ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ദുരിതങ്ങള്‍ക്ക് അറുതിയുണ്ടാകുമോ ? സർക്കാർ അമ്പത് കോടി നൽകുമോ ? നാളെ നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗം നിർണായകം ; പ്രതീക്ഷയോടെ ജീവനക്കാർ

ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന മലബാറിലെ ക്ഷേത്ര ജീവനക്കാരുടെ ദുരിതങ്ങള്‍ക്ക് ഒരു പരിധി വരെ അറുതിയിലാകുമെന്ന പ്രതീക്ഷയിൽ ദേവസ്വം ബോർഡ് . മലബാറിലെ ക്ഷേത്രം ജീവനക്കാരുടെ ശമ്പള പരിഷ്കരണം സംബന്ധിച്ച് മലബാര്‍ ദേവസ്വം ബോര്‍ഡ് ഉപസമിതിയുടെ റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ നാളെ നടക്കുന്ന ദേവസ്വം ബോര്‍ഡ് യോഗം നിർണായകം . ഈ യോഗം തീരുമാനമെടുത്ത് ശമ്പള പരിഷ്കരണത്തിനായി സര്‍ക്കാരിനോട് ശുപാര്‍ശ ചെയ്യും. ഇതോടെ ഈ ശുപാർശയുടെ ജീവനക്കാരുടെ ദുരിതങ്ങൾക്ക് പരിഹാരം കാണാൻ കഴിയുമെന്ന പ്രതീക്ഷ കൈവരിച്ച് ദേവസ്വം ബോർഡ് .
പ്രതിവര്‍ഷം ഒരുകോടിയിലധികം വരുമാനമുള്ള സ്‌പെഷ്യല്‍ ഗ്രേഡ് ക്ഷേത്രങ്ങളിലെയോ 75 ലക്ഷത്തിലധികം വരുമാനമുള്ള എ ഗ്രേഡ് ക്ഷേത്രങ്ങളിലെയോ ജീവനക്കാര്‍ക്ക് പ്രശ്‌നങ്ങളിങ്കിലും ചെറുകിട ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ കടുത്ത ദുരിതത്തിലാണ്. പത്ത് വര്‍ഷം മുന്‍പുള്ള ശമ്പള പരിഷ്‌കരണമനുസരിച്ചുള്ള ശമ്പളം പോലും ഇപ്പോള്‍ ലഭിക്കുന്നില്ലെന്നാണ് പരാതി.
എന്നാൽ , ശമ്പള പരിഷ്ക്കരണം നടപ്പിലാക്കണമെങ്കിൽ മലബാര്‍ ദേവസ്വം ബോര്‍ഡിന് 50 കോടിയോളം രൂപ വേണം.. എന്നാല്‍ ഇതിന് ആരുടെ വാതിലില്‍ ചെന്ന് മുട്ടണമെന്നാണ് ദേവസ്വം ബോര്‍ഡ് ചോദിക്കുന്നത്. സര്‍ക്കാരില്‍ നിന്ന് ചുരുങ്ങിയത് 100 കോടിയെങ്കിലും കിട്ടണമെന്നാണ് ദേവസ്വം ബോര്‍ഡ് പറയുന്നത്. മലബാര്‍ ദേവസ്വം ബോര്‍ഡ് തിരുവിതാംകൂര്‍, തിരുകൊച്ചി ദേവസ്വം ബോര്‍ഡിന് സമാനമാക്കിയാല്‍ മാത്രമേ പ്രശ്‌നങ്ങള്‍ക്ക് ശാശ്വത പരിഹാരമാവൂ എന്നാണ് യൂണിയനുകള്‍ പറയുന്നത്.
