രണ്ട് പെണ്ണുങ്ങള്‍ വരുത്തിയ വിന... വിശ്വാസികളെ തിരിച്ചുപിടിക്കാന്‍ സിപിഎം പദ്ധതികളാവിഷ്‌ക്കരിക്കുന്നു; ശബരിമലയിലൂടെ വിശ്വാസികള്‍ക്കുണ്ടായ മുറിവ് ഉണക്കാന്‍ വിടുകള്‍ കയറിയിറങ്ങും; അപ്പോഴും ഇനി യുവതികളെ കയറ്റില്ലെന്ന് ഉറപ്പ് നല്‍കുമോന്ന ചോദ്യത്തിന് ഉത്തരമില്ല

ശബരിമലയില്‍ രണ്ട് യുവതികളെ കയറ്റിയതിന്റെ പേരില്‍ സിപിഎം വല്ലാതെ പ്രതിരോധത്തിലാകുകയാണ്. അതിനിടെ ശബരിമലയിലെ ആചാരസംരക്ഷണ വിഷയത്തില്‍ സി.പി.എം. നിലപാടില്‍ മാറ്റമുണ്ടാകുമോ എന്നാണ് സര്‍വരും ഉറ്റുനോക്കുന്നത്. വിശ്വാസികളെ തിരിച്ചുപിടിക്കണമെന്ന നിലപാടിലാണ് പാര്‍ട്ടി. എന്നാല്‍, എങ്ങനെ പ്രാവര്‍ത്തികമാക്കുമെന്ന കാര്യം വ്യക്തമല്ല.
ശബരിമലയിലെ ആചാരം സംരക്ഷിക്കുന്ന വിഷയത്തില്‍ കേന്ദ്രം ബില്‍ അവതരിപ്പിക്കണമെന്ന മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ നിലപാട് പാര്‍ട്ടിയുടെ മുന്‍ നയവുമായി ചേര്‍ന്നു പോകുന്നതല്ല. ആചാരസംരക്ഷണമല്ല, കോടതിവിധിയാണ് നടപ്പാക്കുകയെന്നു പറഞ്ഞാണ് മുന്‍പ് ശബരിമലയില്‍ വന്‍തോതില്‍ പോലീസിനെ വിന്യസിച്ചത്. എന്‍.കെ. പ്രേമചന്ദ്രന്‍ ലോക്‌സഭയില്‍ ശബരിമല വിഷയത്തില്‍ സ്വകാര്യ ബില്‍ അവതരിപ്പിച്ചതിനെ താത്വികമായി എതിര്‍ക്കുന്ന നിലപാടും മന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായില്ല.
പ്രേമചന്ദ്രന്റെ ബില്ലിന്റെ അന്തസത്തയെ മുമ്പത്തെ നിലപാടനുസരിച്ചാണെങ്കില്‍ സി.പി.എം. കൈയോടെ തള്ളിക്കളയേണ്ടതായിരുന്നു. എന്നാല്‍, പാര്‍ട്ടി ഇക്കാര്യത്തില്‍ ഇനിയും നയം വ്യക്തമാക്കിയിട്ടില്ല. മന്ത്രി ആചാരസംരക്ഷണത്തിന് അനുകൂല നിലപാടു സ്വീകരിക്കുമ്പോള്‍ അതിനെ തിരുത്താനും തയ്ായറാകുന്നില്ല എന്നതു ശ്രദ്ധേയമാണ്. സി.പി.എം. എം.പി: എ.എം. ആരിഫ് ഒരുപടി കൂടി കടത്തിപ്പറഞ്ഞു. ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ സ്ത്രീകളുടെ താല്‍പര്യമെന്തായിരുന്നുവെന്ന് കണ്ടെത്തണമെന്നാണ് ആവശ്യം. കനകദുര്‍ഗ വന്നതിനെയും വിമര്‍ശിക്കുന്നു. സര്‍ക്കാരിനെ വെട്ടിലാക്കാനുള്ള നീക്കമെന്ന സംശയവും മുന്നോട്ടുവച്ചു.
ശബരിമല ബില്ലിനെ എതിര്‍ക്കുമെന്ന കാഴ്ചപ്പാടും എം.പി. പ്രകടിപ്പിച്ചിട്ടില്ല. ലോക്‌സഭയില്‍ ചര്‍ച്ച വരുമ്പോള്‍ നോക്കാമെന്നാണ് നിലപാടായി പറയുന്നത്. അതിനിടെ മന്ത്രി ജി. സുധാകരന്‍ ബില്ലിനെ എതിര്‍ക്കുന്ന നിലപാടിലാണെന്ന് പറയുന്നു.
