പൊളിച്ചടുക്കി കോടതി... അയ്യപ്പനെ അവഹേളിച്ച് കേരളവര്‍മ്മ കോളജില്‍ ബോര്‍ഡ് വച്ച സംഭവത്തില്‍ ഡിജിപിക്ക് വരെ പരാതി നല്‍കിയിട്ടും നടപടിയെടുത്തില്ല; എസ്എഫ്‌ഐ നേതാക്കളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ കോടതി നിര്‍ദ്ദേശം; ടീച്ചറും തള്ളിപ്പറഞ്ഞു

കൊച്ചിന്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലുള്ള കേരളവര്‍മ്മ കോളജില്‍ അയ്യപ്പനെ അപമാനിച്ച് ബോര്‍ഡ് വച്ച സംഭവം ഏറെ വിവാദമായിരുന്നു. അവസാനം സോഷ്യല്‍ മീഡിയ ഏറ്റെടുത്തപ്പോള്‍ അത് വ്യാജമാണെന്നാണ് സൈബര്‍ സഖാക്കള്‍ പ്രചരിപ്പിച്ചത്. വെസ്റ്റ് സിഐക്കും സിറ്റി പോലീസ് കമ്മീഷണര്‍ക്കും ഡിജിപ്പിക്ക് വരെ പരാതി നല്‍കിയിട്ടും ഒരു നടപടിയുമുണ്ടായില്ല. അവസാനം എസ്എഫ്‌ഐ നേതാക്കളുടെ പേരില്‍ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കാന്‍ തൃശൂര്‍ സിജെഎം കോടതിയുടെ ഉത്തരവുണ്ടായി. ഇതോടെ സിപിഎം നേതൃത്വത്തെ പോലെ അയ്യപ്പന്റെ പേരില്‍ കുട്ടി നേതാക്കളും വെട്ടിലായിരിക്കുകയാണ്. ശബരിമലയാണ് പരാജയ കാരണമെന്നും വിശ്വാസികളെ തിരികെ കൊണ്ടു വരണമെന്നും പാര്‍ട്ടി തീരുമാനമെടുത്തതിന് പിന്നാലെയാണ് ഈ പോസ്റ്റര്‍ വിവാദമെന്നതും ശ്രദ്ധേയമാണ്.
ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി അഡ്വ അനീഷ് കുമാര്‍ നല്‍കിയ ഹര്‍ജ്ജിയിലാണ് കോടതി ഉത്തരവ് വന്നിരിക്കുന്നത്. പോലീസ് നടപടിയെടുക്കാത്ത പശ്ചാത്തലത്തിലാണ് പരാതിക്കാരന്‍ കോടതിയെ സമീപിച്ചത്.
എസ്.എഫ്.ഐ. ജില്ലാ വൈസ് പ്രസിഡന്റ് ഹസ്സന്‍ മുബാരക്, യൂണിറ്റ് സെക്രട്ടറി സൗരവ് രാജ്, പ്രസിഡന്റ് ആര്‍. നന്ദന, യൂണിയന്‍ ചെയര്‍മാന്‍ വി.എസ്. യദുകൃഷ്ണ എന്നിവരുടെ പേരിലാണ് 153 (എ) ഉള്‍പ്പടെയുള്ള വകുപ്പുകള്‍ പ്രകാരം കേസെടുക്കാന്‍ തൃശ്ശൂര്‍ വെസ്റ്റ് പോലീസിന് ഉത്തരവ് നല്‍കിയത്. ശബരിമല അയ്യപ്പനെ അവഹേളിക്കുന്ന രീതിയിലുള്ള ചിത്രം പ്രദര്‍ശിപ്പിച്ചത് പ്രകോപനപരവും ഹിന്ദു വിശ്വാസങ്ങളെ അപമാനിക്കുന്നതും സമൂഹത്തില്‍ സ്പര്‍ദ്ധയുണ്ടാക്കുന്നതുമാണെന്നാണ് പരാതി.
കോളജിലെ നവാഗതരെ സ്വാഗതം ചെയ്ത് എസ്എഫ്‌ഐയുടെ പേരില്‍ സ്ഥാപിച്ചിരുന്ന ബോര്‍ഡാണ് വിവാദത്തില്‍പെട്ടത്. നേരത്തെ അയ്യപ്പനെ അവഹേളിച്ചും അശ്ലീലം പറഞ്ഞും ഫെയ്‌സ്ബുക്ക് പോസ്റ്റിട്ട് സംവിധായകന്‍ പ്രിയനന്ദന് നേരെ നിരവധി വിമര്‍ശനങ്ങള്‍ ഉണ്ടായിരുന്നു.
