രാഹുലിന്റെ പിടിവാശിയിൽ നട്ടം തിരിഞ്ഞ് കോൺഗ്രസ്; കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി രാഹുല്‍ ഗാന്ധി

കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് തുടരാന്‍ ഉദ്ദേശിക്കുന്നില്ലെന്ന് ആവര്‍ത്തിച്ച് വ്യക്തമാക്കി രാഹുല്‍ ഗാന്ധി. ലോക്സഭയിലെ പാർട്ടി എംപിമാർ ഒന്നടങ്കം ഉയർത്തിയ ആവശ്യത്തിനു മുന്നിൽ വഴങ്ങാതെ സ്വന്തം തീരുമാനത്തിൽ ഉറച്ച് നിൽക്കുകയാണ് രാഹുൽ ഗാന്ധി. തോൽവിയുടെ പൂർണ ഉത്തരവാദിത്തം തനിക്കാണെന്നും ഒഴിയാനുള്ള തീരുമാനത്തിൽ മാറ്റമില്ലെന്നും രാഹുൽ വ്യക്തമാക്കി. ബുധനാഴ്ച നടന്ന കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിലാണ് പാര്‍ട്ടി അധ്യക്ഷപദം ഒഴിയാനുള്ള തന്റെ തീരുമാനം അദ്ദേഹം വീണ്ടും വ്യക്തമാക്കിയത്.
ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള വേദി ഇതല്ല. എല്ലാവരും ഈ അഭ്യര്‍ഥന നടത്തിയ പശ്ചാത്തലത്തില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതിയില്‍ താന്‍ തീരുമാനം അറിയിച്ചിരുന്നതായും അദ്ദേഹം യോഗത്തില്‍ പറഞ്ഞു. ശശി തരൂര്‍ അടക്കമുള്ള നേതാക്കള്‍ രാഹുല്‍ ഗാന്ധിയോട് അധ്യക്ഷസ്ഥാനം ഒഴിയരുതെന്ന് ആവശ്യപ്പെട്ടിരുന്നു.
സംഘടനതലത്തിൽ പാർട്ടിയെ ശക്തിപ്പെടുത്താൻ രാജ്യത്തുടനീളം പര്യടനം നടത്തുന്നതു പരിഗണനയിലുണ്ടെന്നും രാഹുൽ സൂചിപ്പിച്ചു. 1977 ലെ തിരഞ്ഞെടുപ്പു തോൽവിക്കു ശേഷം ഇന്ദിരാ ഗാന്ധി സമാന രീതിയിൽ പര്യടനം നടത്തിയിരുന്നു. ലോക്സഭയിൽ കേന്ദ്രസർക്കാരിനെ നേരിടുന്നതിനുള്ള തന്ത്രങ്ങൾ രൂപീകരിക്കാൻ സോണിയ ഗാന്ധിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗമാണു രാഹുലിന്റെ രാജി സംബന്ധിച്ച ചർച്ചയിലേക്കു നീങ്ങിയത്.
രാജിയിൽ നിന്നു പിൻമാറണമെന്നാവശ്യപ്പെട്ടു പ്രമേയം പാസാക്കാൻ എംപിമാർ ഒരുക്കമാണെന്ന് അദ്ദേഹം പറഞ്ഞു. ഒരു മാസം മുൻപു താൻ സ്ഥാനമൊഴിഞ്ഞുവെന്നും തീരുമാനം മാറ്റുന്ന ശീലം തനിക്കില്ലെന്നും രാഹുൽ പ്രതികരിച്ചു. പിൻഗാമിയെ കണ്ടെത്താൻ പാർട്ടിയോട് ആവശ്യപ്പെട്ടിട്ടും അതു ചെയ്യാതെ വീണ്ടും തനിക്കു മേൽ സമ്മർദം ചെലുത്തുകയാണ്.
