സർക്കാരിനെ പ്രതിരോധത്തിലാക്കി വീണ്ടും കസ്റ്റഡി മരണം ; ന്യൂമോണിയയാണ് മരണ കാരണമെന്ന് റിപ്പോർട്ട് ചെയ്യുമ്പോഴും തെളിവുകൾ നൽകി വിവാദം കത്തിച്ച് ബന്ധുക്കൾ ; വിഷയത്തിൽ സിപിഎം സമ്മർദ്ദം കൊഴുക്കുന്നു ; പോലീസുകാരുടെ മൊഴിയെടുക്കാനൊരുങ്ങി ക്രൈംബ്രാഞ്ച്

പീരുമേട് സബ് ജയിലില്‍ പ്രതി രാജ്‌കുമാർ മരിച്ച സംഭവത്തില്‍ ഉള്‍പ്പെട്ട പൊലീസുകാരില്‍ നിന്ന് തെളിവെടുക്കുന്നതിനായി ഇന്ന് ക്രൈം ബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം നെടുങ്കണ്ടത്തെത്തും. ഇന്നലെ വൈകീട്ട് ക്രൈംബ്രാഞ്ച് മരിച്ച രാജ്കുമാറിന്റെ വീട്ടിലെത്തി മൊഴിയെടുത്തു. ഇന്നലെ വൈകീട്ടാണ് ക്രൈംബ്രാഞ്ച് തൊടുപുഴ യൂണിറ്റ് രാജ്കുമാറിന്റെ വീട്ടുകാരില്‍ നിന്ന് മൊഴിയെടുത്തത്. ക്രൈംബ്രാഞ്ച് ഡിവൈഎസ്പി ടിഎ ആന്റണിയുടെ നേതൃത്വത്തിലുള്ള സംഘം വാഗമണ്ണിലെ രാജ്കുമാറിന്റെ വീട്ടിലെത്തിയാണ് ഭാര്യയില്‍ നിന്നും അമ്മയില്‍ നിന്നും മൊഴിയെടുത്തത്.
അന്വേഷണവിധേയമായി എട്ട് പൊലീസുകാരെ സസ്‌പെന്‍ഡ് ചെയ്യുകയും നാല് പേരെ സ്ഥലം മാറ്റുകയും ചെയ്തിരുന്നു. ഇവരില്‍ നിന്നാണ് ആദ്യഘട്ടത്തില്‍ ക്രൈംബ്രാഞ്ച് പ്രത്യേക അന്വേഷണസംഘം മൊഴിയെടുക്കുക.
സിസിടിവി ദൃശ്യങ്ങളും, സ്‌റ്റേഷന്‍ റെക്കോര്‍ഡുകളും സംഘം പരിശോധിക്കും. തുടര്‍ന്ന് രാജ്കുമാറിന്റെ ഫിനാന്‍സ് സ്ഥാപനമായ ഹരിതാ ഫിനാന്‍സിലെത്തി തെളിവെടുപ്പ് നടത്തും
അതേസമയം , രാജ്കുമാറിന് കസ്റ്റഡിയില്‍ മര്‍ദ്ദനമേറ്റെന്ന സൂചനകളാണ് ഇപ്പോൾ പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുള്ളത്. നേരത്തെ പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ പിഴവ് വന്നിരുന്നു. റിമാൻഡിലായിരുന്ന പ്രതി രാജ് കുമാർ മരിച്ചത് ന്യൂമോണിയ ബാധിച്ചാണെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട് ആദ്യം പുറത്തുവന്നത് . ആന്തരിക മുറിവുകളാണ് ന്യൂമോണിയ പിടിപെടാൻ കാരണമെന്നും റിപ്പോർട്ടിൽ പറയുന്നു. എന്നാൽ പോസ്റ്റ്മോർട്ടത്തിൽ ക്രൂരമർദനത്തിന് ഇരയായതായി സ്ഥിരീകരിച്ചു. ഇത് ന്യൂമോണിയയിലേക്കും മരണത്തിലേക്കും നയിച്ചെന്നും പറയുന്നു.
കസ്റ്റഡി മർദനത്തിൽ വാരിയെല്ലുകൾ ഒടിഞ്ഞു. രണ്ടു കാലുകളിലും സാരമായി മുറിവേറ്റിട്ടുണ്ട്. ഓടി രക്ഷപ്പെടാൻ ശ്രമിക്കുമ്പോഴാണു പ്രതിക്കു പരുക്കേറ്റതെന്നായിരുന്നു പൊലീസിന്റെ വാദം.
ജൂണ്‍ പന്ത്രണ്ടാം തിയതി രാജ്കുമാറിനെ നാട്ടുകാര്‍ ഓടിച്ചിട്ട് പിടികൂടുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷിയുടെ മൊഴിയില്‍ പറയുന്നത്. എന്നാല്‍ പ്രതിയെ ഓടിച്ചിട്ട് പിടികൂടുകയാകയിരുന്നുവെന്നാണ് പോലീസിന്റെ എഫ്‌ഐആറില്‍ ചേര്‍ത്തിരിക്കുന്നത്. കോടതിയില്‍ ഹാജരാക്കുന്നതിനു മുമ്പായി രാജ്കുമാറിന്റെ ദേഹപരിശോധന നടത്തിയ നെടുങ്കണ്ടം താലൂക്ക് ആശുപത്രിയിലെ ഡോക്ടര്‍മാരുടെ മൊഴിയും പോലീസിനെതിരാണ്.
രാജ്കുമാറിന്റെ മരണവുമായി ബന്ധപ്പെട്ടു പരാതികളുമായി മുന്നോട്ടു പോകരുതെന്നു കുമാറിന്റെ കുടുംബാംഗങ്ങൾക്കു മേൽ സിപിഎം സമ്മർദം . രാജ്കുമാറിന്റെ ഭാര്യയും, അമ്മയുമായി സിപിഎം പ്രാദേശിക നേതാക്കളാണ് രാത്രിയില്‍ ചര്‍ച്ച നടത്തിയത്. അതേസമയം നെടുങ്കണ്ടം പൊലീസ് സ്റ്റേഷനിലെ എല്ലാ പൊലീസുകാര്‍ക്കെതിരെയും വകുപ്പ്തല നടപടിയുണ്ടാകുമെന്ന് ഇടുക്കി എസ്.പി പറഞ്ഞു.
സിപിഎം ലോക്കൽ സെക്രട്ടറി,ഏരിയാ കമ്മിറ്റിയംഗം ,വനിതാ പഞ്ചായത്തംഗം എന്നിവരുടെ നേത്യത്വത്തിലുളള സംഘമാണ് വാഗമണ്‍ കോലാഹലമേട്ടിലെ രാജ്കുമാറിന്റെ വീട്ടിലെത്തിയത്. രാജ്കുമാറിന്റെ ഭാര്യ വിജയ, മാതാവ് കസ്തൂരി എന്നിവരുമായി ഇവർ ചർച്ച നടത്തി. പരാതിയുമായി പോയിട്ടു എന്തു കിട്ടാനാണെന്ന് ഇവർ കുടുംബാംഗങ്ങളോടു ചോദിച്ചു. പാർട്ടി ഇടപെട്ടാൽ സർക്കാരിൽ നിന്നു ധന സഹായം വാങ്ങിയെടുക്കാമെന്ന്, ഉറപ്പ് നല്‍കി. സർക്കാരിനെ വെട്ടിലാക്കുന്ന തരത്തിൽ നീങ്ങരുതെന്ന് സിപിഎം നേതാക്കൾ ആവശ്യപ്പെട്ടു.
പാർട്ടി നേതാക്കൾ എത്തുന്നതു കണ്ട് നാട്ടുകാര്‍ വീട്ടിലെത്തിയതോടെ ചർച്ച അവസാനിപ്പിച്ചു പുറത്തിറങ്ങിയ സംഘം കുടുംബാഗംങ്ങളെ ഓട്ടോറിക്ഷയിൽ കയറ്റി തുടർ ചർച്ചയ്ക്കായി വാഗമണ്ണിലേക്കു കൊണ്ടു പോയി . ഇതിനു പുറമേ ഡിവൈഎഫ്ഐ അനുഭാവിയായ രാജ്കുമാറിന്റെ മകനുമായും പാർട്ടി നേതാക്കൾ സമ്പർക്കം പുലർത്തുന്നുണ്ട്.
ഇതിനുപുറമേ , രാജ്കുമാര്‍ നടത്തിയ സാമ്പത്തിക തട്ടിപ്പിലെ പണം സംബന്ധിച്ച കാര്യങ്ങളില്‍ ഇപ്പോഴും അവ്യക്തത തുടരുകയാണ്. ഇക്കാര്യങ്ങളെ കുറിച്ചുള്ള വിവരങ്ങളാണ് പ്രധാനമായും വീട്ടുകാരില്‍ നിന്ന് തേടിയത്. നെടുങ്കണ്ടം സ്‌റ്റേഷനിലെ പൊലീസുകാര്‍ക്കെതിരായ കൂട്ട നടപടി പ്രഖ്യാപനവും ഇന്നുണ്ടായേക്കും. നെടുങ്കണ്ടം സ്‌റ്റേഷനിലെ 40 പൊലീസുകാര്‍ക്ക് കൂടി സ്ഥലംമാറ്റമുണ്ടാകുമെന്നാണ് സൂചന. ഇതുവരെ 12 പൊലീസുക്കാര്‍ക്കെതിരെയാണ് നടപടിയെടുത്തത്.
ജൂണ്‍ 21നാണ് തൂക്കുപാലത്തെ സാമ്പത്തിക തട്ടിപ്പ് കേസില്‍ റിമാന്റിലായ വാഗമണ്‍ സ്വദേശി രാജ് കുമാര്‍ പീരുമേട് സബ് ജയിലില്‍ ദുരൂഹസാഹചര്യത്തില്‍ മരിച്ചത്. കസ്റ്റഡി മര്‍ദ്ദനത്തെ തുടര്‍ന്നാണ് ഇദ്ദേഹം മരിച്ചതെന്നാണ് ബന്ധുക്കള്‍ പറയുന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിലും ഇയാള്‍ക്ക് മാരകമായി മര്‍ദനമേറ്റതിന്റെ തെളിവുകളുണ്ട്.
https://www.facebook.com/Malayalivartha
























