യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് ആക്കിയപ്പോള്‍ സര്‍ക്കാര്‍ പണം അനാവശ്യമായി ചെലവഴിക്കുന്നെന്ന് പറഞ്ഞ് , വാളും പരിചയും എടുത്തിറങ്ങിയത് സി.പി.ഐ ആയിരുന്നു. ആ സി.പി.ഐ തന്നെ ഇപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നു

യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് പി.സി ജോര്‍ജ്ജിനെ ചീഫ് വിപ്പ് ആക്കിയപ്പോള്‍ സര്‍ക്കാര്‍ പണം അനാവശ്യമായി ചെലവഴിക്കുന്നെന്ന് പറഞ്ഞ് , വാളും പരിചയും എടുത്തിറങ്ങിയത് സി.പി.ഐ ആയിരുന്നു. ആ സി.പി.ഐ തന്നെ ഇപ്പോള്‍ ചീഫ് വിപ്പ് സ്ഥാനം ഏറ്റെടുക്കുന്നു. ജനങ്ങളുടെ നികുതിപ്പണം വെള്ളത്തിലാകുന്നു. ഇതോടെ സി.പി.ഐയ്ക്ക് ആറാം ക്യാബിനെറ്റ് റാങ്കാകും. ഇതോടെ 19 മന്ത്രിമാര്‍ ഉള്‍പ്പെടെ സര്‍ക്കാരിലെ ക്യാബിനെറ്റ് റാങ്കുകാരുടെ എണ്ണം 22 ആകും. ഭരണ പരിഷ്‌കരണ സമിതി അധ്യക്ഷന്‍ വി എസ് അച്യുതാനന്ദന്‍, മുന്നോക്ക ക്ഷേമ കോര്‍പറേഷന്‍ അധ്യക്ഷന്‍ ആര്‍ ബാലകൃഷ്ണപിള്ള എന്നിവരാണ് മന്ത്രിമാര്‍ക്ക് പുറമേ സര്‍ക്കാരിലെ മറ്റ് ക്യാബിനറ്റ് റാങ്കുകാര്‍. കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ 19 മന്ത്രിമാരുമായി അധികാരത്തിലേറിയപ്പോള്‍ അധികാര ധൂര്‍ത്താണ് നടക്കാന്‍ പോകുന്നതെന്ന് ആരോപിച്ച സി.പി.എം നേതൃത്വത്തിലുള്ള സര്‍ക്കാരാണ് ഇതെല്ലാം ചെയ്യുന്നത്.
ചീഫ് വിപ്പിന് ഔദ്യോഗിക വസതിയും കൂടുതല്‍ സ്റ്റാഫും വേണ്ടെന്ന് സി.പി.ഐ തീരുമാനിച്ചെങ്കിലും ക്യാബിനെറ്റ് പദവി വരുമ്പോഴുണ്ടാകുന്ന സെക്യൂരിറ്റി ചെലവ് അടക്കം ഭാരിച്ച തുകയാകും. എം.എല്‍.എ ഹോസ്റ്റലിലെ ഫഌറ്റ് തന്നെയാവും ചീഫ് വിപ്പിന്റെ ഓഫീസ്. എന്നാല്‍ ഔദ്യോഗിക വസതി അനുവദിക്കുമോ എന്ന കാര്യത്തില്‍ ഇതുവരെ തീരുമാനം എടുത്തിട്ടില്ല. അങ്ങനെയാണെങ്കില്‍ ചെലവ് കുത്തനെ കൂടും. സംസ്ഥാനം വലിയ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്ന് പോവുകയാണ്, മുണ്ട് മുറുക്കിയുടുക്കണമെന്ന് ധനമന്ത്രി തന്നെ ആഹ്വാനം ചെയ്തിട്ടുണ്ട്. അതിനെയെല്ലാം മറികടന്നാണ് എല്‍.ഡി.എഫ് ഈ രാഷ്ട്രീയ തീരുമാനം എടുത്തത്. പൊലീസ് കമ്മീഷണറേറ്റ്, കുന്നത്തുനാട് ഭൂമി വാവാദം, കാട്ടൂര്‍ അവാര്‍ഡ് എന്നീ വിഷയങ്ങളില്‍ ഇടഞ്ഞ് നില്‍ക്കുന്ന സി.പി.ഐയെ അനുനയിപ്പിക്കാന്‍ സി.പി.എമ്മിന് ഇതല്ലാതെ മറ്റ് മാര്‍ഗ്ഗമില്ലെന്നും ആക്ഷേപമുണ്ട്. എന്നാല്‍ മന്ത്രിസഭാ രൂപീകരണസമയത്ത് തന്നെ ചീഫ് വിപ്പ് സ്ഥാനം വാഗ്ദാനം ചെയ്തിരുന്നെന്നും അവര്‍ അത് സ്വീകരിച്ചില്ലെന്നുമാണ് സി.പി.എം വിശദീകരിക്കുന്നത്.