തോൽവിയെക്കുറിച്ചു പഠിക്കാൻ സമിതിയെ വയ്ക്കാമെന്ന് എംപിമാരിൽ ചിലർ പറഞ്ഞപ്പോൾ രാഹുലിന്റെ മറുപടി ഇങ്ങനെ – ‘മുൻപ് എത്രയോ സമിതികൾ വന്നു; തോൽവിയുടെ ഉത്തരവാദിത്തം ആരുടെ മേലും ചുമത്താതെയുള്ള റിപ്പോർട്ടുകളാണ് അവ സമർപ്പിച്ചത്.
മുൻപ് യുപിയിൽ റോഡിന്റെ ശോച്യാവസ്ഥയെക്കുറിച്ചു പരാതി പറയാൻ മരാമത്ത് വകുപ്പ് ഉദ്യോഗസ്ഥരെ വിളിച്ചപ്പോൾ ഉത്തരവാദിത്തം പലരിലേക്കു കൈമാറുന്നതു ഞാൻ കണ്ടിട്ടുണ്ട്. ആ രീതി കോൺഗ്രസിൽ വേണ്ട. ഉത്തരവാദിത്തം ഞാൻ ഏൽക്കുന്നു. പാർട്ടി നിശ്ചയിക്കുന്ന ഏതു നേതാവിനെയും പിൻഗാമിയായി അംഗീകരിക്കാം. പാർട്ടിയിൽ ഊർജസ്വലനായി പ്രവർത്തിക്കും’ – എന്നും രാഹുൽ പറഞ്ഞു.
നിങ്ങളുടെ പാർട്ടിക്ക് അധ്യക്ഷനുണ്ടോ എന്നു ചോദിച്ചു ബിജെപി അംഗങ്ങൾ കളിയാക്കുകയാണെന്ന് എംപിമാർ പറഞ്ഞപ്പോൾ ബിജെപിയെ നേരിടാനുള്ള പോരാട്ടത്തിൽ താൻ മുൻനിരയിലുണ്ടാവുമെന്നു രാഹുൽ മറുപടി നൽകി. സോണിയ ഗാന്ധി ചർച്ചയിലുടനീളം മൗനം പാലിച്ചു.
അതേസമയം രാഹുൽ തുടരണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ അദ്ദേഹത്തിന്റെ വസതിക്കു മുന്നിൽ ധർണ നടത്തി. സംഘടനാ പ്രസിഡന്റ് കേശവ് ചന്ദ് യാദവ്, വൈസ് പ്രസിഡന്റ് ഡി.വി. ശ്രീനിവാസ്, അഖിലേന്ത്യാ സെക്രട്ടറി ജെബി മേത്തർ എന്നിവരെ പിന്നീടു വസതിയിലേക്കു വിളിപ്പിച്ച രാഹുൽ തന്റെ നിലപാട് ആവർത്തിച്ചു. തോൽവി നേരിടുന്നവർ ഉത്തരവാദിത്തം ഏൽക്കണമെന്നതിനു സ്വയം മാതൃകയാവാനാണു താൻ രാജിവയ്ക്കുന്നതെന്ന് രാഹുൽ അവരോടു വ്യക്തമാക്കി.
മെയ് 25 ന് നടന്ന പ്രവര്‍ത്തക സമിതിയിലായിരുന്നു രാഹുല്‍ഗാന്ധി രാജി സന്നദ്ധത അറിയിച്ചത്.യോഗം രാഹുലിന്റെരാജി ആവശ്യം തള്ളിയിരുന്നു. തുടര്‍ന്ന് തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ആവശ്യപ്പെട്ട് മുതിര്‍ന്ന നേതാക്കള്‍ രാഹുലിനെ സമീപിച്ചിരുന്നെങ്കിലും അദ്ദേഹം തീരുമാനത്തില്‍ ഉറച്ചുനില്‍ക്കുകയായിരുന്നു.
