ഇതാവണം ടീം ഇന്ത്യ.... ഇന്ത്യയുടെ മിന്നും വിജയം കാണുമ്പോള്‍ ഓര്‍മ്മയിലെത്തുന്നത് പഴയ ലോക കപ്പ് ഫൈനല്‍; കുറഞ്ഞ സ്‌കോറില്‍ കപില്‍ ദേവിന്റെ ടീം ഇന്ത്യ വിന്‍ഡീസിനെ മുട്ടു കുത്തിച്ച പോലെ ഒരു ലോകോത്തര ക്രിക്കറ്റ് ആവേശം; അന്ന് 140ല്‍ ഒതുക്കി ഇന്ന് 143ലും

ഒരു കളിയില്‍ പോലും തോല്‍വിയറിയാതെ ഇന്ത്യ കുതിയ്ക്കുകയാണ്. ഇന്നലത്തെ ഇന്ത്യ വെസ്റ്റിന്‍ഡീസ് വേള്‍ഡ് കപ്പ് മത്സരം കണ്ടപ്പോള്‍ 1983 ലെ ഇന്ത്യ വെസ്റ്റിന്‍ഡീസ് വേള്‍ഡ് കപ്പ് ഫൈനല്‍ പോലെയാണ് തോന്നിയത്. 1983 ജൂണ്‍ 25 ന് ലോര്‍ഡ്‌സില്‍ വെച്ച് തന്നെയാണ് ഇന്ത്യയും വെസ്റ്റിന്‍ഡീസും തമ്മില്‍ ഏറ്റുമുട്ടിയത്. തുടര്‍ച്ചയായ മൂന്നാം ലോകകപ്പ് ഫൈനല്‍ മത്സരമായിരുന്നു വിന്‍ഡീസിന്റേത്. അതേസമയം ഇന്ത്യയുടേത് ആദ്യ ഫൈനലായിരുന്നു. 54.4 ഓവറില്‍ 183 റണ്‍സ് എടുത്ത് ആള്‍ഔട്ടായ ഇന്ത്യ പതറിയില്ല. കപില്‍ ദേവിന്റെ നേതൃത്വത്തില്‍ വിന്‍ഡീസിനെ 52 ഓവറില്‍ 140 റണ്‍സിന് തോല്‍പ്പിച്ച് കപ്പ് നേടി. ഇന്ത്യക്ക് ലഭിച്ച ആദ്യ ലോകകപ്പ് വിജയമായിരുന്നു.
ഏതാണ്ട് ഇതേ അവസ്ഥയോടെയാണ് വെസ്റ്റിന്‍ഡീസിനെ ഇന്നലത്തെ മത്സരത്തില്‍ ഇന്ത്യ തോല്‍പ്പിച്ചത്. ലോകകപ്പ് ക്രിക്കറ്റില്‍ ഇന്ത്യയ്‌ക്കെതിരേ ജയിക്കാന്‍ 50 ഓവറില്‍ 269 വേണ്ട വെസ്റ്റിന്‍ഡീസിന് ദയനീയമായ ബാറ്റിങ് തകര്‍ച്ചയാണ് ഉണ്ടായത്. 124 റണ്‍സ് എത്തും മുന്‍പ് അവരുടെ 9 ബാറ്റ്‌സ്മാന്മാരും കൂടാരം കയറി. 143 റണ്‍സിന് എല്ലാവരും ഓള്‍ ഔട്ട് ആകുകയായിരുന്നു. 125 റണ്‍സിനാണ് ഇന്ത്യ വിന്‍ഡീസിനെ തോല്‍പ്പിച്ചത്.
ലോകകപ്പില്‍ ഇന്ത്യ പരാജയമറിയാതെ കുതിക്കുന്നു. വിന്‍ഡീസിനെ 125 റണ്‍സിന് പരാജയപ്പെടുത്തി ഇന്ത്യ അഞ്ചാം വിജയം സ്വന്തമാക്കി. 269 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 34.2 ഓവറില്‍ 143 റണ്‍സിന് എല്ലാവരും പുറത്തായി. ആറു മത്സരങ്ങളില്‍ അഞ്ചെണ്ണത്തില്‍ വിജയിച്ച ഇന്ത്യ 11 പോയിന്റുമായി രണ്ടാം സ്ഥാനത്തെത്തി. ഇന്ത്യയും ന്യൂസീലന്‍ഡും തമ്മിലുള്ള മത്സരം മഴ മൂലം ഉപേക്ഷിച്ചിരുന്നു.
ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് മുന്നില്‍ കളിമറന്ന വിന്‍ഡീസ് ബാറ്റിങ് നിര വേഗത്തില്‍ ക്രീസ് വിടുകയായിരുന്നു. 6.2 ഓവറില്‍ 16 റണ്‍സ് വഴങ്ങി നാല് വിക്കറ്റെടുത്ത മുഹമ്മദ് ഷമി ആയിരുന്നു കൂടുതല്‍ അപകടകാരി. ജസ്പ്രീത് ബുംറയും യുസ്‌വേന്ദ്ര ചാഹലും രണ്ടു വീതം വിക്കറ്റെടുത്തപ്പോള്‍ ഹാര്‍ദിക് പാണ്ഡ്യയും കുല്‍ദീപ് യാദവും ഒന്നുവീതം വിക്കറ്റ് വീഴ്ത്തി.