നേതാക്കളെ കൊണ്ടു വിഭിന്ന സ്വരത്തില്‍ സംസാരിപ്പിക്കുന്നത് പാര്‍ട്ടിയുടെ അടവുനയമാണോ എന്നു ചിന്തിക്കുന്നവരുമുണ്ട്. വിരുദ്ധാഭിപ്രായങ്ങള്‍ പുറത്തുവന്നിട്ടും പാര്‍ട്ടി നയം പുറത്തുവരാത്തത് ദുരൂഹമായി. കാത്തിരുന്നു വിലയിരുത്തുക എന്ന നയമാകാം സ്വീകരിക്കുന്നതെങ്കില്‍ നേതാക്കളുടെ നാവിനു കടിഞ്ഞാണിടുമായിരുന്നു. അതുമുണ്ടായില്ല.
ശബരിമല വിഷയം മാത്രമല്ല തോല്‍വിക്കു കാരണമെന്നായിരുന്നു മുഖ്യമന്ത്രി പല ഘട്ടത്തിലും പ്രതികരിച്ചത്. പിന്നീടു പാര്‍ട്ടിയുടെ നിലപാടു വന്നപ്പോഴാണ് വിശ്വാസികളുടെ വിഷയത്തിനു പ്രാധാന്യം നല്‍കുന്ന കാഴ്ച്ചപ്പാട് വ്യക്തമായത്.
നവോഥാന വീക്ഷണത്തിന്റെ ഭാഗമായാണ് സ്ത്രീ പ്രവേശനവിധിയെ സ്വാഗതം ചെയ്യുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നാടുനീളെ പ്രസംഗിച്ചു നടന്നിരുന്നു. വിശ്വാസികളെ എതിരാളികള്‍ തെറ്റിധരിപ്പിച്ചുവെന്നും അവരെ തിരികെ പിടിക്കാന്‍ ശ്രമിക്കുമെന്നുമാണ് സി.പി.എം. ഇപ്പോള്‍ പറയുന്നത്. ഈ കാര്യത്തില്‍ എന്തുനിലപാടാണ് പാര്‍ട്ടി സ്വീകരിക്കുക എന്നു സമുദായസംഘടനകളും വിശ്വാസികളും കാത്തിരിക്കുകയാണ്. എന്നാല്‍, സര്‍ക്കാര്‍ പറയുന്നതിനെ ഇവരൊക്കെ പെട്ടെന്നു വിശ്വാസത്തിലെടുക്കുമോ എന്ന ആശങ്കയുമുണ്ട്.
അതേസമയം ശബരിമല വിഷയത്തില്‍ ബി.ജെ.പിയോടുള്ള അതൃപ്തി എന്‍.എസ്.എസ് പരസ്യമായി പറഞ്ഞതു വഴിത്തിരിവായി. നിയമപരമായി പ്രശ്‌നം തീര്‍ക്കുന്നതിനു കേന്ദ്രസര്‍ക്കാര്‍ വിമുഖത കാട്ടിയെന്ന പരാതിക്ക് അര്‍ഥവ്യാപ്തിയേറെയാണ്. തങ്ങള്‍ ആരുടെയും അണികളല്ലെന്ന് എന്‍.എസ്.എസ്. നേതൃത്വം പറയാതെ പറയുകയാണ്. ബി.ജെ.പിയുമായുള്ള വിയോജിപ്പ് മാന്യമായി പറയുകയും ചെയ്തു. സമദൂര നയം തുടരുമെന്നും വ്യക്തമാക്കുന്നു. ഈ സാഹചര്യത്തില്‍ അടുത്ത തെരഞ്ഞെടുപ്പുകളില്‍ ഏതുവിധേനയും ജയിച്ചുകയറാന്‍ നോക്കുന്ന സി.പി.എം. ശബരിമലയില്‍ വിശ്വാസികളെ പ്രകോപിപ്പിക്കുന്ന നടപടികളിലേക്കു കടക്കില്ലെന്നാണ് സൂചന. വിശ്വാസികളെ തിരിച്ചു കൊണ്ടുവരുക എന്നു പറഞ്ഞാല്‍ അവര്‍ക്ക് അനുകൂല നിലപാടെടുക്കുക എന്നു തന്നെയാണ് അര്‍ഥമെന്നു കരുതുന്നവരാണ് ഏറെയും. എന്നാല്‍ നയംമാറ്റമെന്നു പരസ്യമായി പറയാനുമാകാത്ത അവസ്ഥയിലാണ് സി.പി.എം. സമീപകാല വിവാദവിഷയങ്ങളും കൂട്ടി വായിക്കുമ്പോള്‍ ജനവിശ്വാസത്തിനു കഠിനമായി യത്‌നിക്കേണ്ടി വരും.
https://www.facebook.com/Malayalivartha
























