ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിനെ വെട്ടിലാക്കി യു ഡി എഫ് കളി തുടങ്ങി; ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ബില്ല് അവതരിപ്പിക്കാൻ യുഡിഎഫ് ഒരുങ്ങുന്നു

ശബരിമല യുവതി പ്രവേശന വിഷയത്തിൽ സർക്കാരിനെ വെട്ടിലാക്കി യു ഡി എഫ് കളി തുടങ്ങി. ശബരിമലയിലെ ആചാരങ്ങള്‍ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് നിയമസഭയിൽ ബില്ല് അവതരിപ്പിക്കാൻ യുഡിഎഫ് ഒരുങ്ങുകയാണ്. കോൺഗ്രസ് അംഗം എം. വിൻസന്റാണു സ്വകാര്യബില്ലിന് അനുമതി തേടി സ്പീക്കർക്കു കത്ത് നൽകിയത്.
എൻ.കെ. പ്രേമചന്ദ്രൻ എംപി സമാനബില്ല് പാർലമെന്റിൽ അവതരിപ്പിക്കാൻ അനുമതി തേടിയതിനു പിന്നാലെയാണു നിയമസഭയിൽ യുഡിഎഫ് ഇത്തരത്തിൽ നീക്കം നടത്തുന്നത്. ശബരിമല വിഷയത്തിൽ സ്വകാര്യ ബില്ല് അവതരിപ്പിക്കുന്നതിന് എം.വിൻസന്റ് നേരത്തേയും അനുമതി തേടിയിരുന്നുവെങ്കിലും സ്പീക്കർ നിഷേധിച്ചിരുന്നു.
ശബരിമലയിലെ യുവതി പ്രവേശനം തടയാനായി കഴിഞ്ഞ ദിവസം എൻ കെ പ്രേമചന്ദ്രൻ എം പി കൊണ്ടുവന്ന സ്വാകാര്യബിൽ ചർച്ചക്കെടുക്കില്ല. ചർച്ച ചെയ്യേണ്ട ബില്ലുകൾ നറുക്കെടുത്തപ്പോൾ പ്രേമചന്ദ്രൻ നൽകിയ ബില്ലിന് നറുക്ക് വീണില്ല. പ്രേമചന്ദ്രൻ അവതരിപ്പിച്ച മറ്റ് മൂന്ന് ബില്ലുകളും നറുക്കെടുപ്പിൽ തള്ളിപ്പോയി. ഒരു സമ്മേളന കാലയളവിൽ മൂന്നു സ്വകാര്യ ബില്ലുകളാണ് പാർലമെന്റിൽ ചർച്ചക്ക് വരിക. അടുത്ത സമ്മേളന കാലത്ത് പുതിയതായി അവതരിപ്പിക്കുന്നവ ഉൾപ്പെടെ ബില്ലുകൾ വീണ്ടും നറുക്കിനിടും. 17-ാം ലോക്സഭയിൽ ആദ്യം അവതരിപ്പിച്ച സ്വകാര്യ ബില്ലായിരുന്നു ശബരിമല യുവതീ പ്രവേശനത്തിനെതിരായ ബിൽ. ഒമ്പത് എംപിമാർ അവതരിപ്പിച്ച 30 ബില്ലുകളാണ് ഇന്ന് നറുക്കിട്ടത്. നറുക്ക് ലഭിച്ച ബില്ലുകൾ ജൂലൈ 12ന് ചർച്ച ചെയ്യും.
ജൂൺ 18നാണ് ശബരിമല യുവതീപ്രവേശനം തടയാൻ ലോക്സഭയിൽ ബിൽ അവതരിപ്പിക്കാൻ അനുമതി തേടി കൊല്ലം എം പി എൻ കെ പ്രേമചന്ദ്രൻ രംഗത്തെത്തിയത്. തെരഞ്ഞെടുപ്പില്‍ വിജയിച്ചാല്‍ ശബരമല യുവതീപ്രവേശനം തടാന്‍ ലോക്‌സഭയില്‍ വിഷയം ഉന്നയിക്കുമെന്ന് യുഡിഎഫ് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സ്വകാര്യ ബില്‍ അവതരിപ്പിക്കാന്‍ എൻ കെ പ്രേമചന്ദ്രന്‍ അനുമതി തേടിയത്.
