മൊബൈൽ ജാമാർ ഉപ്പിലിട്ടു; ജയിൽ അധികൃതരെ ഞെട്ടിച്ചുകൊണ്ട് തടവ് പുള്ളിയുടെ തന്ത്രം; കണ്ണൂർ സെൻട്രൽ ജയിലിൽ 12 വർഷം മുൻപ് സ്ഥാപിച്ച മൊബൈൽ ജാമർ തടവുകാർ തകരാറിലാക്കിയത് ഉപ്പു നിറച്ച്
കണ്ണൂർ, വിയ്യൂർ ജയിലുകളിൽ നടത്തിയ പരിശോധനയ്ക്കിടെ മൊബൈൽ ഫോൺ അടക്കം കണ്ടെത്തിയ സംഭവത്തിൽ കർശന നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയിൽ വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെയാണ് കണ്ണൂർ സെൻട്രൽ ജയിൽ അധികൃതരെ ഞെട്ടിച്ചുകൊണ്ട് മറ്റൊരു സംഭവം.
കണ്ണൂർ സെൻട്രൽ ജയിലിൽ 12 വർഷം മുൻപ് സ്ഥാപിച്ച മൊബൈൽ ജാമർ തടവുകാർ തകരാറിലാക്കിയത് ഉപ്പു നിറച്ച്. 20 ലക്ഷം രൂപ മുടക്കി സ്ഥാപിച്ച ജാമർ പ്രവർത്തിച്ചത് ആറു മാസം മാത്രം. കണ്ണൂർ സെൻട്രൽ ജയിലിൽ മൊബൈൽ ഫോൺ ഉപയോഗം വ്യാപകമായപ്പോഴാണു 2007ൽ ജാമർ സ്ഥാപിച്ചത്. ടവറിനു സമീപം സ്ഥാപിച്ച ജാമറിന്റെ കേബിളുകൾ വിവിധ ബ്ലോക്കുകൾ വഴിയാണു സ്ഥാപിച്ചത്. ഇതു മുറിക്കാനാണ് ആദ്യം തടവുകാർ ശ്രമിച്ചത്. എന്നാൽ കേബിളുകൾ വീണ്ടും ഘടിപ്പിച്ചു. ജാമറിന്റെ പ്രധാന യന്ത്രഭാഗങ്ങൾ മണ്ണിനടിയിലായിരുന്നു. ഇതു നശിപ്പിച്ചാൽ ജാമർ കേടാക്കാൻ കഴിയുമെന്നു മനസിലാക്കിയ തടവുകാർ അതിനുള്ള ശ്രമം തുടങ്ങി.
ഉപ്പിട്ടാൽ ജാമർ തകരാറിലാക്കാമെന്നു തടവുകാരിലെ സാങ്കേതിക വിദദ്ധർ ആരോ ഉപദേശിച്ചു. അങ്ങനെ ഭക്ഷണത്തിനൊപ്പം കിട്ടുന്ന ഉപ്പ് ഓരോരുത്തരായി ശേഖരിച്ചു തുടങ്ങി. ജയിൽ അടുക്കളയിൽനിന്ന് ഉപ്പ് ചെറിയ അളവിൽ മോഷ്ടിക്കുകയും ചെയ്തു. ദിവസങ്ങളെടുത്താണ് ഉപ്പ് ശേഖരണം പൂർത്തിയാക്കിയത്.
