ജയില്‍ ചാടിയ വേഷത്തില്‍ കറങ്ങി നടന്നാല്‍ പിടിക്കപ്പെടുമെന്ന് കരുതി രോഗികളുടെ വസ്ത്രങ്ങള്‍ കൈക്കലാക്കി ഡ്രസ് മാറി... മെഡിക്കല്‍ കോളേജിലും എസ്.എ.ടിയിലും നിന്ന് ചികിത്സയ്ക്കും മരുന്നിനും പണമില്ലെന്ന് പറഞ്ഞ് പലരില്‍ നിന്നായി പൈസ പിരിച്ചു!! പൊലീസ് നാടാകെ അരിച്ചുപെറുക്കുമ്പോൾ ആട്ടോറിക്ഷകളിലും ബസിലും കൂസലില്ലാതെ യാത്രചെയ്തും ഉണ്ടും ഉറങ്ങിയും ഒരുരാത്രിയും പകലും അവര്‍ കൂളായി കറങ്ങി നടന്നു; ശിൽപമോളും സന്ധ്യയും സുഖമായി കഴിഞ്ഞതിങ്ങനെ...

അട്ടക്കുളങ്ങര വനിതാ ജയിലിലെ തടവുകാരികള്‍ രക്ഷപ്പെട്ടത് നാളുകള്‍ നീണ്ട ആസൂത്രണത്തിനൊടുവിലായിരുന്നു. ജയില്‍ ചാട്ടത്തെക്കുറിച്ച് ജയിലിലെ മറ്റൊരു തടവുകാരിക്കും അറിവുണ്ടായിരുന്നു. ശില്‍പ മോള്‍, സന്ധ്യ എന്നീ തടവുകാരികളാണ് കഴിഞ്ഞ ദിവസം വൈകുന്നേരം തിരുവനന്തപുരം അട്ടക്കുളങ്ങര ജയില്‍ ചാടിയത്. കൃഷിത്തോട്ടത്തിലെ മുരിങ്ങ മരത്തിലൂടെ കയറി മതില്‍ ചാടിയാണ് ഇരുവരും രക്ഷപ്പെട്ടത്. അതേസമയം ഇരുവരെയും പൊലീസ് നാടാകെ അരിച്ചുപെറുക്കുമ്ബോള്‍ ആട്ടോറിക്ഷകളിലും ബസിലും കൂസലില്ലാതെ യാത്രചെയ്തും ഉണ്ടും ഉറങ്ങിയും ഒരുരാത്രിയും പകലും അവര്‍ കൂളായി കഴിഞ്ഞു. അട്ടക്കുളങ്ങര ജയിലില്‍ നിന്ന് പുറത്ത് ചാടിയ വര്‍ക്കല തച്ചോട് സജിവിലാസത്തില്‍ സന്ധ്യ(26), പാങ്ങോട് വെള്ളയം പുത്തന്‍വീട്ടില്‍ ശില്‍പ്പാമോള്‍(23) എന്നിവര്‍ ഇന്നലെ പാലോട് അടപ്പുപാറ ഉള്‍വനത്തില്‍ നിന്ന് പൊലീസ് പിടിയിലാകും വരെ ഒന്നര ദിവസം പൊലീസിനെ മുള്‍മുനയിലാക്കി. അട്ടക്കുളങ്ങരജയില്‍ വളപ്പിലെ മുരിങ്ങമരം വഴി മതിലില്‍ കയറി റോഡിലേക്ക് ചാടിയ ഇവര്‍ അതുവഴി വന്ന ആട്ടോറിക്ഷ കൈകാണിച്ച് നിര്‍ത്തി. അതില്‍ കയറി എസ്.എ.ടി. ആശുപത്രിയിലെത്തി. കൈവശം പണമില്ലാതിരുന്ന ഇവര്‍ പണവുമായി ഉടനെത്താമെന്ന് പറഞ്ഞ് ആട്ടോക്കാരനെ പറ്റിച്ച് മുങ്ങി. രോഗികളുടെ വസ്ത്രങ്ങള്‍ കൈക്കലാക്കി ഡ്രസ് മാറി. ജയില്‍ ചാടിയ വേഷത്തില്‍ കറങ്ങി നടന്നാല്‍ പിടിക്കപ്പെടുമെന്ന് കരുതിയായിരുന്നു ഇത്.
