പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പെണ്ണ് കേസില്‍ പെട്ട് പിടികിട്ടാ പുള്ളിയായതോടെ അണികള്‍ കട്ടക്കലിപ്പിൽ; പ്രശ്നങ്ങൾ നിയന്ത്രിക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനാകാതെ കുഴഞ്ഞു മറിഞ്ഞ് നേതൃത്വം
ശബരിമല യുവതീപ്രവേശനം മുതല്‍ സി.പി.എം നേതൃത്വവുമായി കലഹിച്ച് പോന്നിരുന്ന അണികള്‍ പാര്‍ട്ടി സെക്രട്ടറിയുടെ മകന്‍ പെണ്ണ് കേസില്‍ പെട്ട് പിടികിട്ടാ പുള്ളിയായതോടെ കട്ടക്കലിപ്പിലായി. ഇവരെ നിയന്ത്രിക്കാനും കാര്യങ്ങള്‍ ബോധ്യപ്പെടുത്താനും നേതൃത്വത്തിനാകുന്നില്ല. എന്ത് മറുപടി നല്‍കിയാലും ഏല്‍ക്കില്ലെന്ന് നേതാക്കള്‍ക്ക് തന്നെ അറിയാം. പാര്‍ട്ടി സെക്രട്ടറി മക്കളെ തുടക്കം മുതലേ നിലയ്ക്ക് നിര്‍ത്തിയിരുന്നെങ്കില്‍ ഈ ഗതി വരില്ലായിരുന്നെന്നാണ് അനുഭാവികളുടെ നിലപാട്. സെക്രട്ടറിയും മറ്റ് നേതാക്കളും വളംവെച്ച് കൊടുത്തത് കൊണ്ടാണ് ഈഗതി ഉണ്ടായത്. തെറ്റ് തിരുത്തുന്നതിന് പകരം മക്കളെ ന്യായീകരിക്കുന്ന നിലപാടാണ് പലപ്പോഴും സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് ഉണ്ടായത്. എം.എ ബേബിയെ പോലുള്ള പി.ബി അംഗങ്ങള്‍ പോലും സെക്രട്ടറിയെ ന്യായീകരിച്ചു. മുഖ്യമന്ത്രിയാകട്ടെ യാതൊരു പ്രതികരണവും നടത്തിയിട്ടില്ല. ഈ രോക്ഷമെല്ലാം സൈബര്‍ ലോകത്താണ് സഖാക്കള്‍ തീര്‍ക്കുന്നത്. പരസ്പ്പരം ചേരിതിരിഞ്ഞ് ആക്രമണം രൂക്ഷമായി.
പാര്‍ട്ടി അണികളുടെയും അനുഭാവികളുടെയും വീടുകള്‍ കയറി ശബരിമല അടക്കമുള്ള എല്ലാ വിഷയങ്ങളിലും വിശദീകരണം നല്‍കാന്‍ നേതാക്കള്‍ ചെല്ലുമ്പോള്‍ എന്ത് തരത്തിലുള്ള പ്രതികരണമാണ് ഉണ്ടാവുക എന്ന് പറഞ്ഞറിയാക്കാനൊക്കില്ല. നേതാക്കളുടെ മക്കളും കുടുംബാംഗങ്ങളും സാമ്പത്തിക അച്ചടക്കം പാലിക്കുന്നത് അടക്കമുള്ള കാര്യങ്ങള്‍ പാര്‍ട്ടി പ്ലീനത്തില്‍ വ്യക്തമാക്കിയതാണ്. അതിനെ പാര്‍ട്ടി സെക്രട്ടറിയുടെ മക്കള്‍ പല തവണ മറികടന്നിട്ടും യാതൊരു നടപടിയും ഉണ്ടായില്ല. നേതാക്കളുടെ മക്കളും ഭാര്യമാരും അടക്കം ആഢംബര ജീവിതം നയിക്കുന്നെന്ന് വ്യാപകമായ ആക്ഷേപമുണ്ട്. പി.ജയരാജന്‍ മകന്റെ വിവാഹം ധൂര്‍ത്ത് ഒഴിവാക്കി നടത്തിയതിനെ സമൂഹമാധ്യമങ്ങളില്‍ പ്രശംസിക്കുന്നത് അതുകൊണ്ടാണ്. കൊടിയേരിയുടെ ഇളയ മകന്‍ ബിനീഷിന്റെ വിവാഹ സല്‍ക്കാരം തലസ്ഥാനത്തെ പ്രമുഖ ക്ലബില്‍ നടത്തിയത് വലിയ വിവാദമായിരുന്നു. പ്രമുഖ എസ്റ്റേറ്റ് ഉടമയാണ് സല്‍ക്കാരത്തിന്റെ ചെലവ് വഹിച്ചതെന്ന് അന്ന് യുവമോര്‍ച്ച സംസ്ഥാന പ്രസിഡന്റായിരുന്ന കെ. സുരേന്ദ്രന്‍ ആരോപിച്ചിരുന്നു.
