മുമ്പെങ്ങും ഇല്ലാത്തവിധം കണ്ണൂര്‍ ജില്ലയില്‍ വിഭാഗീയത ശക്തമായതോടെയാണ് കണ്ണൂര്‍ ജയിലില്‍ അടക്കം പരിശോധന നടത്താന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് മുഖ്യമന്ത്രി പിണറായി വിജയന്‍ മൗനാനുവാദം നല്‍കിയത്

മുമ്പെങ്ങും ഇല്ലാത്തവിധം കണ്ണൂര്‍ ജില്ലയില്‍ വിഭാഗീയത ശക്തമായതോടെയാണ് കണ്ണൂര്‍ ജയിലില്‍ അടക്കം പരിശോധന നടത്താന്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ഡി.ജി.പി ഋഷിരാജ് സിംഗിന് മൗനാനുവാദം നല്‍കിയത്. നേതാക്കളില്‍ പലരും അക്രമങ്ങള്‍ നടത്താന്‍ ഉപയോഗിക്കുന്നവരും അവരുടെ സംഘത്തില്‍ പെട്ടവരും കണ്ണൂരിലെ വിവിധ ജയിലുകളിലുണ്ട്. അവരെ നിയന്ത്രിക്കുന്നതിലൂടെ നേതാക്കന്‍മാര്‍ക്ക് താക്കീത് നല്‍കുകയാണ് മുഖ്യമന്ത്രി ചെയ്തത്. സി.പി.എം വിമതനായ സി.ഒ.ടി നസീര്‍ ആക്രമിക്കപ്പെട്ടതോടെയാണ് വിഭാഗീയത നിയന്ത്രണാധീതമായെന്ന് മുഖ്യമന്ത്രിക്ക് മനസ്സിലായത്. പി.ജയരാജനെ ഒതുക്കാന്‍ വേണ്ടിയാണ് എ.എന്‍ ഷംസീര്‍ എം.എല്‍.എയുടെ നേതൃത്വത്തില്‍ നസീറിനെ ആക്രമിച്ചതെന്ന് കണ്ണൂരിലെ പരസ്യമായ രഹസ്യമാണെന്ന് സാംസ്‌ക്കാരിക പ്രവര്‍ത്തകനായ സി.ആര്‍ നീലകണ്ഠന്‍ ആരോപിക്കുന്നു. നസീര്‍ ആക്രമിച്ചത് മുതല്‍ പലകോണുകളില്‍ നിന്നും ഈ ആക്ഷേപം ഉയര്‍ന്നിരുന്നു.
ടി.പി വധക്കേസിലെ പ്രതികളായ കൊടി സുനിയും കിര്‍മാണി മനോജും അടക്കം ജയിലില്‍ കഞ്ചാവ് വില്‍പ്പന ഉള്‍പ്പെടെ നടത്തുന്നുണ്ടെന്ന് ആരോപണം ഉയര്‍ന്നെങ്കിലും യാതൊരു നടപടിയും എല്‍.ഡി.എഫ് സര്‍ക്കാര്‍ സ്വീകരിച്ചിരുന്നില്ല. അതുപോലെ കൊടി സുനിക്ക് അടക്കം ജയിലില്‍ ആയൂര്‍വേദ ചികിത്സ നല്‍കിയതും വിവാദമായിരുന്നു. കൊടി സുനി ജയിലില്‍ കഞ്ചാവ് വിറ്റ് ഒരുമാസം അന്‍പതിനായിരം രൂപ വരെ സമ്പാദിക്കുന്നുണ്ടെന്ന് ടി.പി ചന്ദ്രശേഖരന്റെ ഭാര്യ കെ.കെ രമ ആരോപിച്ചിരുന്നു. ഷുഹൈബ് വധക്കേസ് പ്രതി ആകാശ് തില്ലങ്കേരിക്ക്, ഭാവിവധുവുമായി സല്ലപിക്കാന്‍ ജയിലില്‍ അവസരം ഒരുക്കിയെന്ന് പരാതി ഉയര്‍ന്നിരുന്നു. അന്നൊന്നും ജയിലുകളില്‍ പരിശോധന നടത്താന്‍ പോലും ആഭ്യന്തരവകുപ്പ് തയ്യാറായിരുന്നില്ല. ജയിലില്‍ കഴിയുന്ന പല കുറ്റവാളികളെയും നേതാക്കള്‍ ഇടപെട്ട് രാത്രികാലങ്ങളില്‍ പുറത്ത് കൊണ്ടുപോകുന്നതായി ഒരു തടവുകാരന്‍ ജഡ്ജിക്ക് കത്തെഴുതിയിരുന്നു. ജയില്‍ ഉപദേശക സമിതിയില്‍ പാര്‍ട്ടി നേതാക്കളാണുള്ളത്. അതിനാല്‍ ജയില്‍ ഭരിക്കുന്നതും അവരാണ്.
