ഇന്നലെ കോട്ടയത്തു ചേര്‍ന്ന യോഗം പാര്‍ട്ടി ഭരണഘടനയ്ക്കു വിരുദ്ധമാണെന്ന ജോസഫിന്റെയും ജോയി ഏബ്രഹാമിന്റെയും വാദം നിലനില്‍ക്കാനിടയില്ല. യോഗം വിളിക്കാനുള്ള അധികാരം പാര്‍ട്ടി ചെയര്‍മാനും ഓഫീസ് ചുമതലയുള്ള ജനറല്‍ സെക്രട്ടറിക്കും (ജോയ് ഏബ്രഹാം) മാത്രമാണെന്നാണ് ഇരുവരും പറയുന്നത്.
എന്നാല്‍ 2013 ജൂണ്‍ നാലിനു കോട്ടയം സി.എസ്.ഐ. റിട്രീറ്റ് സെന്ററില്‍വച്ചു പാസാക്കിയതും ഓഗസ്റ്റ് ഒന്നിനു പ്രാബല്യത്തില്‍ വന്നതുമായ ഭരണഘടനയാണു കേരളാ കോണ്‍ഗ്രസ് എമ്മിന്റേത്. ആരാണു സംസ്ഥാന കമ്മിറ്റി വിളിക്കേണ്ടതെന്ന് ഇതിന്റെ 11ാം വകുപ്പില്‍ പറയുന്നില്ല. എന്നാല്‍, നാലിലൊന്നു സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ രേഖാമൂലം ആവശ്യപ്പെട്ടാല്‍ ചെയര്‍മാന്‍ വര്‍ക്കിങ് കമ്മിറ്റി വിളിക്കണമെന്ന് ഈ വകുപ്പ് വ്യക്തമാക്കുന്നു.
സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കണമെന്ന് 147 അംഗങ്ങള്‍ ചെയര്‍മാന്റെ താല്‍ക്കാലിക ചുമതല വഹിക്കുന്ന വര്‍ക്കിങ് ചെയര്‍മാനോടും െവെസ് ചെയര്‍മാനോടും ജൂണ്‍ ആദ്യം ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ യോഗം വിളിക്കില്ലെന്ന നിലപാട് പരസ്യമായി പ്രഖ്യാപിച്ചതാണ് ജോസഫിനു തിരിച്ചടിയാകുന്നത്. 11ാം വകുപ്പു പ്രകാരം നാലിലൊന്ന് അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ത്തില്ലെങ്കില്‍ എന്താണ് അടുത്ത നടപടിയെന്ന് 27ാം വകുപ്പ് പറയുന്നുണ്ട്.
നിശ്ചിത എണ്ണം അംഗങ്ങള്‍ ആവശ്യപ്പെട്ടിട്ടും 15 ദിവസത്തിനകം സംസ്ഥാന കമ്മിറ്റി വിളിച്ചില്ലെങ്കില്‍ കമ്മിറ്റിയിലെ ആര്‍ക്കും യോഗം വിളിക്കാം. ആ കമ്മിറ്റിയിലെ ഒരാള്‍ക്കു യോഗത്തില്‍ അധ്യക്ഷത വഹിക്കുകയും നിയമാനുസൃതം സംസ്ഥാന കമ്മിറ്റി കൂടുകയും ചെയ്യാം.
ഈ വകുപ്പുപ്രകാരമാണ് ജോസ് കെ. മാണി വിഭാഗം ഇന്നലെ കോട്ടയത്ത് യോഗം വിളിച്ചത്. സമവായത്തിലൂടെ ചെയര്‍മാനെ കണ്ടെത്തണമെന്നു ഭരണഘടനയിലുണ്ടെന്നു ജോസഫും ജോയി ഏബ്രഹാമും പറയുന്നത് 31ാം വകുപ്പിലെ ചില വാക്കുകളുടെ അടിസ്ഥാനത്തിലാണ്. എന്നാല്‍, പുതിയ ഭരണഘടനാപ്രകാരം 2018 ഏപ്രില്‍ 20ന് പാര്‍ട്ടിയില്‍ തെരഞ്ഞെടുപ്പു നടന്നുകഴിഞ്ഞു. അതിനാല്‍ സമവായത്തിനു പ്രസക്തിയില്ല.
ചുരുക്കത്തില്‍, പാര്‍ട്ടിക്കുള്ളില്‍ പി.ജെ. ജോസഫിന്റെ വഴി അടഞ്ഞിരിക്കുന്നു എന്നാണു നിയമവിദഗ്ധര്‍ പറയുന്നത്. ഇന്നലെ കോട്ടയത്തെ യോഗത്തില്‍ ഭൂരിപക്ഷം സംസ്ഥാന കമ്മിറ്റിയംഗങ്ങളും പങ്കെടുത്തിരുന്നു. സുപ്രീം കോടതിയിലെയും െഹെക്കോടതിയിലെയും നിയമവിദഗ്ധരുമായി കൂടിയാലോചിച്ചാണു ജോസ് കെ. മാണി കരുക്കള്‍ നീക്കിയത്.