ലോക്സഭ തിരഞ്ഞെടുപ്പിലേറ്റ കനത്ത തിരിച്ചടിയ്ക്ക് പിന്നാലെ കടുത്ത പ്രതിസന്ധിയിലൂടെയാണ് കോണ്‍ഗ്രസ് കടന്ന് പോകുന്നത്. ഇത്തവണ ഭരണത്തിലേക്ക് തിരിച്ചുവരാമെന്ന പ്രതീക്ഷയുമായി അങ്കത്തിനിറങ്ങിയ കോണ്‍ഗ്രസിന് ആകെ ലഭിച്ചത് വെറും 55 സീറ്റുകളായിരുന്നു. കോണ്‍ഗ്രസിന്‍റെ ശക്തി കേന്ദ്രങ്ങള്‍ എന്ന് വിശേഷിപ്പിക്കപ്പെട്ടിരുന്ന സംസ്ഥാനങ്ങളും മണ്ഡലങ്ങളും അടക്കം പാര്‍ട്ടിക്ക് നഷ്ടമായി. തോല്‍വിയുടെ ഉത്തരവാദിത്തം ഏറ്റെടുത്ത് രാജിക്കാര്യത്തില്‍ ഉറച്ച് നില്‍ക്കുകയാണ് രാഹുല്‍ ഗാന്ധി.
ഇത്തവണ കുറഞ്ഞത് 184 സീറ്റുകള്‍ വരെ കോണ്‍ഗ്രസിന് ലഭിക്കുമെന്നതായിരുന്നു പാര്‍ട്ടിയുടെ ഡാറ്റാ അനാലിസിസ് ടീമിന്‍റെ വിലയിരുത്തല്‍. ഒറ്റയ്ക്ക് ഭൂരിപക്ഷം ലഭിക്കില്ലെന്നും അതേസമയം സഖ്യകക്ഷികളെ ഒപ്പം കൂട്ടി സര്‍ക്കാര്‍ രൂപീകരിക്കാമെന്നും പാര്‍ട്ടി സ്വപ്നം കണ്ടു. അധ്യക്ഷനായി ചുമതലയേറ്റ ശേഷമുള്ള ആദ്യ തിരഞ്ഞെടുപ്പില്‍ തന്നെ വിജയം കൊയ്യുമെന്ന പ്രതീക്ഷയില്‍ പ്രധാനമന്ത്രി പദവും രാഹുല്‍ ഗാന്ധി സ്വപ്നം കണ്ടു. എന്നാല്‍ ഫലം വന്നപ്പോള്‍ കോണ്‍ഗ്രസിന്‍റെ അടിവേരടക്കം ഇളക്കി. മോദി തരംഗത്തില്‍ എന്‍ഡിഎ കൂറ്റം വിജയം നേടിയപ്പോള്‍ 17 സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് പുറത്തായി.
ലോകസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസിന്റെ കനത്ത തോല്‍വിയും അമേഠിയിലെ പരാജയവും കാരണം കോണ്‍ഗ്രസ് അധ്യക്ഷ സ്ഥാനത്ത് നിന്ന് ഒഴിയാന്‍ ഒരുക്കമാണെന്ന് രാഹുല്‍ ഗാന്ധി അറിയിച്ചു. അതേ സമയം രാജി സന്നദ്ധത അറിയിച്ച രാഹുലിന്റെ നിലപാടിനോട് മുതിര്‍ന്ന നേതാക്കല്‍ പ്രതികരിച്ചത് കടുത്ത തീരുമാനങ്ങള്‍ വേണ്ടെന്നാണ്. നാല്‍പ്പതിനായിരത്തിലേറെ വോട്ടുകള്‍ക്കാണ് ബിജെപി സ്ഥാനാര്‍ഥി സ്മൃതി ഇറാനി ഉത്തര്‍പ്രദേശിലെ അമേഥിയില്‍ രാഹുലിനെ പരാജയപ്പെടുത്തിയത്. ഇന്ത്യയിൽതന്നെ ഏറ്റവുമുറച്ച കോൺഗ്രസ് അനുകൂല മണ്ഡലങ്ങളിലൊന്നായ വയനാട്ടിൽ മത്സരിക്കാനെത്തിയ രാഹുലിനെ സംസ്ഥാനത്തെ തെരഞ്ഞെടുപ്പ് ചരിത്രത്തിലെ തന്നെ ഏറ്റവും മികച്ച വിജയം സമ്മാനിച്ചാണ് വയനാട് വരവേറ്റത്.
https://www.facebook.com/Malayalivartha
