ഇതിനുശേഷം മണ്ണിനടിയിലെ യന്ത്രഭാഗങ്ങളിൽ ഉപ്പിട്ട് ഇവ നശിപ്പിക്കുകയായിരുന്നു. കൂടുതൽ സാങ്കേതിക മികവുള്ള ജാമർ സ്ഥാപിച്ചാൽ മാത്രമേ തടവുകാരുടെ ഉപ്പുപ്രയോഗത്തിൽനിന്നു രക്ഷപ്പെടാനാകൂ. മൂന്നു സെൻട്രൽ ജയിലുകളിലും ആധുനിക രീതിയിലുള്ള ജാമർ സ്ഥാപിക്കണെന്നാവശ്യപ്പെട്ടു ജയിൽ വകുപ്പ് കെൽട്രോണിനു കത്തു നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസം കണ്ണൂർ സെൻട്രൽ ജയിലിൽ നടത്തിയ പരിശോധനയിൽ സ്മാർട്ട് ഫോണുകളും പവർ ബാങ്കുകളും കണ്ടെത്തിയിരുന്നു. അഞ്ചു സ്മാർട്ട് ഫോൺ ഉൾപ്പെടെ 10 ഫോണുകളാണു പിടിച്ചെടുത്തത്. സെല്ലുകളുടെ വരാന്തയിൽ ഉത്തരത്തിൽ ഒളിപ്പിച്ച നിലയിലായിരുന്ന ഫോണുകൾ തടവുകാരെ തന്നെ കയറ്റിവിട്ടാണ് പിടിച്ചെടുത്തത്. രാഷ്ട്രീയത്തടവുകാർ കൂടുതലുള്ള ആറാം ബ്ലോക്കിൽനിന്നുമാണ് നാലു സ്മാർട്ട് ഫോണും മൂന്നു പവർ ബാങ്കും ലഭിച്ചത്. സൂപ്രണ്ട് ടി. ബാബുരാജന്റെ നേതൃത്വത്തിലായിരുന്നു പരിശോധനയിൽ ഇതുവരെ ലഭിച്ചത് 19 മൊബൈൽഫോണുകളും നാലു പൊതി കഞ്ചാവുമാണ്.
ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ നേതൃത്വത്തിൽ കണ്ണൂർ സെൻട്രൽ ജയിലിൽ ആരംഭിച്ചിരുന്ന അന്വേഷണത്തിൽ കണ്ടെത്തിയത് ഫോണും സിം കാർഡും അതോടൊപ്പം ചുറ്റിക, കത്രിക, കമ്പിപ്പാര തുടങ്ങിയ ആയുധങ്ങളുമായിരുന്നു. പിറ്റേന്നു നടത്തിയ പരിശോധനയിലും കഞ്ചാവും ഫോണും പിടിച്ചിരുന്നു. ഇവ പിടിച്ചെടുത്ത പ്രതികളെ പൂജപ്പുര സെൻട്രൽ ജയിലിലേക്കു മാറ്റിയിരുന്നു.
തൃശൂര്‍ വിയ്യൂർ ജയിലിൽ കമ്മിഷണർ യതീഷ് ചന്ദ്രയുടെ നേതൃത്വത്തിലായിരുന്നു പരിശോധന. കത്തിയും കഞ്ചാവും മൊബൈൽ ഫോണുമടക്കം അനുവദനീയമല്ലാത്ത ഒട്ടേറെ വസ്തുക്കളാണ് ഇവിടെനിന്നു പിടിച്ചെടുത്തത്. ടി.പി. ചന്ദ്രശേഖരൻ വധക്കേസ് പ്രതികളായ കൊടി സുനിയിൽനിന്ന് ഒരു ഫോണും മുഹമ്മദ് ഷാഫിയിൽ നിന്ന് 2 ഫോണുകളും 4 സിം കാർഡുകളും പിടികൂടി. പവർ ബാങ്ക്, ഹെഡ് സെറ്റ്, ചാർജർ എന്നിവയും കണ്ടെത്തി. സെല്ലിനോടു ചേർന്ന ശുചിമുറിയിൽ സിം കാർഡ് ഒഴുക്കിക്കളയാനുള്ള ശ്രമത്തിനിടെ വീണു കൊടി സുനിക്കു പരുക്കേൽകയും ചെയ്തിരുന്നു.
https://www.facebook.com/Malayalivartha