ക്രിസ് ഗെയ്ല്‍ (6), സുനില്‍ ആംബ്രിസ് (31), ഷായി ഹോപ് (5), നിക്കോളസ് പൂരന്‍ (28), ജേസണ്‍ ഹോള്‍ഡര്‍ (6), കാര്‍ലോസ് ബ്രാത്?വെയ്റ്റ് (1), ഫാബിയന്‍ അല്ലെന്‍ (0), ഹെറ്റ്‌മെയര്‍ (18) ഷെല്‍ഡണ്‍ കോട്രെല്‍ (10), ഒഷെയ്ന്‍ തോമസ് (6) എന്നിങ്ങനെയാണ് വിന്‍ഡീസ് ബാറ്റ്‌സ്മാന്‍മാരുടെ സ്‌കോറുകള്‍. ബ്രാത്?വെയ്റ്റിനെയും ഫാബിയന്‍ അലനേയും ബുംറ അടുത്തടുത്ത പന്തുകളില്‍ തിരിച്ചയച്ചു.
അര്‍ധ സെഞ്ചുറികള്‍ നേടിയ ക്യാപ്റ്റന്‍ കോലിയുടെയും മുന്‍ നായകന്‍ എം. എസ്. ധോനിയുടെയും മികവിലാണ് ഇന്ത്യ വിന്‍ഡീസിനെതിരേ 268 റണ്‍സ് നേടിയത്. ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യക്ക് 29 റണ്‍സിനിടയില്‍ തന്നെ ഓപ്പണര്‍ രോഹിത് ശര്‍മ്മയെ നഷ്ടപ്പെട്ടു. പിന്നീട് രണ്ടാം വിക്കറ്റില്‍ വിരാട് കോലിയും കെ.എല്‍ രാഹുലും ചേര്‍ന്ന് 69 റണ്‍സിന്റെ കൂട്ടുകെട്ടുണ്ടാക്കി. 48 റണ്‍സെടുത്ത രാഹുലിനെ പുറത്താക്കി ഹോള്‍ഡര്‍ ഈ കൂട്ടുകെട്ട് പൊളിച്ചു.
പിന്നീട് ക്രീസിലെത്തിയ വിജയ ശങ്കറിന് അധികം ആയുസുണ്ടായിരുന്നില്ല. 14 റണ്‍സെടുത്ത വിജയ് ശങ്കര്‍ റോച്ചിന് മുന്നില്‍ കീഴടങ്ങി. തൊട്ടുപിന്നാലെ ഏഴു റണ്‍സോടെ കേദര്‍ ജാദവും ക്രീസ് വിട്ടു. അതു റോച്ചിനായിരുന്നു വിക്കറ്റ്.
അഞ്ചാം വിക്കറ്റില്‍ വിരാട് കോലിയും എം.എസ് ധോനിയും ഒത്തുചേര്‍ന്നു. ഇരുവരും 40 റണ്‍സ് സ്‌കോര്‍ ബോര്‍ഡില്‍ ചേര്‍ത്തു. എന്നാല്‍ 39ാം ഓവറില്‍ 72 റണ്‍സുമായി കോലി മടങ്ങി. ഹോള്‍ഡര്‍ക്കായിരുന്നു വിക്കറ്റ്. പിന്നീട് ഹാര്‍ദിക് പാണ്ഡ്യയെ കൂട്ടുപിടിച്ചായിരുന്നു ധോനിയുടെ രക്ഷാപ്രവര്‍ത്തനം. 49ാം ഓവറില്‍ ഹാര്‍ദിക് പുറത്താകുമ്പോഴേക്കും സ്‌കോര്‍ ബോര്‍ഡില്‍ 70 റണ്‍സ് കൂടി ഉയര്‍ന്നിരുന്നു. 38 പന്തില്‍ അഞ്ച് ഫോര്‍ സഹിതം 46 റണ്‍സാണ് ഹാര്‍ദിക് നേടിയത്. ആ ഓവറില്‍ തന്നെ മുഹമ്മദ് ഷമിയും പുറത്തായി. രണ്ട് പന്ത് നേരിട്ട ഷമിക്ക് അക്കൗണ്ട് തുറക്കാനായില്ല.
പിന്നീട് അവസാന ഓവറില്‍ ധോനി രണ്ടു സിക്‌സും ഒരു ഫോറും നേടി അര്‍ധ സെഞ്ചുറി പൂര്‍ത്തിയാക്കി. 61 പന്തില്‍ മൂന്നു ഫോറും രണ്ട് സിക്‌സും സഹിതമായിരുന്നു ധോനിയുടെ ഇന്നിങ്‌സ്. വിന്‍ഡീസിനായി റോച്ച് മൂന്നു വിക്കറ്റും കോട്രെലും ഹോള്‍ഡറും രണ്ട് വിക്കറ്റ് വീതവും നേടി.
https://www.facebook.com/Malayalivartha
























