ജെയിംസ് മാത്യുവിന്റെ ആരോപണത്തിൽ കണ്ണൂർ സി പി എം തവിടുപൊടി; കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗംവും പി.കെ.ശ്യാമളയുടെ ഭര്‍ത്താവുമായ എം.വി. ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി ജയിംസ് മാത്യു എംഎൽഎ

കണ്ണൂർ ആന്തൂരിൽ പ്രവാസി വ്യവസായി ആത്മഹത്യ ചെയ്ത സംഭവത്തിൽ സിപിഎം കേന്ദ്ര കമ്മിറ്റി അംഗംവും പി.കെ.ശ്യാമളയുടെ ഭര്‍ത്താവുമായ എം.വി. ഗോവിന്ദനെതിരെ ഗുരുതര ആരോപണവുമായി ജയിംസ് മാത്യു എംഎൽഎ രംഗത്ത്. ആന്തൂര്‍ പ്രശ്നം പരിഹരിക്കാന്‍ താന്‍ ശ്രമിച്ചപ്പോള്‍ എം.വി.ഗോവിന്ദന്‍ ഇടപെട്ടെന്ന ഗുരുതരമായ ആരോപണം സിപിഎം സംസ്ഥാന സമിതിയില്‍ ജയിംസ് മാത്യു എംഎൽഎ ഉന്നയിച്ചു. ആന്തൂർ ഉൾപ്പെട്ട തളിപ്പറമ്പ് മണ്ഡലത്തിലെ എംഎൽഎയാണ് ജയിംസ് മാത്യു.
ലൈസന്‍സ് വൈകിപ്പിക്കുന്നതിനെതിരെ താന്‍ മന്ത്രി കെ.ടി.ജലീലിന് പരാതി നല്‍കിയിരുന്നു. തൊട്ടുപിന്നാലെ എം.വി.ഗോവിന്ദന്‍ എന്തിനാണ് മന്ത്രിയുടെ ഓഫിസില്‍ വിളിച്ചതെന്ന് വ്യക്തമാക്കണമെന്നും ജയിംസ് മാത്യു ആവശ്യപ്പെട്ടു. എന്നാൽ എം.വി.ഗോവിന്ദന്‍ ഇതിനോട് പ്രതികരിച്ചില്ല.
കണ്ണൂരില്‍ പ്രവാസി വ്യവസായി സാജന്‍ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഇന്ന് അന്വേഷണ സംഘം കൂടുതല്‍ ഉദ്യോഗസ്ഥരുടെ മൊഴിയെടുക്കും. സസ്പെന്‍ഷനിലുള്ള നഗരസഭാ സെക്രട്ടറി അടക്കം രണ്ട് പേരുടെ മൊഴി ഇന്നലെ രേഖപ്പെടുത്തിയിരുന്നു. നഗരസഭ ചെയര്‍പേഴ്സന്റെ രാജി ആവശ്യപ്പെട്ട് യു.ഡി.എഫ് പ്രതിഷേധം ശക്തമാക്കുകയാണ്. യൂത്ത് കോണ്‍ഗ്രസിന്റെ നഗരസഭാ ഓഫീസ് മാര്‍ച്ചും ഇന്ന് നടക്കും.
സാജന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലുള്ള നഗരസഭ സെക്രട്ടറി എം.കെ ഗിരീഷ്,അസി.എഞ്ചിനീയര്‍ കെ.കലേഷ് എന്നിവരുടെ മൊഴിയാണ് ഇന്നലെ അന്വേക്ഷണ സംഘം രേഖപ്പെടുത്തിയത്. സംഭവത്തില്‍ സസ്പെന്‍ഷനിലുള്ള മറ്റ് രണ്ട് ഉദ്യോഗസ്ഥരുടെ മൊഴി കൂടി ഇന്ന് രേഖപ്പെടുത്തും.ഈ മൊഴികള്‍ പരിശോധിച്ചതിന് ശേഷം നിയമോപദേശത്തിന്റെ കൂടി അടിസ്ഥാനത്തില്‍ മാത്രമെ ഉദ്യോഗസ്ഥര്‍ക്കെതിരെ ആത്മഹത്യ പ്രേരണ കുറ്റം ചുമത്തണമോ എന്ന കാര്യത്തില്‍ അന്വേഷണസംഘം അന്തിമ തീരുമാനം എടുക്കൂ.
അതേസമയം ആന്തൂര്‍ പ്രശ്നത്തില്‍ പി.ജയരാജനെ തിരുത്തി സിപിഎം രംഗത്തെത്തി. പി.കെ.ശ്യാമളയ്ക്ക് വീഴ്ചപറ്റിയെന്നും നടപടിയുണ്ടാകുമെന്നും രാഷ്ട്രീയവിശദീകരണയോഗത്തില്‍ പറയാന്‍ പാടില്ലായിരുന്നു എന്ന് സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ സംസ്ഥാനസമിതിയോഗത്തില്‍ തുറന്നടിച്ചു. ജയരാജന്റെ ഈ പ്രസ്താവനയോടുള്ള വിയോജിപ്പാണ് സംസ്ഥാനസമിതിയില്‍ കോടിയേരി ബാലകൃഷ്ണന്‍ വ്യക്തമാക്കിയത്.
ഇങ്ങനെ പരസ്യപ്രസ്താവന നടത്തിയത് ശരിയായില്ലെന്നും പറയാനുള്ളത് പാര്‍ട്ടിഫോറത്തിലാണ് പറയേണ്ടതെന്നും കോടിയേരി പറഞ്ഞു. സംസ്ഥാന സമിതിയില്‍ നടന്ന ചര്‍ച്ചയ്ക്ക് മറുപടി പറയവേയാണ് ആരുടെയും പേരുപറയാതെ കോടിയേരി വിമര്‍ശിച്ചത്.
https://www.facebook.com/Malayalivartha
























