ബന്ധുവിനൊപ്പം പി എസ് സി പരീക്ഷയ്ക്ക് പോകാനെന്ന് കളവ് പറഞ്ഞ് ഉടമയറിയാതെ അജാസ് കാർ കൈക്കലാക്കി...
വള്ളികുന്നത്ത് വനിതാ സിപിഒ സൗമ്യ പുഷ്പാകരനെ പോലീസുകാരനായ അജാസ് കൊലപ്പെടുത്താൻ എത്തിയത് എറണാകുളം എളമക്കര സ്വദേശി രതീഷിന്റെ കാറിൽ. ഈ കാർ ഉപയോഗിച്ചാണ് സൗമ്യയുടെ സ്കൂട്ടർ ഇടിച്ചു വീഴ്ത്തിയത്. അജാസിനെ വ്യക്തിപരമായി അറിയില്ലെന്നും ബന്ധുവിന്റെ സുഹൃത്തിന് ഉപയോഗിക്കാനാണു കാർ നൽകിയതെന്നും രതീഷ് മാധ്യമങ്ങളോട് പ്രതികരിച്ചു.
എന്നാല്‍ രതീഷിന്റെ പേരില്‍ വാങ്ങിയ കാര്‍ ഉപയോഗിക്കുന്നത് അദ്ദേഹത്തിന്റെ ബന്ധുവായ ശ്യാം ആണ്. ശ്യാം ഈ കാര്‍ സുഹൃത്തായ ആലുവ സ്വദേശി ജാസിറിന് പെരുന്നാള്‍ സമയത്ത് ഉപയോഗിക്കാന്‍ നല്‍കിയിരുന്നു. എയര്‍പോര്‍ട്ടില്‍ പോകാനെന്ന ആവശ്യവുമായി ജാസിറിന്റെ ഒരു സുഹൃത്ത് ഈ കാര്‍ ഉപയോഗിക്കാന്‍ വാങ്ങി. ഈ സുഹൃത്ത് പ്രതി അജാസിന്റെ ബന്ധുവായിരുന്നു. ഇയാളില്‍ നിന്നാണ് അജാസ കാര്‍ സംഘടിപ്പിക്കുന്നത്. തിരുവനന്തപുരത്ത് പിഎസ് സി പരീക്ഷയില്‍ പങ്കെടുക്കാന്‍ പോകാനെന്നു പറഞ്ഞാണ് അജാസ് കാര്‍ ഉപയോഗത്തിനായി വാങ്ങുന്നത്.
കാറിന്റെ ഉടമയായ രതീഷിനെയും കാര്‍ ഉപയോഗിച്ചിരുന്ന ശ്യാമിനെയും മൊഴിയെടുക്കാനായി ഇന്ന് ഹാജരാകാന്‍ വിളിപ്പിക്കും. തനിക്ക് അജാസിനെ നേരിട്ട് അറിയില്ലെന്നാണ് കാര്‍ ഉടമ വ്യക്തമാക്കുന്നത്. കാര്‍ എങ്ങനെ അജാസിന്റെ കൈവശം എത്തിയതെന്ന കാര്യവും തനിക്കറിയില്ലെന്ന് രതീഷ് ആശങ്ക പ്രകടിപ്പിക്കുന്നു. അതേ സമയം സൗമ്യയെ തീകൊളുത്തിക്കൊന്ന കേസിലെ പ്രതി അജാസിന്റെ മൊഴി മജിസ്‌ട്രേറ്റ് രേഖപ്പെടുത്തി. പ്രണയനൈരാശ്യത്തെ തുടര്‍ന്നാണ് സൗമ്യയെ കൊലപ്പെടുത്തിയതെന്ന് അജാസ് മൊഴി നല്‍കി.
