കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുടെയും എറണാകുളം എം.പി ഹൈബി ഈഡന്റെയും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ വിവാദ നായിക സരിതാ എസ്. നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി

കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ ഗാന്ധിയുടെയും എറണാകുളം എം.പി ഹൈബി ഈഡന്റെയും തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സോളാര്‍ കേസിലെ വിവാദ നായിക സരിതാ എസ്. നായര്‍ ഹൈക്കോടതിയില്‍ ഹര്‍ജി നല്‍കി. ഹര്‍ജി കോടതി ഫയലില്‍ സ്വീകരിച്ചു. സരിത രാഹുലിനെതിരെ വയനാട്ടില്‍ നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിച്ചിരുന്നെങ്കിലും ക്രിമിനല്‍ കേസുകളുടെ വിവരങ്ങള്‍ പൂര്‍ണമായും രേഖപ്പെടുത്താത്തതിനാല്‍ പത്രിക തള്ളിയിരുന്നു. തുടര്‍ന്ന് രാഹുല്‍ മത്സരിച്ച യു.പിയിലെ അമേഠിയില്‍ സരിത പത്രിക സമര്‍പ്പിച്ചിരുന്നു. പരാജയപ്പെട്ടെങ്കിലും 108 വോട്ടുകള്‍ സ്വന്തമാക്കിയിരുന്നു. ഹൈബി ഈഡനും ആറ്റിങ്ങല്‍ എം.പി അടൂര്‍പ്രകാശിനും എതിരെ മത്സരിക്കുമെന്ന് ആദ്യം പറഞ്ഞിരുന്നെങ്കിലും പിന്നീട് രാഹുല്‍ ഗാന്ധിക്കെതിരെ മാത്രമേ മത്സരിച്ചുള്ളൂ.
സോളാര്‍ കേസുമായി ബന്ധപ്പെട്ട് ഹൈബി ഈഡന്‍, അടൂര്‍ പ്രകാശ്, എ.പി അനില്‍കുമാര്‍ എന്നിവര്‍ക്കെതിരെ തെരഞ്ഞെടുപ്പിന് തൊട്ട് മുമ്പ് ക്രൈംബ്രാഞ്ച് കേസെടുത്തിരുന്നു. സ്ത്രീ പീഡനത്തിനാണ് കേസെടുത്തത്. സോളാര്‍ വ്യവസായം ആരംഭിക്കാന്‍ സഹായം വാഗ്ദാനം നല്‍കി ശാരീരികമായി പീഡിപ്പിച്ചെന്ന പരാതിയിലാണ് ജനപ്രതിനിധികള്‍ക്കെതിരായ കേസ് പരിഗണിക്കുന്ന എറണാകുളത്തെ കോടതിയില്‍ ക്രൈംബ്രാഞ്ച് എഫ്.ഐ.ആറും നല്‍കിയിരുന്നു. ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷനും മറ്റുചില അഭിഭാഷകരും നല്‍കിയ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് കേസെടുത്തത്. സ്ത്രീത്വത്തെ അപമാനിക്കല്‍, പ്രകൃതിവിരുദ്ധ ലൈംഗീക പീഡനം എന്നിവയാണ് ചുമത്തിയത്. ഹൈബി ഈഡനെതിരെ ബലാല്‍സംഗത്തിനാണ് കേസ് എടുത്തത്. അതിന്റെ തുടര്‍ച്ചായായി വേണം സരിതയുടെ പുതിയ നീക്കത്തെ കാണാന്‍.
ഇതേ പരാതിയില്‍ ഉമ്മന്‍ ചാണ്ടി, കെ സി വേണുഗോപാല്‍ എന്നിവര്‍ക്കെതിരേ ബലാല്‍സംഗത്തിന് നേരത്തെ കേസെടുത്തിരുന്നു. എന്നാല്‍, തെളിവുകളുടെ അഭാവത്തില്‍ ഇതിന്റെ അന്വേഷണം മുന്നോട്ടുപോയിട്ടില്ല. ലോക്‌സഭാ തിരഞ്ഞെടുപ്പിന്റെ പശ്ചാത്തലത്തില്‍ ജനപ്രതിനിധികള്‍ക്കെതിരായ കേസ് കോണ്‍ഗ്രസിന് തിരിച്ചടിയാകുമെന്നാണ് സര്‍ക്കാര്‍ പ്രതീക്ഷിച്ചത്. എന്നാല്‍ ചരിത്രത്തിലെ ഏറ്റവും വലിയ വിജയമാണ് കോണ്‍ഗ്രസിന് ജനം നല്‍കിയത്. തന്നെ ലൈംഗികമായി ചൂഷണം ചെയ്ത കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ സരിത കോണ്‍ഗ്രസ് അധ്യക്ഷനായിരുന്ന രാഹുല്‍ഗാന്ധിക്ക് നിരന്തരം പരാതി അയച്ചെങ്കിലും പരിഗണിച്ചില്ലെന്ന് സരിത മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ഇതേ തുടര്‍ന്നാണ് രാഹുലിനെതിരെ മത്സരിച്ചതെന്ന് അറിയുന്നു. സോളാര്‍ വിദത്തിന് ശേഷം തമിഴ്‌നാട്ടില്‍ ബിസിനസ്സ് തുടങ്ങുകയും എ.ഐ.ഡി.എം.കെയില്‍ ചേരുകയും ചെയ്‌തെങ്കിലും സ്വതന്ത്രയായാണ് സരിത തെരഞ്ഞെടുപ്പില്‍ മത്സരിച്ചത്.
സോളാര്‍ കമ്മീഷന്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഉമ്മന്‍ചാണ്ടിക്കെതിരെ പ്രകൃതിവിരുദ്ധ ലൈംഗിക പീഡനത്തിന് കേസ് എടുക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനം നടത്തി പ്രഖ്യാപിച്ചെങ്കിലും എടുത്തില്ല. നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലായിരുന്നു അതെന്ന് അറിയുന്നു. കമ്മീഷന് മുമ്പാകെ സരിത നല്‍കിയ മൊഴി മാധ്യമങ്ങളിലൂടെയും മറ്റും പുറത്ത് വിട്ട് രാഷ്ട്രീയമായി കോണ്‍ഗ്രസിനെ ആക്രമിക്കുകയായിരുന്നു സി.പി.എമ്മും മുഖ്യമന്ത്രിയും ചെയ്തത്. ഇക്കാര്യങ്ങള്‍ മാധ്യമങ്ങളിലോ പൊതുവേദികളിലോ ചര്‍ച്ച ചെയ്യരുതെന്ന് ഹൈക്കോടതി വിലക്കിയിട്ടുണ്ട്. തെരഞ്ഞെടുപ്പ് റദ്ദാക്കണമെന്ന സരിതയുടെ ആവശ്യത്തിന് പിന്നി്ല്‍ എന്താണ് ലക്ഷ്യമെന്ന് അറിവായിട്ടില്ല.
https://www.facebook.com/Malayalivartha
