തൃശ്ശൂര്‍ കേരളവര്‍മ്മ കോളേജിന് മുന്‍പില്‍ ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് സ്ഥാപിക്കപ്പെട്ട പോസ്റ്ററിന്റെ പേരില്‍ പരാതിയുമായി ബിജെപി രംഗത്തെത്തിയതാണ് സംഭവങ്ങള്‍ക്ക് തുടക്കം. രക്തം ഒലിച്ചിറങ്ങുന്ന കാലുകള്‍ക്കിടയില്‍ രക്തത്തില്‍ കുളിച്ച അയ്യപ്പന്റെ ചിത്രമാണ് പോസ്റ്ററില്‍ നല്‍കിയത്. എസ്എഫ്‌ഐയുടെ പേരില്‍ സ്ഥാപിക്കപ്പെട്ട ഈ പോസ്റ്റര്‍ മതവികാരത്തെ വ്രണപ്പെടുത്തുന്നതാണെന്നും, ഈ വിഷയത്തില്‍ സുപ്രീംകോടതിയില്‍ നിലവിലുള്ള കേസില്‍ അന്തിമവിധി വരാത്ത സാഹചര്യത്തില്‍ സ്ഥാപിക്കപ്പെട്ട പോസ്റ്റര്‍ വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ കലാപം സൃഷ്ടിക്കന്‍ സ്ഥാപിക്കപ്പെട്ടതെന്നും ഉന്നയിച്ചുകൊണ്ടാണ് ബിജെപി ജില്ലാ സെക്രട്ടറി അഡ്വ. കെ. കെ. അനീഷ് കുമാര്‍ പരാതി നല്‍കിയിരിന്നു.
'പിറവി, അതൊരു യാഥാര്‍ത്ഥ്യമാണ്. ഒരു പെണ്ണുടലിനുമാത്രം കഴിയുന്നത്. അയ്യനും അച്ഛനും ഞാനും നീയും പിറന്നു വീണത് ഒരേ വഴിയിലൂടെ, എവിടെ ആര്‍ത്തവം അശുദ്ധിയാകുന്നുവോ, എവിടെ സ്ത്രീകള്‍ ഭ്രഷ്ടരാക്കപ്പെടുന്നുവോ, അവിടെ നീ നിന്റെ പിറവിയെ നിരോധിക്കുന്നു. സമയമായി, ഉന്മൂലനം ചെയ്യേണ്ട കപട വിശ്വാസങ്ങള്‍ക്കുനേരെ മുഖം തിരിക്കാന്‍ ശബരിമല സ്ത്രീ പ്രവേശനത്തിന് ഐക്വദാര്‍ഢ്യം' എന്നാണ് പോസ്റ്ററില്‍ ചിത്രത്തിനൊപ്പം എഴുതിയിരിരുന്നത്.
എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അദ്ധ്യാപകരുടെ മൗനാനുവാദത്തോടെയാണ് ഈ പോസ്റ്റര്‍ സ്ഥാപിച്ചതെന്നാണ് ബിജെപി ജില്ല സെക്രട്ടറി പരാതിയില്‍ ആരോപിക്കുന്നത്.
സംഭവത്തില്‍ പ്രതികരണവുമായി ബിജെപി നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. സെക്രട്ടറിയുടെ മക്കളെപ്പോലെ തന്നെയാണ് അണികളുമെന്ന് കെ സുരേന്ദ്രന്‍ പ്രതികരിച്ചത്.
അതേസമയം ബോര്‍ഡ് വച്ച വിദ്യാര്‍ത്ഥിസംഘടനാ വിഷയത്തില്‍ തനിക്ക് അഭിപ്രായം പറയേണ്ട ബാധ്യതയില്ലെന്നാണ് ദീപ നിശാന്ത് പറഞ്ഞത്. ടീച്ചറിന്റെ കോളേജായതിനാല്‍ പലരും അഭിപ്രായമാരാഞ്ഞിരുന്നു. കോളേജിലെ വിദ്യാര്‍ത്ഥിസംഘടനാവിഷയത്തില്‍ അഭിപ്രായം പറയേണ്ട ബാധ്യത എനിക്കില്ല. അതു കൊണ്ടു തന്നെ അത്തരം വിഷയങ്ങള്‍ ചോദിച്ചു കൊണ്ട് എന്റെ ഇന്‍ബോക്‌സിലേക്ക് ആരും വരേണ്ടതുമില്ല. 'സൈബര്‍ പെര്‍വേര്‍ട്ടുകളുടെ' ആവിഷ്‌കാരലീലകള്‍ തുടരുക. അതിന്റെ ലിങ്ക് എനിക്കാരും അയച്ചുതരേണ്ട കാര്യമില്ല. അത് കണ്ട് വേദനിക്കുന്ന ഘട്ടമൊക്കെ കഴിഞ്ഞു എന്നാണ് വിശ്വാസമെന്നാണ് ദിപ പ്രതികരിച്ചത്.
https://www.facebook.com/Malayalivartha
























