ആന്തൂർ ആത്മഹത്യ; അന്വേഷണം ശക്തമാക്കാനൊരുങ്ങി പൊലീസ്; സി പി എമ്മിൽ തർക്കം രൂക്ഷം ; വിഷയം കണ്ണൂര്‍ ജില്ലാ കമ്മിറ്റി യോഗത്തിൽ ചർച്ചയായേക്കും

കണ്ണൂർ ആന്തൂറിൽ പാര്‍ഥ കണ്‍വെന്‍ഷന്‍ സെന്ററിന് പ്രവര്‍ത്തനാനുമതി നല്‍കാത്തതിനെത്തുടര്‍ന്ന് ഉടമയായ പ്രവാസി വ്യവസായി സാജന്‍ പാറയില്‍ ആത്മഹത്യചെയ്ത സംഭവത്തില്‍ അന്വേഷണ സംഘം മൊഴി എടുക്കുന്നത് തുടരുന്നു. ഉദ്യോഗസ്ഥരിൽ നിന്നെടുത്ത മൊഴികൾ വിശദമായി പരിശോധിക്കുകയാണ് അന്വേഷണ സംഘം. അതേസമയം, ആന്തൂര്‍ നഗരസഭാ അധ്യക്ഷ ശ്യാമലയെ ചോദ്യം ചെയ്യുന്ന കാര്യത്തിൽ ഇതുവരെ തീരുമാനം ആയിട്ടില്ല.
എന്നാൽ , സംഭവത്തില്‍ സി.പി.എമ്മില്‍ തര്‍ക്കം തുടരുകയാണ് . നഗരസഭാധ്യക്ഷ നിരപരാധിയാണെന്നും പ്രവര്‍ത്തനാനുമതി നല്‍കാത്തത് സെക്രട്ടറിയാണെന്നും സി.പി.എം. തുടർന്ന് സംസ്ഥാന കമ്മിറ്റി ഔദ്യോഗിക വിശദീകരണം നല്‍കിയെങ്കിലും ആന്തൂര്‍ മേഖലയിലെ പാര്‍ട്ടി അത് അംഗീകരിക്കുന്നില്ല. നഗരസഭാ വൈസ് ചെയര്‍മാന്‍ കെ. ഷാജു ബുധനാഴ്ച രാത്രി ഫെയ്‌സ് ബുക്കിലിട്ട പോസ്റ്റ് പാര്‍ട്ടി നിലപാടിനോടുള്ള പരസ്യമായ വിയോജിപ്പാണ്.
പാർട്ടി സംസ്ഥാന കമ്മിറ്റി അംഗവും തളിപ്പറമ്ബ് എം.എല്‍.എ.യുമായ ജെയിംസ് മാത്യുവും തളിപ്പറമ്ബ് ഏരിയാ കമ്മിറ്റിയും നഗരസഭ പരിധിയിലെ മുഴുവന്‍ ലോക്കല്‍ കമ്മിറ്റികളും ചെയര്‍പേഴ്‌സന്റെ നിലപാടിനെ എതിര്‍ത്തിട്ടും സംസ്ഥാന കമ്മിറ്റി വ്യത്യസ്ത തീരുമാനമെടുത്തതില്‍ പ്രാദേശികമായി എതിര്‍പ്പ് രൂക്ഷമാണ്. ജെയിംസ് മാത്യു എം.എല്‍.എ. സി.പി.എം. സംസ്ഥാന കമ്മിറ്റി യോഗത്തില്‍ നഗരസഭാധ്യക്ഷയുടെ ഭര്‍ത്താവായ എം.വി. ഗോവിന്ദനെതിരേ ആരോപണം ഉന്നയിച്ചതായി വാര്‍ത്തവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഷാജുവിന്റെ പ്രതികരണം.