ഖജനാവിന് ഒരു മാസം 30 മുതല്‍ 35 ലക്ഷത്തോളം രൂപ അധിക ബാധ്യതയാകുമെന്നാണ് ധനവകുപ്പ് വൃത്തങ്ങള്‍ നല്‍കുന്ന സൂചന. വര്‍ഷം നാലര മുതല്‍ അഞ്ച് കോടിയോളം രൂപയാകും ചീഫ് വിപ്പിന്റെ മാത്രം ചെലവ്. മറ്റ് ചെലവുകള്‍ കൂടി കണക്കിലെടുത്താല്‍ ഏഴുകോടിയോളം രൂപ വരും. 29 സ്റ്റാഫിനെ നിയമിക്കാന്‍ ചീഫ് വിപ്പിന് അധികാരമുണ്ട്. അത് വേണ്ടെന്നാണ് സി.പി.ഐയുടെ തീരുമാനം. എന്നാലും മിനിമം സ്റ്റാഫെങ്കിലും വേണ്ടിവരും. അതിന് ശംബള ഇനത്തില്‍ നല്ല തുകയാകും. പി.സി ജോര്‍ജും അദ്ദേഹത്തിന്റെ പിന്‍ഗാമിയായി വന്ന തോമസ് ഉണ്ണിയാടനും 29 ജീവനക്കാരെ നിയമിച്ച് വന്‍ സാമ്പത്തിക ബാധ്യത സൃഷ്ടിച്ചിരുന്നു. സെക്രട്ടറിമാര്‍ക്ക് ഒരു ലക്ഷം രൂപക്ക് മുകളിലും പി.എമാര്‍ക്ക് നാല്പത്തിയെണ്ണായിരം രൂപയുമാണ് ശമ്പളം. മൂന്ന് വര്‍ഷം ചീഫ് വിപ്പില്ലാതെ ഭരിച്ച സര്‍ക്കാര്‍ ഇപ്പോള്‍ ഇങ്ങിനെ ഒരു പദവി കൊണ്ടുവരുന്നതിന്റെ ഉദ്ദേശം എല്‍.ഡി.എഫ് പ്രവര്‍ത്തകര്‍ക്ക് പോലും മനസ്സിലാകുന്നില്ല.
എല്ലാ വിഷയങ്ങളിലും ആദര്‍ശം വിളമ്പുന്ന സി.പി.ഐയും സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനും ഇക്കാര്യത്തില്‍ ഓടിയൊളിക്കുകയാണെന്ന് ആക്ഷേപമുണ്ട്. അധിക ചെലവ് ഉണ്ടാക്കാതെയായിരിക്കും പുതിയ പദവിയെന്നാണ് സി.പി.ഐ വ്യക്തമാക്കിയിരിക്കുന്നത്.
https://www.facebook.com/Malayalivartha