നിലവില്‍ ശബരിമല ക്ഷേത്രവുമായി ബന്ധപ്പെട്ട് ഏതെല്ലാം ആചാരനുഷ്ഠാനങ്ങളാണോ നിലനില്‍ക്കുന്നത് അത് തുടരണമെന്നാവശ്യപ്പെട്ടാണ് ബില്‍ അവതരിപ്പിക്കാന്‍ പ്രേമചന്ദ്രൻ അനുമതി തേടിയിരുന്നത്. പ്രായഭേദമന്യേ എല്ലാ സ്ത്രീകള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാം എന്നായിരുന്നു സുപ്രീംകോടതി വിധി. വിശ്വാസം സംരക്ഷിക്കാന്‍ ഭരണഘടനയ്ക്കുള്ളില്‍ നിന്നുകൊണ്ട് എല്ലാ നടപടികളും സ്വീകരിക്കുമെന്ന് പ്രധാനമന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു.
ഭരണഘടന ഒരു പൗരന് ഉറപ്പ് നല്‍കുന്ന അവകാശങ്ങള്‍ക്ക് എതിരായ ആചാരമേതുമായ്‌ക്കൊള്ളട്ടെ അതിന് നിയമസാധുതയില്ലെന്ന് അരക്കിട്ടുറപ്പിക്കുന്ന വിധിയാണ് ശബരിമല വിഷയത്തിലൂടെ സുപ്രീം കോടതി പുറപ്പെടുവിച്ചത്. ശബരിമല ക്ഷേത്രത്തില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്ക് പ്രവേശിക്കാം എന്ന് മാത്രമല്ല ആര്‍ത്തവത്തിന്റെ പേരില്‍ സ്ത്രീകളെ ക്ഷേത്രങ്ങളില്‍ വിലക്കുന്ന ആചാരത്തിന് തടയിടുന്ന ചരിത്ര വിധിക്കു കൂടിയാണ് സെപ്റ്റംബര്‍ 28ന് രാജ്യം സാക്ഷ്യം വഹിച്ചത്.
മതവിശ്വാസത്തില്‍ സ്ത്രീക്കും പുരുഷനും തുല്യമായ അവകാശമാണെന്നും സ്ത്രീകളുടെ അന്തസ്സ് ചോദ്യം ചെയ്യുന്ന ഏത് മതാചാരവും ഭരണഘടനാ വിരുദ്ധമാണെന്നും ചൂണ്ടികാണിച്ചാണ് ശബരിമലയില്‍ ഏതു പ്രായത്തിലുള്ള സ്ത്രീകളെയും പ്രവേശിപ്പിക്കാന്‍ അനുമതി നല്‍കിക്കൊണ്ടുള്ള ചരിത്രവിധി സുപ്രീംകോടതി പുറപ്പെടുവിക്കുന്നത്. ആര്‍ത്തവകാലത്ത് സ്ത്രീകളുടെ ക്ഷേത്രപ്രവേശനം വിലക്കുന്നതിന് പിന്‍ബലമേകുന്ന 1965ലെ കേരള ഹിന്ദു പൊതു ആരാധനാസ്ഥല പ്രവേശനച്ചട്ടത്തിന്റെ മൂന്നാം (ബി) വകുപ്പും വിധിയിലൂടെ കോടതി റദ്ദാക്കി. സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിക്കുന്ന ദേവസ്വം ബോര്‍ഡിന്റെ വിജ്ഞാപനം ഭരണഘടനാ വിരുദ്ധമാണെന്നും അഞ്ചംഗ ഭരണഘടനാ ബെഞ്ച് വിധിയില്‍ വ്യക്തമാക്കുകയും ചെയ്തു. ഈ വകുപ്പ് റദ്ദാക്കിയതോടെ കേരളത്തില്‍ ഒരു ക്ഷേത്രത്തിലും ആര്‍ത്തവകാലത്ത് സ്ത്രീകളെ ഇനി വിലക്കാനാവില്ല.
ചീഫ് ജസ്റ്റിസ് ദീപക് മിശ്ര, ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ്, ജസ്റ്റിസ് ആര്‍.എഫ്. നരിമാന്‍, ജസ്റ്റിസ് എം.എം. ഖാന്‍വില്‍ക്കര്‍ എന്നിവരടങ്ങുന്ന ഭരണഘടനാ ബെഞ്ചാണ് ശബരിമല കേസ് പരിഗണിച്ചത്. .പ്രായഭേദമെന്യേ ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കണമെന്നുകാട്ടി ഇന്ത്യന്‍ യങ് ലോയേഴ്സ് അസോസിയേഷന്‍ 2006-ല്‍ നല്‍കിയ ഹര്‍ജിയിലായിരുന്നു വിധി.
https://www.facebook.com/Malayalivartha























