അട്ടക്കുളങ്ങരയിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ട യുവതികള്‍ മുങ്ങിയത് മെഡിക്കല്‍ കോളജിലെ എസ്‌എടി ആശുപത്രിയിലേക്ക്... സംസ്ഥാനത്ത് ആദ്യമായി ജയില്‍ ചാടിയ വനിതാ തടവുകാരെ ഇനിയും പിടികൂടാനാകത്തെ അന്വേഷണസംഘം; ജയില്‍ ചാടിയിട്ടും തട്ടിപ്പ് തുടര്‍ന്ന് യുവതികള്‍

അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരികള്‍ രക്ഷപ്പെട്ടത് നാളുകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു. ജയില്‍ ചാട്ടത്തെക്കുറിച്ച് ജയിലിലെ മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു. ജയില്‍ ചാടുന്നതിന് മുമ്ബ് ശില്‍പയെന്ന തടവുകാരി ഒരാളെ ഫോണ്‍ ചെയ്തിരുന്നു. ശില്‍പ മോള്‍, സന്ധ്യ എന്നീ തടവുകാരികളാണ് കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരം അട്ടക്കുളങ്ങര ജയില്‍ ചാടിയത്. കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറി മതില്‍ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്.
രണ്ട് പേരും സാമ്ബത്തിക തട്ടിപ്പ് കേസിലെ പ്രതികളാണ്. നാലര മണിക്കു ശേഷം ഇവരെ കാണാനില്ലന്ന് സഹതടവുകാര്‍ പറഞ്ഞതിനെ തുടര്‍ന്നാണ് അന്വേഷണം തുടങ്ങിയത്. ജയിലിനകത്തും പുറത്തുമായി ജയില്‍ ഉദ്യോഗസ്ഥരും പൊലീസും ചേര്‍ന്ന് തെരച്ചില്‍ നടത്തിയിരുന്നു. ജയിലിനുള്ളില്‍ പ്രതികള്‍ ഒളിച്ചിരിപ്പുണ്ടെന്ന സംശയത്തില്‍ ഡോഗ് സ്ക്വാഡിനെ ഉപയോഗിച്ചും പരിശോധന നടത്തി. ജയില്‍ മേധാവി ഋഷിരാജ് സിംഗ് സ്ഥലത്തെത്തിയിരുന്നു. ഇതിനിടയില്‍ മുരിങ്ങ മരത്തില്‍ കയറി തടവുകാരികള്‍ രക്ഷപ്പെടുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നു. മതില്‍ ചാടി ഇരുവരും ഓട്ടോയില്‍ കയറി പോവുന്നത് സിസി ടിവി ദൃശ്യങ്ങളില്‍ വ്യക്തമായിരുന്നു. സംസ്ഥാനത്ത് ആദ്യമായാണ് സ്ത്രീകള്‍ ജയില്‍ ചാടുന്നത്.
അതേസമയം സംസ്ഥാനത്ത് ആദ്യമായി ജയില്‍ ചാടിയ വനിതാ തടവുകാരെ ഇനിയും പിടികൂടാനായിട്ടില്ല. നിരവധി തട്ടിപ്പുകേസുകളില്‍ പ്രതികളായ സന്ധ്യ, ശില്‍പ എന്നീ തടവുകാരാണ് ചൊവ്വാഴ്ച വൈകിട്ടു തലസ്ഥാനത്തെ വനിത ജയിലില്‍ നിന്നും രക്ഷപ്പെട്ടത്. ജയില്‍ വളപ്പിനു പിന്‍വശത്തെ മതില്‍ ചാടിയാണ് ഇവര്‍ കടന്നതെന്നു സ്ഥിരീകരിച്ചിട്ടുണ്ട്. അതേസമയം ജയിലില്‍ നിന്നും രക്ഷപ്പെട്ടിട്ടും യുവതികള്‍ തട്ടിപ്പു തുടരുകയാണ്. അട്ടക്കുളങ്ങരയിലെ ജയിലില്‍ നിന്നും രക്ഷപ്പെട്ട യുവതികള്‍ മണക്കാട് നിന്നും ഓട്ടോറിക്ഷയില്‍ മെഡിക്കല്‍ കോളജിലെ എസ്‌എടി ആശുപത്രിയിലെത്തിയിരുന്നു.
പണം വാങ്ങി വരാമെന്നു പറഞ്ഞ് ആശുപത്രിക്കുള്ളിലേക്കു കയറിപ്പോയ ഇരുവരും പിന്നീടു മടങ്ങിയെത്തിയില്ല. പണം നല്‍കാതെ യുവതികള്‍ മുങ്ങിയെന്ന് മനസിലായ ഓട്ടോ ഡ്രൈവര്‍ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. എന്നാല്‍ ജയില്‍ ചാടിയ യുവതികള്‍ നേരെ ആശുപത്രിയിലെത്തിയത് പരിചയക്കാരില്‍ നിന്നും പണം സംഘടിപ്പിക്കാനാണെന്ന് പൊലീസ് കരുതുന്നു. യുവതികളിലൊരാളായ സന്ധ്യ മുന്‍പ് താത്കാലിക വേതനത്തില്‍ ഇവിടെ ജോലിചെയ്തിരുന്നു.
ആശുപത്രി പരിസരത്തുനിന്നും രക്ഷപ്പെട്ട യുവതികള്‍ തമിഴ്നാട് ഭാഗത്തേക്ക് സഞ്ചരിച്ചതായി സൂചന ലഭിച്ച പൊലീസ് അന്വേഷണം ശക്തമാക്കിയിരിക്കുകയാണ്. മോഷണത്തിനും വഞ്ചനക്കേസുകളിലും പ്രതികളായി വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ ജൂണ്‍ ഏഴിനും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പ പതിനേഴിനും ജയിലിലെത്തിയത്. ജയില്‍ വകുപ്പിന് നാണക്കേടായി യുവതികള്‍ രക്ഷപ്പെട്ടതിന് പിന്നില്‍ സ്ത്രീ തടവുകാര്‍ക്ക് ലഭിക്കുന്ന അമിത സ്വാതന്ത്ര്യമാണെന്ന് ആക്ഷേപമുണ്ട്. കൊടും കുറ്റവാളികളടക്കമുള്ള തടവുകാരെ പാര്‍പ്പിക്കുന്ന ജയിലില്‍ നിന്നും യുവതികള്‍ രക്ഷപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമാണ്. ജയില്‍ അധികൃതരുടെ ഭാഗത്തു വീഴ്ച സംബന്ധിച്ച് ജയില്‍ മേധാവി ഋഷിരാജ് സിങ്ങിന്റെ നിര്‍ദേശപ്രകാരം ഡി.ഐ.ജി സന്തോഷ് കുമാര്‍ അന്വേഷണമാരംഭിച്ചു.
https://www.facebook.com/Malayalivartha
