ശബരിമല കോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാരിന് സാവകാശം തേടാമായിരുന്നെന്നും അതുമല്ലെങ്കില്‍ പ്രളയത്തില്‍ പമ്പ തകര്‍ന്ന് കിടക്കുകയാണെന്നും അടുത്ത സീസണ്‍ മുതല്‍ യുവതീപ്രവേശനം നടത്താമെന്നും സര്‍ക്കാരിന് തീരുമാനിക്കാമായിരുന്നു. അങ്ങനെ സംഭവിച്ചിരുന്നെങ്കില്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ഇത്രയും വലിയ പരാജയം സംഭവിക്കില്ലായിരുന്നു എന്ന നിലപാടാണ് ഭൂരിപക്ഷം ഹൈന്ദവരായ അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും ഉള്ളത്. കോടതി വിധികള്‍ ഉള്‍പ്പെടെ പലതും നടപ്പാക്കുമ്പോള്‍ ഹിന്ദുക്കളോട് സര്‍ക്കാര്‍ വിവേചനം കാണിക്കുന്നെന്ന ആക്ഷേപവുമുണ്ട്. പിറവം പള്ളി തര്‍ക്കവും സുന്നിപ്പള്ളികളില്‍ സ്ത്രീകളെ കയറ്റുന്നത് അടക്കമുള്ള സംഭവങ്ങളിലും സര്‍ക്കാര്‍ സ്വീകരിക്കുന്ന സമീപനമാണ് ഇവര്‍ ചൂണ്ടിക്കാണിക്കുന്നത്. കാര്‍ട്ടൂണ്‍ വിവാദത്തില്‍ കെ.സി.ബി.സിയെ അനുകൂലിക്കുന്ന നിലപാടാണ് ഇടത്പക്ഷ സര്‍ക്കാര്‍ സ്വീകരിച്ചത്. അതേസമയം സി.പി.ഐ ആര്‍ജ്ജവത്തോടെയുള്ള നിലപാട് ഇക്കാര്യത്തില്‍ സ്വീകരിച്ചെന്നും അവര്‍ ചൂണ്ടിക്കാട്ടുന്നു.
സ്ത്രീശാക്തീകരണവും ലിംഗനീതിയും ഉയര്‍ത്തിപ്പിടിക്കുകയും നേതാക്കളും അവരുടെ മക്കളും സ്ത്രീ പീഡനക്കേസുകളില്‍ അടക്കം ആരോപണ വിധേയരും പ്രതികളുമാകുമ്പോള്‍ ഇരട്ടത്താപ്പ് സ്വീകരിക്കുകയും ചെയ്യുന്നതായും പരാതിയുണ്ട്. പാലക്കാട്ടെ ഡിവൈഎഫ്‌ഐ വനിതാ നേതാവ് രാജിവെച്ചത് തന്നെ നീതി നിഷേധത്തിന്റെ ഏറ്റവും അവസാനത്തെ ഉദാഹരണമായാണ് യുവസഖാക്കള്‍ പറയുന്നത്. നേതൃത്വത്തിനെതിരെ ശബ്ദിക്കുന്നവരെ ഒറ്റപ്പെടുത്തുന്ന ശൈലി കൂടിവരുന്നു. കണ്ണൂരിലൊക്കെ അത്തരക്കാര്‍ ആക്രമിക്കപ്പെടുന്നു. സി.ഒ.ടി നസീര്‍ വധശ്രമം അതിന് ഉദാഹരണമായി അവര്‍ ചൂണ്ടിക്കാട്ടുന്നു. നേതാക്കള്‍ തമ്മിലുള്ള ഇഗോ കാരണം കൂടെയുള്ള അണികള്‍ക്കും പ്രവര്‍ത്തകര്‍ക്കും പലതരത്തില്‍ നീതിനിഷേധിക്കപ്പെടുന്നു. കണ്ണൂരിലെ പ്രവാസി വ്യവസായി സാജന്റെ ആത്മഹത്യ അതിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. ഇനി ബിനോയിയെ അറസ്റ്റ് ചെയ്ത് അഴിക്കുള്ളിലാക്കിയാലും നേതാക്കള്‍ ന്യായീകരണം അവസാനിപ്പിക്കുമെന്ന് പലര്‍ക്കും തോന്നുന്നില്ല. അതുകൊണ്ട് തന്നെ നേതൃത്വം നേര്‍വഴിയിലെത്താതെ സി.പി.എമ്മിന് ഉയര്‍ത്തെഴുന്നേല്‍പ്പുണ്ടാകില്ല.
https://www.facebook.com/Malayalivartha