പണി ഇരന്നു വാങ്ങിയ കള്ളൻ ! ; മോട്ടോർ മോഷ്ടിക്കാൻ കിണറ്റിൽ ഇറങ്ങി പൈപ്പ് മുറിച്ചു തിരിച്ചു കയറാൻ ശ്രമിക്കവെ കിണറ്റിൽ പതിച്ചു; ഒടുവിൽ രക്ഷിക്കാൻ എത്തിയത് നാട്ടുകാർ

കോഴിക്കോട്ടെ തേഞ്ഞിപ്പലം കോമരപ്പടിയിൽ കിണറ്റിൽ മോട്ടോർ മോഷ്ടിക്കാൻ ഇറങ്ങിയ കള്ളനെ നാട്ടുകാർ തിരിച്ചറിഞ്ഞു പോലീസിനെ ഏൽപ്പിച്ചു. കള്ളൻ കിണറ്റിൽ വീണെന്ന് അറിഞ്ഞ സൃഹൃത്തുക്കൾ ആംബുലൻസുമായി രക്ഷിക്കാൻ എത്തിയപ്പോഴാണ് മോഷണ ശ്രമം നാട്ടുകാർ അറിയുന്നത്.
രാമനാട്ടുകരയ്ക്കടുത്ത് പാറമ്മല്‍ അഴിഞ്ഞിലം മുള്ളന്‍പറമ്ബത്ത് സുജിത്ത് (22) ആണ് 20000 രൂപ വില മതിക്കുന്ന മോട്ടോർ മോഷ്ടിക്കാൻ കിണറ്റിലിറങ്ങി പുലിവാല് പിടിച്ചത്. ബുധനാഴ്ച രാത്രി 7.30 നാണ് സുജിത്തും സൃഹൃത്തായ ചേലേമ്ബ്ര സ്വദേശി ഷാജിയുമായി മോഷ്ടിക്കാൻ ഇറങ്ങി തിരിച്ചത്.
സുജിത്ത് കിണറ്റിൽ ഇറങ്ങി മോട്ടോർ മോഷ്ടിച്ച ശേഷം പൈപ്പ് മുറിച്ചു തിരിച്ചു കയറാൻ ശ്രമിക്കവെയാണ് കിണറ്റിൽ പതിച്ചത്. തുടർന്നു ഇയാൾ കയ്യിലുണ്ടായിരുന്ന മൊബൈൽ ഫോണെടുത്തു കൂട്ടുക്കാരെ വിവരം അറിയിക്കുകയായിരുന്നു. അതേ സമയം കൂടെയുണ്ടായിരുന്ന ഷാജി സ്ഥലം വിടുകയും ചെയ്തു .
ഫോണിലൂടെ വിവരം അറിഞ്ഞ മൂന്ന് സൃഹൃത്തുക്കൾ ആംബുലൻസുമായി സുജിത്തിനെ രക്ഷിക്കാൻ എത്തിയപ്പോഴാണ് കിണറ്റിൽ ആൾ വീണ കഥ സമീപ വാസികൾ അറിയുന്നത്. ആംബുലൻസ് ഡ്രൈവർ അപകട സ്ഥലം നാട്ടുക്കാരോട് ചോദിച്ചപ്പോൾ അവരും രക്ഷാപ്രവർത്തനത്തിന് പങ്ക് ചേരുകയായിരുന്നു.
കിണറ്റിൽ നിന്നു കരക്ക് എത്തിച്ച സുജിത്തിൻറെ ആരോഗ്യ സ്ഥിതി മോശമായിരുന്നു. താനും കൂട്ടുക്കാരനുമായി മദ്യപിച്ചു കൊണ്ടിരുന്നപ്പോൾ വഴക്കുക്കൂടിയെന്നും അയാൾ തന്നെ കിണറ്റിലേക്ക് തള്ളി ഇടുകയായിരുന്നുവെന്നുമാണ് പ്രതി ആദ്യം പറഞ്ഞത് . എന്നാൽ പിന്നീടാണ് മോഷണ ശ്രമമെന്ന് മനസിലായത്. ഇയാളെ പോലീസിൽ ഏൽപിച്ചപ്പോഴാണ് താൻ ഒറ്റയ്ക്ക് അല്ലായിരുന്നുവെന്നും തനിക്കൊപ്പം ഉണ്ടായിരുന്ന ഷാജിയെ പറ്റിയും ഇയാൾ വെളിപ്പെടുത്തിയത്. മോട്ടോർ മോഷണ ശ്രമത്തിനാണ് ഇരുവരും ശ്രമിച്ചത്.
https://www.facebook.com/Malayalivartha
