2018 നവംബറില്‍ നിര്‍മാണം തുടരാന്‍ അനുമതി ശരിയാക്കിക്കൊടുക്കുന്നതുവരെയുള്ള കാര്യമേ സി.പി.എം. ജില്ലാ നേതൃത്വത്തിനും എം.എല്‍.എ.യ്ക്കും അറിയുകയുള്ളൂവെന്നാണ് പാര്‍ട്ടിയുടെ പുതിയ വിശദീകരണം. ഇതിനെ തുടർന്ന് , ഇന്നത്തെ സിപിഎം ണ്ണൂർ ജില്ലാ കമ്മിറ്റി യോഗത്തിൽ വിഷയം ചർച്ചയായേക്കും .
ആന്തൂർ വിഷയത്തിൽ നിലവിൽ സിപിഎം ജില്ലാ സെക്രെറ്ററിയറ്റ് മാത്രമാണ് ശ്യാമലയ്ക്ക് എതിരായ നിലപാട് എടുത്തിരിക്കുന്നത്. പൊതുയോഗം വിളിച്ചു ശ്യാമലയുടെ പിഴവുകൾ തുറന്നു പറയുകയും നടപടി ഉറപ്പ് നൽകുകയും ചെയ്ത പി ജയരാജൻ അടക്കമുള്ള നേതാക്കൾ സംസ്ഥാന സമിതിയുടെ വിമർശനം ഏറ്റുവാങ്ങുകയും ചെയ്തിരുന്നു. ഈ സാഹചര്യത്തില്‍ ജില്ലാ കമ്മിറ്റി യോഗത്തിൽ ഇന്ന് ആന്തൂർ വിഷയം അടക്കമുള്ളവ ചർച്ചയായേക്കും.
കെട്ടിടാനുമതിക്കായി എം.എല്‍.എ. തന്നെ നേരിട്ട് ഇടപ്പെട്ടിരുന്നു എന്നാല്‍, എം.വി. ഗോവിന്ദന്‍ ഇടപെട്ടതിനെത്തുടര്‍ന്ന് അനുമതി ലഭിച്ചില്ലെന്നാണ് ജെയിംസ് മാത്യു സംസ്ഥാന സമിതിയില്‍ ആരോപിച്ചത്. തുടര്‍ന്ന് സാജന്‍ പാര്‍ട്ടി ജില്ലാ സെക്രട്ടറിയെ സമീപിച്ചു. പാര്‍ട്ടി ഇടപെടലിനെത്തുടര്‍ന്ന് രൂപവത്കരിച്ച ഉപസമിതിയുടെ നിര്‍ദേശമനുസരിച്ച് ടൗണ്‍ പ്ളാനറും നഗരസഭാ എന്‍ജിനീയറും സംയുക്ത പരിശോധന നടത്തി. ടൗണ്‍ പ്ളാനര്‍ നിര്‍ദേശിച്ച മാറ്റങ്ങള്‍ വരുത്തി 2019 ഏപ്രില്‍ 12-നാണ് പ്രവര്‍ത്തനാനുമതിക്കായി ഉടമ നഗരസഭയെ സമീപിക്കുന്നത്.
അനുമതി നല്‍കാമെന്ന് നഗരസഭാ എന്‍ജിനീയര്‍ മേയ് 25-ന് ശുപാര്‍ശചെയ്യുകയും ചെയ്തു. ഇതിനുശേഷം ജൂണ്‍ ആറിന് നഗരസഭാ സെക്രട്ടറി സ്വന്തംനിലയ്ക്ക് പരിശോധന നടത്തിയതെന്തിനെന്നാണ് ഇപ്പോള്‍ സംശയമുയരുന്നത്.ആ പരിശോധനയാണ് അനുമതി അനന്തമായി വൈകുന്നതിനിടയാക്കിയത്.
ജൂണ്‍ 18 നാണ് ബക്കളത്തെ പാര്‍ഥാസ് കണ്‍വെന്‍ഷന്‍ സെന്റര്‍ ഉടമയും പ്രമുഖ വ്യവസായിയുമായ കൊറ്റാളി അരയമ്പത്തെ പാറയില്‍ സാജന്‍(48) ആത്മഹത്യ ചെയ്തത്.
https://www.facebook.com/Malayalivartha
