പിണറായി മുഖ്യമന്ത്രിയായതോടെയാണ് ഏകശിലാഫലകം പോലെ നിലനിന്നിരുന്ന കണ്ണൂര്‍ ജില്ലയില്‍ വിഭാഗീയത ആരംഭിക്കുന്നത്. അന്ന് ജില്ലാ സെക്രട്ടറിയായിരുന്ന പി. ജയരാജന്‍ താഴേ തട്ടിലുള്ള സംഘടനാ പ്രവര്‍ത്തനങ്ങളിലൂടെ കൂടുതല്‍ ജനകീയനായി വളര്‍ന്നു. മുഖ്യമന്ത്രിയും പി. ജയരാജനും പങ്കെടുത്ത പരിപാടിയില്‍ പി.ജയരാജന് നിലയ്ക്കാത്ത കയ്യടി ലഭിച്ചു. അതോടെ മുഖ്യമന്ത്രി അസ്വസ്ഥനായെന്ന് മാധ്യമവാര്‍ത്തകള്‍ വന്നു. അതിന് പിന്നാലെയാണ് , പി. ജയരാജന്‍ ചെഞ്ചൊരപ്പൊന്‍ കതിരല്ലോ... എന്ന പാട്ടുള്ള വീഡിയോ ആല്‍ബം ഇറങ്ങുന്നത്. അതോടെ പല നേതാക്കള്‍ക്കും അസൂയമൂത്തു. അങ്ങനെ ആല്‍ബം വെളിച്ചം കണ്ടില്ല. നായനാര്‍ അക്കാദമിയുടെ ഉദ്ഘാടന ചടങ്ങില്‍ ജയരാജ് അഭിവാദ്യം അര്‍പ്പിച്ച് സ്ഥാപിച്ച കൂറ്റന്‍ ഫഌക്‌സ് അദ്ദേഹം ഇടപെട്ട് നീക്കം ചെയ്തു. ജില്ലാ സെക്രട്ടറി പാര്‍ട്ടിക്ക് അതീതനായി വളരുന്നെന്നും വ്യക്തിപൂജ പാര്‍ട്ടിയില്‍ പാടില്ലെന്നും സംസ്ഥാന സമിതിയില്‍ വിമര്‍ശനമുണ്ടായി. അദ്ദേഹത്തിന് താക്കീതും നല്‍കി. തനിക്ക് തെറ്റുപറ്റിയെന്ന് ജയരാജന്‍ സംസ്ഥാന സമിതിയില്‍ സമ്മതിച്ചു.
ഈ സംഭവങ്ങള്‍ നടക്കുംമുമ്പ് ഇ.പി ജയരാജനും വിഭാഗീയതയുടെ ഇരയായി. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെയും മുഖ്യമന്ത്രി പിണറായി വിജയന്റെയും അനുവാദം വാങ്ങാതെ ബന്ധുവും പി.കെ ശ്രീമതി ടീച്ചറുടെ മകനുമായ സുധീറിനെ പൊതുമേഖലാ സ്ഥാപനത്തിന്റെ ബന്ധുവായി നിയമിക്കാന്‍ ഇ.പി ജയരാജന്‍ നിയമിച്ചത് വിവാദമായി. അതോടെ ജയരാജന്റെ കസേര തെറിച്ചു. എന്നാല്‍ അതിനേക്കാള്‍ ഗുരുതരമായ നിയമലംഘനം നടത്തിയ മുന്‍ മന്ത്രി തോമസ് ചാണ്ടിയെ പരമാവധി സംരക്ഷിക്കാന്‍ മുഖ്യമന്ത്രിയും കോടിയേരിയും പരമാവധി നോക്കി. ഇ.പിയുമായുള്ള പ്രശ്‌നങ്ങള്‍ അവസാനിപ്പിച്ച് അദ്ദേഹത്തെ മന്ത്രിസഭയില്‍ എത്തിച്ചു. ലോക്‌സഭാ തെരഞ്ഞെടുപ്പ് വന്നപ്പോള്‍ പി.ജയരാജനെ വടകര സ്ഥാനാര്‍ത്ഥിയാക്കിയപ്പോള്‍ ജില്ലാ സെക്രട്ടറി സ്ഥാനത്ത് നിന്ന് പൂര്‍ണമായും നീക്കുകയായിരുന്നു. താല്‍ക്കാലികമായി മാറ്റി നിര്‍ത്തിയില്ല. എന്നാല്‍ കോട്ടയം സ്ഥാനാര്‍ത്ഥിയും ജില്ലാ സെക്രട്ടറിയുമായ വി.എന്‍ വാസവനെ മാറ്റിനിര്‍ത്തിയുമില്ല.
https://www.facebook.com/Malayalivartha
























