സി.പി.ഐ എം.എൽ.എ കുടുങ്ങി; സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയതിനെതിരെ ചാത്തന്നൂര്‍ എംഎല്‍എയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ജി എസ് ജയലാലിനെതിരായ വിവാദം കൊഴുക്കുന്നു

സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയതിനെതിരെ ചാത്തന്നൂര്‍ എംഎല്‍എയും സിപിഐ സംസ്ഥാന കൗണ്‍സില്‍ അംഗവുമായ ജി എസ് ജയലാലിനെതിരായ വിവാദം കൊഴുക്കുന്നു. ജയലാല്‍ സഹകരണ സംഘം രൂപീകരിച്ച് സ്വകാര്യ ആശുപത്രി വാങ്ങിയത് നേതൃത്വം അറിയാതെയെന്ന് ആരോപണം. ജയലാലിന്റെ സാമ്പത്തിക സ്രോതസിനെപ്പറ്റി വിജിലൻസ് അന്വേഷണം വേണമെന്ന ആവശ്യവുമായി കോൺഗ്രസും രംഗത്തെത്തിയിട്ടുണ്ട്.
ജി എസ് ജയലാൽ എംഎല്‍എ അധ്യക്ഷനായ സാന്ത്വനം ഹോസ്പിറ്റൽ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയാണ് കൊല്ലം മേവറത്തെ അഷ്ടമുടി ആശുപത്രി വാങ്ങാന്‍ തീരുമാനിച്ചത്. വിലയായ അഞ്ച് കോടി രൂപയില്‍ ഒരു കോടി രൂപ മുന്‍കൂറായി നല്‍കി. ബാക്കി തുക കണ്ടെത്താനായി ഓഹരി സമാഹരിക്കാൻ അനുവാദം തേടി സംസ്ഥാന നേതൃത്വത്തിന് ജയലാൽ കത്ത് നൽകിയപ്പോഴാണ് ആശുപത്രി വാങ്ങുന്ന കാര്യം ജില്ലയിലെ നേതാക്കള്‍ പോലും അറിയുന്നത്.
അതേസമയം സിപിഐയുടെ ഉടമസ്ഥതയിലുള്ള പൂട്ടിക്കിടക്കുന്ന അച്യുതമേനോന്‍ സ്മാരക സഹകരണ ആശുപത്രി വീണ്ടും തുറക്കുന്നതിന് ഓഹരി സമാഹരിക്കാന്‍ കൊല്ലം ജില്ലാ നേതൃത്വം ഔദ്യോഗികമായി തീരുമാനിച്ചതിനിടെയുള്ള ജയലാലിന്റെ നീക്കത്തിനെതിരെ ഒരു വിഭാഗം സംസ്ഥാന നേതൃത്വത്തെ സമീപിച്ചിട്ടുണ്ട്. സഹകരണ സംഘത്തിന്റെ മറവില്‍ ആശുപത്രി വാങ്ങുന്ന ജയലാലിന്റെ സാമ്പത്തിക സ്രേതസ്സ് സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം നടത്തണമെന്ന് ആവശ്യവും ശക്തമായിട്ടുണ്ട്.
അതേസമയം, ആരോഗ്യ മേഖലയിൽ സഹകരണ പ്രസ്ഥാനത്തെ ശക്തിപ്പെടുത്താനുള്ള ശ്രമത്തിന്റെ ഭാഗമായാണു ആശുപത്രി വാങ്ങാൻ തീരുമാനിച്ചതെന്നും നിയമവിരുദ്ധമായി ഒന്നും ചെയ്തിട്ടില്ലെന്നും ജി.എസ്.ജയലാൽ വ്യക്തമാക്കി.
സംഘം ഭരണസമിതിയിൽ പാർട്ടി സംസ്ഥാന കൗൺസിൽ അംഗം കൂടിയായ സംസ്ഥാന വനിതാ കമ്മിഷൻ അംഗം ഉൾപ്പെട്ടതും ഗൗരവം വർധിപ്പിക്കുന്നതായി പാർട്ടി വൃത്തങ്ങൾ ചൂണ്ടിക്കാട്ടുന്നു. പാർട്ടി ജില്ലാ കൗൺസിൽ അംഗം, ചാത്തന്നൂർ മണ്ഡലം കമ്മിറ്റിയംഗങ്ങൾ തുടങ്ങിയവർ ഉൾപ്പെടുന്നതാണു ഭരണസമിതി. തട്ടിക്കൂട്ട് സഹകരണ സംഘത്തിന്റെ പേരിലും ഡോക്ടറെ വ്യാജ ചെക്ക് കേസിൽ ഉൾപ്പെടുത്തിയും കോടികളുടെ ആശുപത്രി കച്ചവടം നടത്തിയ ജി.എസ്. ജയലാൽ എം.എൽ.എയ്ക്കെതിരെ അടിയന്തര വിജിലൻസ് അന്വേഷണം നടത്തണമെന്നു ഡി.സി.സി പ്രസിഡന്റ് ബിന്ദുകൃഷ്ണ ആവശ്യപ്പെട്ടു. തട്ടിക്കൂട്ട് സംഘത്തിന്റെ പേരിൽ ഓഹരി ഉടമകൾ 2 കോടി രൂപയ്ക്കു വിൽക്കാൻ തീരുമാനിച്ച ആശുപത്രി 6 കോടി രൂപയ്ക്കു വാങ്ങിയതിലെ അഴിമതി ജനങ്ങൾ തിരിച്ചറിഞ്ഞെന്നും ഇതിന്റെ സാമ്പത്തിക ഉറവിടം എം.എൽ.എയും സി.പി.ഐ സംസ്ഥാന സെക്രട്ടറിയും വ്യക്തമാക്കണമെന്നും ബിന്ദു കൃഷ്ണ പറഞ്ഞു.
https://www.facebook.com/Malayalivartha



