കേന്ദ്ര തെരഞ്ഞെടുപ്പു കമ്മിഷനില്‍ നിയമയുദ്ധവുമായി പോകാനും ജോസഫിനു മുന്നില്‍ കടമ്പകളുണ്ട്. 2010ലെ മാണിജോസഫ് ലയനത്തിനെതിരേ പി.സി. ജോര്‍ജ് കമ്മിഷനില്‍ പരാതി നല്‍കിയിരുന്നു. സംസ്ഥാന കമ്മിറ്റി യോഗങ്ങളെ സംബന്ധിച്ച ്കമ്മിഷനില്‍ വ്യാജരേഖകള്‍ ഹാജരാക്കിയെന്നു 2012 ജൂണ്‍ 11ലെ കമ്മിഷന്റെ ഉത്തരവിലുണ്ട്. ജോസഫ് ഗ്രൂപ്പ് മാണിഗ്രൂപ്പില്‍ ലയിച്ചില്ലെന്നും ജോസഫ് ഗ്രൂപ്പിലെ ചില നേതാക്കള്‍ മാണിഗ്രൂപ്പില്‍ ചേരുകയായിരുന്നെന്നു, കമ്മിഷന്‍ വിധിച്ചിരുന്നു. ഇതും ജോസഫിനു തിരിച്ചടിയായേക്കും.
അതേസമയം ജോസ് കെ. മാണിയുടെ നേതൃത്വത്തില്‍ കോട്ടയത്തു നടന്ന യോഗം പാര്‍ട്ടി ഭരണഘടനയുടെ നഗ്‌നമായ ലംഘനമാണെന്നും ഇനി തന്ത്രപരമായി തീരുമാനമെടുക്കുമെന്നും പി.ജെ. ജോസഫ് പറഞ്ഞു. ചെയര്‍മാനായി ജോസിനെ തെരഞ്ഞെടുത്ത തീരുമാനം നിയമവിരുദ്ധവും നിലനില്‍പ്പില്ലാത്തതുമാണ്. ഔദ്യോഗിക പക്ഷം തങ്ങളാണ്. പാര്‍ട്ടിയെ സ്‌നേഹിക്കുന്നവര്‍ പിളര്‍പ്പാഗ്രഹിക്കുന്നില്ല. നിയമപരമായ കാര്യങ്ങളും ആലോചിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
പാര്‍ട്ടി ചെയര്‍മാന്‍ അന്തരിച്ചതോടെ, ഭരണഘടനയുടെ 29ാം വകുപ്പുപ്രകാരം ചെയര്‍മാന്റെ എല്ലാ ചുമതലകളും അധികാരങ്ങളും വര്‍ക്കിങ് ചെയര്‍മാനില്‍ നിക്ഷിപ്തമാണ്. സംസ്ഥാന കമ്മിറ്റി വിളിച്ചുചേര്‍ക്കാന്‍ കുറഞ്ഞത് പത്ത് ദിവസത്തെ നോട്ടീസ് നല്‍കണമെന്നാണു വ്യവസ്ഥ. ഇന്നലെത്തെ യോഗത്തിനു മിനിയാന്ന് എസ്.എം.എസിലൂടെയാണ് അറിയിപ്പു നല്‍കിയത്. അതുതന്നെ എല്ലാ സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍ക്കും ലഭിച്ചിട്ടില്ല. പാര്‍ട്ടി ചെയര്‍മാന്റെ ഒഴിവു നികത്താന്‍ ഭരണഘടനയില്‍ വ്യക്തമായ നിയമമുണ്ട്.
ഇടക്കാല ഒഴിവുകള്‍ സമവായത്തിലൂടെ മാത്രമേ നികത്താനാകൂ. ജോസ് കെ. മാണിയെ െവെസ് ചെയര്‍മാനായി തെരഞ്ഞെടുത്തതു സമവായത്തിന്റെ അടിസ്ഥാനത്തിലായിരുന്നു. പ്രശ്‌നപരിഹാരത്തിനു സമവായ ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് പൊടുന്നനെ നിയമവിരുദ്ധമായി സമാന്തര യോഗം വിളിച്ചത്. അതു വിളിച്ചതു സംസ്ഥാന ജനറല്‍ സെക്രട്ടറി പോലുമല്ല. അങ്ങനെ ആര്‍ക്കും വിളിക്കാവുന്നതല്ല സംസ്ഥാന കമ്മിറ്റി. ഒത്തുതീര്‍പ്പു ചര്‍ച്ചകളില്‍നിന്നു ജോസ് കെ. മാണി മനഃപൂര്‍വം ഒഴിഞ്ഞുനില്‍ക്കുകയായിരുന്നു.
സംസ്ഥാന കമ്മിറ്റിയിലെ നാലിലൊന്നുപേര്‍ ഒപ്പിട്ട് നല്‍കിയാല്‍ ഇടക്കാല ഒഴിവുകള്‍ നികത്തുന്നതിന് സംസ്ഥാന കമ്മിറ്റി വിളിക്കേണ്ട കാര്യമില്ല. പാര്‍ട്ടിയിലിപ്പോള്‍ ചെയര്‍മാന്റെ ചുമതല വഹിക്കുന്നത് വര്‍ക്കിങ് ചെയര്‍മാനാണ്. പാര്‍ട്ടി ഭരണഘടനയ്ക്ക് വിരുദ്ധമായി സമാന്തര യോഗത്തില്‍ പങ്കെടുത്ത നേതാക്കള്‍ സ്വയം പാര്‍ട്ടിക്ക് പുറത്തുപോയതിനു തുല്യമാണ്. കെ.എം. മാണിയുടെ കാലത്ത് സമവായത്തിലൂടെയാണ് എല്ലാ നിയമനങ്ങളും നടന്നിരുന്നത്. അങ്ങനെ തുടരണമെന്നായിരുന്നു ആഗ്രഹം. തെറ്റിദ്ധാരണ മൂലം കോട്ടയത്തെ യോഗത്തില്‍ പങ്കെടുത്തവര്‍ പാര്‍ട്ടിയിലേക്ക് തിരിച്ചുവരുമെന്നു പ്രതീക്ഷിക്കുന്നതായും ജോസഫ് പറഞ്ഞു.
https://www.facebook.com/Malayalivartha