മലബാര്‍ദേവസ്വം ബോര്‍ഡിന് കീഴിലുള്ള 1356 ക്ഷേത്രങ്ങളില്‍ സി, ഡി ഗ്രേഡുകളിലുള്ള ക്ഷേത്രങ്ങളിലെ ജീവനക്കാര്‍ക്ക് കിട്ടാനുള്ള കുടിശ്ശികയും ഏറെയാണ്. ക്ഷേത്രത്തിന്റെ വാര്‍ഷിക കണക്കുകള്‍ മാര്‍ച്ചിനു മുൻപ് ദേവസ്വം അസിസ്റ്റന്റ് കമ്മിഷണര്‍മാര്‍ക്ക് ലഭിച്ചാല്‍ മാത്രമേ സര്‍ക്കാര്‍ ഫണ്ടില്‍ നിന്ന് നിശ്ചിത തുക അനുവദിക്കാനാവൂ. ട്രസ്റ്റിമാര്‍ ഇക്കാര്യത്തില്‍ വീഴ്ച വരുത്തുന്നുണ്ട്. സ്വന്തമായി ഫണ്ട് ഉണ്ടായിട്ടും ഉദ്യോഗസ്ഥരുടെ വീഴ്ച കാരണമാണ് ശമ്പളം ലഭിക്കാത്തതെന്ന് യൂണിയനുകള്‍ കുറ്റപ്പെടുത്തുമ്പോൾ ട്രസ്റ്റിമാരുടെ നിരുത്തരവാദമായ സമീപനമാണ് കുടിശ്ശിക നല്‍കാന്‍ തടസ്സമെന്ന് ദേവസ്വം അധികൃതരും പറയുന്നു.
ബോര്‍ഡിന് കീഴിലെ രണ്ടായിരത്തോളം വരുന്ന ക്ഷേത്രങ്ങളിലെ ഏഴായിരത്തോളം ജീവനക്കാര്‍ക്ക് 2000 രൂപ ഇടക്കാലാശ്വാസം അനുവദിക്കാന്‍ കഴിഞ്ഞ ആഴ്ച ബോര്‍ഡ് തീരുമാനിച്ചിരുന്നു. ഇതിനുപുറമേ , ജീവനക്കാരുടെ കാര്യങ്ങളില്‍ മുഖം തിരിഞ്ഞു നില്‍ക്കുന്ന മലബാര്‍ ദേവസ്വം ബോര്‍ഡിനെതിരെ ഹൈക്കോടതി അന്ത്യശാസനവും നല്‍കിയിരുന്നു. മൂന്നു മാസത്തിനകം ജീവനക്കാരുടെ സേവന, വേതന കാര്യങ്ങളില്‍ തീരുമാനമുണ്ടാകണമെന്ന് ഉത്തരവില്‍ പറഞ്ഞിരുന്നു. ക്ഷേത്ര ജീവനക്കാരുടെ പ്രശ്‌നത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി സര്‍ക്കാര്‍ നിയോഗിച്ച കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കിയിട്ടും നടപടിയുണ്ടാകാത്തതിലാണ് ഹൈക്കോടതി അന്ത്യശാസനം നല്‍കിയിരുന്നത്.
അഡ്വ. ഗോപാലകൃഷ്ണൻ ചെയർമാനും മുൻ ബോർഡംഗം എ.വേണുഗോപാൽ, മുൻ ഡെപ്യൂട്ടി കമ്മിഷണർ സി.മോഹനൻ എന്നിവർ അംഗങ്ങളുമായ സമിതി നൽകിയ റിപ്പോർട്ടിലാണ് നടപടി നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവ് നൽകിയിരിക്കുന്നത് . റിപ്പോർട്ട് നൽകി രണ്ടുവർഷത്തോളമായിട്ടും തുടർനടപടിയുണ്ടായില്ലെന്നു കാണിച്ച് ടെംപിൾ എംപ്ലോയീസ് കോ ഓർഡിനേഷനാണ് ഹൈക്കോടതിയെ സമീപിച്ചത്.
മലബാർ ദേവസ്വം ബോർഡ് രൂപവത്‌കരിച്ചെങ്കിലും ജീവനക്കാരുടെ സേവന-വേതന വ്യവസ്ഥകളിൽ ഏകീകരണം വേണമെന്ന ആവശ്യം സർക്കാർ പരിഗണിച്ചിരുന്നില്ല. ഇക്കാര്യത്തിൽ കോടതിനിർദേശവും അവഗണിക്കപ്പെട്ടു. ക്ഷേത്രജീവനക്കാരുടെ സംഘടനകൾ ഇതിനെതിരെ നടത്തിയ സമരങ്ങളെത്തുടർന്നാണ് ഇപ്പോഴത്തെ സർക്കാർ മൂന്നംഗസമിതിയെ പ്രശ്നം പഠിക്കാൻ നിയോഗിച്ചത്.
https://www.facebook.com/Malayalivartha
























