വിവാദം കൊഴുക്കുന്നു... ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെതിരെ ഗുരുതര ആരോപണവുമായി പാകിസ്താന്റെ മുന്‍താരം ബാസിത് അലി; ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരായ മത്സരം തോറ്റു കൊടുക്കുമെന്നാണ് ആരോപണം

ആറില്‍ അഞ്ച് മത്സരത്തില്‍ ഇന്ത്യ വിജയക്കുതിപ്പ് നടത്തുമ്പോള്‍ ഇന്ത്യയ്‌ക്കെതിരേ ഗുരുതര ആരോപണങ്ങളുമായി പാകിസ്താന്റെ മുന്‍താരം ബാസിത് അലി രംഗത്തെത്തി. പാകിസ്താന് സെമിഫൈനലില്‍ ഇടം ലഭിക്കാതിരിക്കാന്‍ വേണ്ടി ഇന്ത്യ, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരായ മത്സരം തോറ്റുകൊടുക്കുമെന്നാണ് ബാസിത് അലിയുടെ വിവാദ പരാമര്‍ശം. ഒരു സ്വകാര്യ ടെലിവിഷന്‍ ചാനലില്‍ നടന്ന ചര്‍ച്ചക്കിടെയായിരുന്നു ഇത്.
1992ലെ ലോകകപ്പ് ചാമ്പ്യന്‍മാരായ പാകിസ്താന്‍ ഈ ലോകകപ്പില്‍ കിരീടം നേടാനുള്ള സാധ്യതയുണ്ടോ എന്നതായിരുന്നു ചര്‍ച്ചയുടെ വിഷയം. ഇന്ത്യ ഇതുവരെ 6 മത്സരങ്ങളാണ് ആകെ കളിച്ചിട്ടുള്ളത്. പാകിസ്താന്‍ സെമി ഫൈനലിന് യോഗ്യത നേടരുതെന്നാണ് ഇന്ത്യയുടെ ആഗ്രഹം. ഇന്ത്യയുടെ ഇനിയുള്ള മത്സരങ്ങള്‍ ഇംഗ്ലണ്ട്, ബംഗ്ലാദേശ്, ശ്രീലങ്ക ടീമുകള്‍ക്കെതിരേയാണ്. അവര്‍ അഫ്ഗാനിസ്താനെതിരേ കളിച്ച രീതി നമ്മള്‍ കണ്ടതാണെന്നും ബാസിത് പറയുന്നു.
ഇതിനെ കുറിച്ച് കൂടുതല്‍ വിവരിക്കാന്‍ അവതാരക പറഞ്ഞപ്പോള്‍ ബാസിതിന്റെ പ്രതികരണം ഇങ്ങനെയായിരുന്നു. ഇന്ത്യ മന:പൂര്‍വം തോല്‍ക്കുകയാണെന്ന് ആളുകള്‍ പറയില്ല. അത്തരത്തില്‍ പഴുതകളടച്ചാണ് ഇന്ത്യ തോല്‍ക്കുക. അവസരങ്ങളുടെ കളിയല്ല ക്രിക്കറ്റ്. 1992ല്‍ ഗ്രൂപ്പ് ഘട്ടത്തില്‍ ന്യൂസീലന്‍ഡ് പാകിസ്താനോട് മന:പൂര്‍വ്വം തോറ്റതാണ്. ഇമ്രാന്‍ ഖാനും സമ്മതിക്കുന്ന കാര്യമാണ് അത്. അന്ന് അവരുടെ നാട്ടില്‍ സെമിഫൈനല്‍ കളിക്കാന്‍ വേണ്ടിയാണ് ന്യൂസീലന്‍ഡ് തോറ്റത്.'
എന്നാല്‍ ഈ പ്രതകരണത്തിന് ഒരടിസ്ഥാനവുമില്ല എന്നതരത്തിലാണ് ഇന്ത്യയുടെ പ്രകടനം തോല്‍വിയില്ലാതെ എല്ലാ മത്സരങ്ങളും ജയിക്കുകയാണ് ലക്ഷ്യമെന്നാണ് ടീം ഇന്ത്യ പറയുന്നത്. അതിന് ഉദാഹരണമാണ് ഇന്നലത്തെ മത്സരം. പ്രതീക്ഷിച്ചതു പോലെ ആധികാരിക ജയവുമായി ഇന്ത്യ 2019 ക്രിക്കറ്റ് ലോകകപ്പിന്റെ നോക്കൗട്ടില്‍ കടന്നു.
ഇന്നലെ മാഞ്ചസ്റ്ററില്‍ നടന്ന മത്സരത്തില്‍ വെസ്റ്റിന്‍ഡീസിനെ 125 റണ്‍സിനാണ് ഇന്ത്യ തോല്‍പിച്ചത്. ഈ ലോകകപ്പില്‍ ഇന്ത്യയുടെ അഞ്ചാം ജയമാണിത്. ഇന്നലെ ആദ്യം ബാറ്റുചെയ്ത ഇന്ത്യ ലോകകപ്പിലെ തുടര്‍ച്ചായായ നാലാം അര്‍ധ സെഞ്ചുറി നേടിയ നായകന്‍ വിരാട് കോഹ്ലിയുടെയും അര്‍ധസെഞ്ചുറി നേടിയ മുന്‍ നായകന്‍ മഹേന്ദ്ര സിങ് ധോണിയുടെയും നിശ്ചിത 50 ഓവറില്‍ ഏഴു വിക്കറ്റ് നഷ്ടത്തില്‍ 268 റണ്‍സാണ് നേടിയത്.