സൗമ്യയെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യുകയായിരുന്നു ലക്ഷ്യം. ഇതിനായി പദ്ധതി തയ്യാറാക്കിയ ശേഷമാണ് എറണാകുളത്തുനിന്ന് വള്ളികുന്നത്ത് എത്തിയത്. സൗമ്യക്കൊപ്പം സ്വന്തം ശരീരത്തിലും പെട്രോള്‍ ഒഴിച്ചു. കൃത്യത്തില്‍ മറ്റാര്‍ക്കും പങ്കില്ലെന്നും അജാസ് മൊഴി നല്‍കി. സൗമ്യയെ വിവാഹം ചെയ്യണമെന്നായിരുന്നു ആഗ്രഹം.എന്നാല്‍ സൗമ്യ വിവാഹത്തിന് വിസമ്മതിക്കുകയായിരുന്നുവെന്നും അജാസ് മജിസ്‌ട്രേറ്റിനു നല്‍കിയ മൊഴിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.
ജൂണ്‍ പതിനഞ്ചിനാണ് യൂണിവേഴ്‌സിറ്റി അസിസ്റ്റന്റ് പരീക്ഷയ്ക്കു ശേഷം വീട്ടിലേക്ക് മടങ്ങിയ സൗമ്യയെ അജാസ് വെട്ടിവീഴ്ത്തിയ ശേഷം പെട്രോള്‍ ഒഴിച്ച് തീകൊളുത്തിയത്. സൗമ്യ സംഭവസ്ഥലത്തു വെച്ചു തന്നെ മരിച്ചു. പൊള്ളലേറ്റ അജാസ് ചികിത്സയിലാണ്. നാല്‍പ്പത് ശതമാനത്തിലധികം പൊള്ളലേറ്റ അജാസിന്റെ നില ഗുരുതരമായി തുടരുകയാണ്. അജാസിന് വ്യക്തമായി സംസാരിക്കാനും മറ്റും ബുദ്ധിമുട്ടുണ്ട്. ആലപ്പുഴ മെഡിക്കല്‍ കോളേജില്‍ ആശുപത്രിയില്‍ കഴിയുന്ന അജാസിന്റെ മൊഴി രേഖപ്പെടുത്തുന്നതിനായി ആലപ്പുഴ സെക്കന്‍ഡ് ക്ലാസ് മജിസ്‌ട്രേട്ട് പതിനഞ്ചാം തിയതിയും പതിനാറാം തിയതി ഉച്ചയ്ക്കും എത്തിയിരുന്നു. എന്നാല്‍ അപ്പോഴൊന്നും മൊഴി രേഖപ്പെടുത്താന്‍ സാധിച്ചിരുന്നില്ല. തുടര്‍ന്ന് ഞായറാഴ്ച രാത്രി വൈകിയാണ് മൊഴിയെടുക്കല്‍ നടന്നത്.
സൗമ്യയെ വീട്ടില്‍ വച്ച് കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അജാസ് എത്തിയത്. സൗമ്യ വീട്ടിലേക്ക് വരുന്നതു കണ്ട് അജാസും എത്തി. എന്നാല്‍ പെട്ടന്നുതന്നെ സൗമ്യ സ്കൂട്ടറില്‍ പുറത്തേക്കു പോയി. ഇതോടെയാണ് കാര്‍ ഇടിച്ച് വീഴ്ത്തിയത്. പ്രാണരക്ഷാര്‍ത്ഥം സമീപത്തെ കാന ചാടിക്കടന്ന് ഓടിയ സൗമ്യ പടിഞ്ഞാറു വശത്തുള്ള വീട്ടിലേക്ക് എത്തിച്ചേരുന്നതിനിടെ പിന്നാലെയെത്തിയ അജാസ് കൊടുവാള്‍ കൊണ്ട് കഴുത്തിലും നെഞ്ചിലും വെട്ടി പരിക്കേല്‍പ്പിച്ചു. കാറില്‍ രണ്ടു കുപ്പികളിലായി കൊണ്ടുവന്ന പെട്രോള്‍ സ്വന്തം ശരീരത്തില്‍ ഒഴിച്ച ശേഷം സൗമ്യയുടെ ദേഹത്തും ഒഴിച്ച് കത്തിക്കുകയായിരുന്നു. ഇരുവരുടെയും ഫോണ്‍വിളികള്‍ സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിക്കുകയാണ്. വിവരങ്ങള്‍ പൊലീസ് പുറത്തുവിടുന്നില്ല. ഇയാളൊടൊപ്പം മറ്റാരോ ഉണ്ടായിരുന്നെന്ന പ്രചരണം അടിസ്ഥാന രഹിതമാണെന്ന് പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha