തലയിൽ വരച്ചത് പേൻ തിന്നാലും പോകില്ല; താമര ചിഹ്നത്തിൽ ജയിക്കണമെന്നത് അബ്ദുള്ള കുട്ടിയുടെ തലയിലെഴുത്ത്; അബ്ദുള്ളക്കുട്ടി ആദ്യം മത്സരിച്ചത് താമര ചിഹ്നത്തിൽ; വ്യക്തമാക്കിയത് 'നിങ്ങളെന്നെ കോൺഗ്രസാക്കി'യ കഥയിൽ

കഴിഞ്ഞ ദിവസം ബിജെപിയിൽ അംഗത്വം എടുത്ത എ പി അബ്ദുള്ള കുട്ടി ആദ്യം മത്സരിച്ചത് താമര ചിഹ്നത്തിലെന്ന് എ പി അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയില്‍ പരാമര്‍ശം. നിങ്ങളെന്നെ കോൺഗ്രസ്സാക്കി എന്ന പുസ്തകത്തിലാണ് അബ്ദുള്ളക്കുട്ടി ബാല്യത്തില്‍ താമര ചിഹ്നത്തില്‍ മത്സരിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുന്നത്. എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മാധ്യമ പ്രവർത്തകൻ പി ടി നാസറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
തലയിൽ വരച്ചത് പേൻ തിന്നാലും പോകില്ലല്ലോ. അതവിടക്കിടക്കും. താമര ചിഹ്നത്തിൽ മത്സരിച്ചു ജയിക്കണമെന്ന് അറുവൻപള്ളി അബ്ദുല്ലക്കുട്ടിയുടെ തലയിലെഴുത്താണ്. അപ്പോൾ അങ്ങനെ സംഭവിച്ചല്ലേ പറ്റൂവെന്ന കുറിപ്പോടെയാണ് പി ടി നാസര്‍ അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയിലെ ഒരു ഭാഗം പങ്കുവച്ചിരിക്കുന്നത്. നിങ്ങളെന്നെ കോണ്‍ഗ്രസാക്കി എന്ന പുസ്തകത്തിന്റെ പേജ് 26ലാണ് അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.
പരാമര്‍ശം ഇങ്ങനെ;
ഞങ്ങളുടെ വീടിനു ചുറ്റും ധാരാളം കുട്ടികൾ ഉണ്ടായിരുന്നതിനാൽ കൂട്ടുകാർക്ക് പഞ്ഞമുണ്ടായിരുന്നില്ല. സീസൺ അനുസരിച്ചാണ് ഞങ്ങൾ കളികൾ തെരഞ്ഞെടുത്തിരുന്നത്.
ഒരു തെരഞ്ഞെടുപ്പു കാലത്ത് ഞങ്ങൾ തെരഞ്ഞെടുത്ത കളി തെരഞ്ഞെടുപ്പായിരുന്നു. പരിസരത്തുള്ള പല പ്രായത്തിൽ പെട്ട കുട്ടികൾ ഒരുമിച്ചുകൂടി വോട്ടർ മാരായി. ചെമ്പരത്തിപ്പൂവ് ചിഹ്നത്തിൽ ബഷീറും താമര ചിഹ്നത്തിൽ ഞാനുമാണ് മത്സരിച്ചത്. രണ്ടു പെട്ടികളുണ്ടാക്കി അതിനു മുകളിൽ താമരയുടേയും ചെമ്പരത്തിപ്പൂവിന്റെയും ചിത്രങ്ങൾ ഒട്ടിച്ചു വെച്ചു. കമ്മ്യൂണിസ്റ്റപ്പ ചെടിയുടെ ഇലയാണ് ബാലറ്റ് പേപ്പർ. വോട്ടെണ്ണിയപ്പോൾ എനിക്കായിരുന്നു ജയം. കളിയാണെങ്കിലും ജീവിതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പു വിജയം അതായിയിരുന്നു. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച എന്നെ കുട്ടികൾ മാലയൊക്കെ അണിയിച്ച് വീട്ടുവളപ്പിൽ നിന്നും ഇടവഴികളിലൂടെ ആനയിച്ചത് ഇപ്പോഴും ഓർമയുണ്ട്.
രാഷ്ട്രീയ ജീവതത്തിലെ തന്‍റെ മൂന്നാം തട്ടകത്തിലെത്തിയ അബ്ദുള്ളക്കുട്ടി തന്നെ ഒരു ദേശീയ മുസ്ലീമായി കാണണമെന്നായിരുന്നു കഴിഞ്ഞ ദിവസം ബിജെപി അംഗത്വം സ്വീകരിച്ചതിന് ശേഷം പ്രതികരിച്ചത്.
കോൺഗ്രസിൽ നിന്ന് പുറത്താക്കപ്പെട്ട അബ്ദുള്ളക്കുട്ടി കഴിഞ്ഞ ദിവസമാണ് ബിജെപിയിൽ ചേർന്നത്. ദില്ലിയിൽ അശോക റോഡിലെ ബിജെപി ഓഫീസിൽ വച്ച് പാർട്ടി പ്രവർത്തനാധ്യക്ഷൻ ജെ പി നദ്ദയിൽ നിന്നാണ് അബ്ദുള്ളക്കുട്ടി അംഗത്വം ഏറ്റുവാങ്ങിയത്. ചടങ്ങിൽ കേന്ദ്രമന്ത്രിമാരായ ധർമേന്ദ്ര പ്രധാൻ, വി മുരളീധരൻ, രാജ്യസഭാംഗം രാജീവ് ചന്ദ്രശേഖർ എന്നിവർ പങ്കെടുത്തു. ബിജെപിയിൽ ചേർന്നതോടെ താൻ ദേശീയ മുസ്ലീമായെന്ന് അബ്ദുള്ളക്കുട്ടി പറഞ്ഞു. മുസ്ലീങ്ങൾക്കും ബിജെപിക്കും ഇടയിലെ വിടവ് അകറ്റാനാണ് ഇനി താൻ പ്രവർത്തിക്കുകയെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്‍റെ പേരിലാണ് അബ്ദുള്ള കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. നേരത്തേ കേരളാ നേതാക്കളുമായി അബ്ദുള്ളക്കുട്ടി കൂടിക്കാഴ്ച നടത്തിയെന്നും ചർച്ചകൾ നടത്തിയെന്നും സൂചനകളുണ്ടായിരുന്നു. ഇതിന് ശേഷമാണ് ഇപ്പോൾ അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കാണാനെത്തിയത്. പിന്നാലെ അമിത് ഷായുമായും കൂടിക്കാഴ്ച നടത്തി.
പാർലമെന്‍റ് മന്ദിരത്തിൽ വച്ചായിരുന്നു അബ്ദുള്ളക്കുട്ടി പ്രധാനമന്ത്രിയെ കണ്ടത്. 'ബിജെപിയിൽ ചേരൂ', എന്ന് അബ്ദുള്ളക്കുട്ടിയോട് പ്രധാനമന്ത്രി ആവശ്യപ്പെട്ടുവെന്ന് അദ്ദേഹം പറഞ്ഞു. അന്താരാഷ്ട്ര യോഗ ദിനത്തിൽ യോഗയിൽ പങ്കാളിയായ വിവരം താൻ പ്രധാനമന്ത്രിയോട് പറഞ്ഞു. പ്രധാനമന്ത്രി അതിൽ സന്തോഷം പ്രകടിപ്പിച്ചു.
നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു. ഇങ്ങനെ മോദിയെ പുകഴ്ത്തിയതിനാണ് അബ്ദുള്ളക്കുട്ടിയെ കോൺഗ്രസ് പുറത്താക്കിയത്. അതിനും മുമ്പ് സിപിഎം അബ്ദുള്ളക്കുട്ടിയെ പുറത്താക്കിയതും ഇതേ കാരണത്തിന് തന്നെ.
https://www.facebook.com/Malayalivartha
