തുടര്‍ന്നു മറുപടി ബാറ്റിങ്ങിനിറങ്ങിയ വിന്‍ഡീസ് 34.2 ഓവറില്‍ കേവലം 143 റണ്‍സിനു പുറത്തായി. 16 റണ്‍സ് മാത്രം വഴങ്ങി നാലു വിക്കറ്റ് വീഴ്ത്തിയ പേസര്‍ മുഹമ്മദ് ഷമിയാണു അവരെ തകര്‍ത്തത്. രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ ജസ്പ്രീത് ബുംറയും യൂസ്‌വേന്ദ്ര ചഹാലും ഷമിക്കു മികച്ച പിന്തുണ നല്‍കി. ഹര്‍ദ്ദിക് പാണ്ഡ്യ കുല്‍ദീപ് യാദവ് എന്നിവര്‍ ഓരോ വിക്കറ്റ് വീതം സ്വന്തമാക്കി.
വിന്‍ഡീസ് നിരയില്‍ 31 റണ്‍സ് നേടിയ ഓപ്പണര്‍ സുനില്‍ ആംബ്രിസാണ് ടോപ്‌സ്‌കോറര്‍. നിക്കോളാസ് പൂരന്‍ 28 റണ്‍സും ഷിംറോണ്‍ ഹെറ്റ്മയര്‍ 18 റണ്‍സും നേടി. 14 റണ്‍സുമായി കെമര്‍ റോഷ് പുറത്താകാതെ നിന്നു.
നേരത്തെ ടോസ് നേടി ബാറ്റിങ് തെരഞ്ഞെടുത്ത ഇന്ത്യ കരീബിയന്‍ പേസര്‍മാര്‍ക്കെതിരെ ശ്രദ്ധയോടെയാണ് തുടങ്ങിയത്. പിന്നീട് ആക്രമിച്ചു കളിക്കാന്‍ തുടങ്ങിയ സമയത്ത് നിര്‍ഭാഗ്യത്തിന്റെ രൂപത്തില്‍ വിക്കറ്റ് വീണു.
ഫോമിലെന്നു തോന്നിപ്പിച്ച രോഹിത് ശര്‍മ അമ്പയറുടെ തെറ്റായ തീരുമാനത്തില്‍ പുറത്ത്. 18 റണ്‍സായിരുന്നു ഇന്ത്യന്‍ ഉപനായകന്റെ സമ്പാദ്യം.
പിന്നീട് നായകന്‍ വിരാട് കോഹ്ലിക്കൊപ്പം മികച്ച ബാറ്റിങ് കാഴ്ചവച്ച രാഹുലും ചേര്‍ന്നതോടെ ഇന്ത്യ ടോപ്ഗിയറിലായി. എന്നാല്‍ അര്‍ധസെഞ്ചുറിക്ക് രണ്ടു റണ്‍സ് അകലെ രാഹുലിനെ വിന്‍ഡീസ് നായകന്‍ ജേസണ്‍ ഹോള്‍ഡര്‍ മടക്കിയതോടെ ഇന്ത്യക്കു കടിഞ്ഞാണ്‍ വീണു. 64 പന്തില്‍ 48 റണ്‍സാണ് രാഹുല്‍ സ്വന്തമാക്കിയത്. നാലാം നമ്പറില്‍ ഒരിക്കല്‍ കൂടി നിരാശപ്പെടുത്തിയ വിജയ് ശങ്കറും(16), തൊട്ടുപിന്നാലെ കേദാര്‍ ജാദവും(7) വീണതോടെ വെസ്റ്റിന്‍ഡീസ് മത്സരത്തിലേക്ക് തിരിച്ചെത്തി.
അര്‍ധ സെഞ്ചുറിയുമായി പിടിച്ചു നിന്ന് നായകന്‍ കോഹ്ലിയിലായിരുന്നു പിന്നെ ഇന്ത്യയുടെ പ്രതീക്ഷകള്‍. ഒരറ്റത്ത് ആക്രമണത്തിന് മുതിരാതെ വിക്കറ്റ് സൂക്ഷിച്ച ധോണി കോഹ്ലിക്ക് പിന്തുണ നല്‍കി.
എന്നാല്‍, വിന്‍ഡീസ് നായകന്‍ ഹോള്‍ഡറുടെ പന്തിലെ ബൗണ്‍സ് കൃത്യമായി കണക്കാക്കുന്നതില്‍ പിഴച്ച കോഹ്ലി 72 റണ്‍സുമായി മടങ്ങി. ഹാര്‍ദിക് പാണ്ഡ്യ എത്തിയതോടെ വീണ്ടും ഇന്ത്യന്‍ സ്‌കോര്‍ ബോര്‍ഡിലേക്ക് റണ്‍സ് ഒഴുകി. 38 പന്തില്‍ 46 റണ്‍സെടുത്ത ഹാര്‍ദിക് ഷെല്‍ഡോണ്‍ കോട്ട്‌റെലിനെ അതിര്‍ത്തി കടത്താനുള്ള ശ്രമത്തില്‍ അലന്റെ കൈകളിലെത്തി. ഇതിന് ശേഷം അവസാന ഓവറില്‍ ധോണി നേടിയ 16 റണ്‍സാണ് ഇന്ത്യയെ 269ല്‍ എത്തിച്ചത്. ധോണി 61 പന്തില്‍ 56 റണ്‍സുമായി പുറത്താകാതെ നിന്നു.
https://www.facebook.com/Malayalivartha
