മെഡിക്കല്‍ കോളേജിലും എസ്.എ.ടിയിലും നിന്ന് ചികിത്സയ്ക്കും മരുന്നിനും പണമില്ലെന്ന് പറഞ്ഞ് പലരില്‍ നിന്നായി പൈസ പിരിച്ചു. രണ്ടായിരത്തിലധികം രൂപയുമായി അവിടെ നിന്ന് ആട്ടോയില്‍ കയറി നഗരത്തിലെത്തി. ഹോട്ടലില്‍ നിന്ന് ആഹാരം കഴിച്ചു. രാത്രിയില്‍ ബസില്‍ പാരിപ്പള്ളി വഴി വര്‍ക്കലയിലെത്തിയ ഇവര്‍ വീടിന്റെ ടെറസില്‍ കിടന്നുറങ്ങി. പുലര്‍ച്ചെ വര്‍ക്കല റെയില്‍വേ സ്റ്റേഷനിലെത്തിയ ഇവര്‍ അവിടെ നിന്ന് അയിരൂര്‍ സ്വദേശി വൈശാഖിന്റെ ആട്ടോയില്‍ പാരിപ്പള്ളി ഭാഗത്തെത്തി. ആട്ടോ ഡ്രൈവര്‍ വൈശാഖിന്റെ ഫോണില്‍ നിന്ന് സന്ധ്യ ആരെയോ വിളിച്ചു. ഫോണ്‍ സംഭാഷണത്തില്‍ സംശയം തോന്നിയ വൈശാഖ് ഇവരെ പാരിപ്പള്ളിയില്‍ ഇറക്കിയശേഷം അതേ നമ്ബരിലേക്ക് തിരിച്ചുവിളിച്ചു.
സന്ധ്യയുടെ പുരുഷ സുഹൃത്തായിരുന്നു ഫോണെടുത്തത്. ഇയാളില്‍ നിന്ന് ജയില്‍ ചാടിയ യുവതികളായിരുന്നു ആട്ടോയില്‍ യാത്രചെയ്തതെന്ന് തിരിച്ചറിഞ്ഞ ആട്ടോഡ്രൈവര്‍ ഇക്കാര്യം ഉടന്‍ ഫോര്‍ട്ട് സി.ഐയെ അറിയിച്ചു.ഉടന്‍ ഫോര്‍ട്ട് അസി. കമ്മിഷണറുടെ നിര്‍ദേശാനുസരണം തിരുവനന്തപുരം റൂറല്‍ പൊലീസ് ഷാഡോ സംഘവും അയിരൂര്‍, കല്ലമ്ബലം , ഫോര്‍ട്ട് എസ്.ഐ മാരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും സ്ഥലത്ത് കുതിച്ചെത്തി. പാരിപ്പളളി, വര്‍ക്കല,കല്ലമ്ബലം ഭാഗങ്ങള്‍ അരിച്ചുപെറുക്കി. ഇവര്‍ക്കായുള്ള തെരച്ചില്‍ തുടരുന്നതിനിടെ കൊച്ചുപാരിപ്പള്ളി ഭാഗത്ത് സന്ധ്യയെ കണ്ടതായി ഇവരുടെ ആദ്യഭര്‍ത്താവിന്റെ അയല്‍വാസിയായ ബാഹുലേയന്‍ പൊലീസിനെ അറിയിച്ചു. പൊലീസ് ഇവിടേക്ക് പാഞ്ഞെങ്കിലും വലയില്‍പ്പെടാതെ യുവതികള്‍ കടന്നു. കൈവശമുള്ള പണം തീരുകയും പൊലീസ് തങ്ങള്‍ക്കായി തെരച്ചില്‍ ഊര്‍ജിതമാക്കിയെന്ന് മനസിലാക്കുകയും ചെയ്ത ഇരുവരും തമിഴ്നാട്ടിലേക്ക് കടക്കാന്‍ തീരുമാനിച്ചു. ഇതിനുള്ള മാര്‍ഗങ്ങള്‍ ആലോചിക്കുന്നതിനിടെയാണ് പാരിപ്പള്ളിയില്‍ സെക്കന്റ് ഹാന്റ് വാഹന ഷോറൂമില്‍ വില്‍ക്കാന്‍ വച്ചിരുന്ന സ്കൂട്ടര്‍ ഇവരുടെ ശ്രദ്ധയില്‍പ്പെട്ടത്. സ്കൂട്ടര്‍ വാങ്ങാനെന്നവ്യാജേന സന്ധ്യയെത്തി. വൈകിട്ട് പണവുമായി വരാമെന്ന് പറഞ്ഞുപോയി. വൈകിട്ട് മൂന്നുമണിയോടെ ഇരുവരും പാരിപ്പള്ളി ജംഗ്ഷനിലെ സെക്കന്റ് ഹാന്റ് ടൂവീലറുകള്‍ വില്‍ക്കുന്ന കടയിലെത്തി.
അവിടെ വില്‍പ്പനയ്ക്ക് വച്ചിരുന്ന സ്കൂട്ടര്‍ ഓടിച്ച് നോക്കാനായി എടുത്തു. ഇരുവരും സ്കൂട്ടറില്‍ കയറി ഓടിച്ചു പോയി. ഏറെ നേരമായിട്ടും സ്കൂട്ടറില്‍ പോയവര്‍ തിരികെ വരാത്തതിനെ തുടര്‍ന്ന് കടക്കാരന്‍ വിവരം പൊലീസിനെ അറിയിച്ചു. പാരിപ്പളളി പൊലീസെത്തി അന്വേഷണം നടത്തിയപ്പോഴാണ് ജയിലില്‍ നിന്ന് രക്ഷപ്പെട്ട സ്ത്രീകളാണ് സ്കൂട്ടറുമായി കടന്നതെന്ന് തിരിച്ചറിഞ്ഞത്. പാരിപ്പള്ളിയില്‍ നിന്ന് പാലോട് ഭാഗത്തേക്ക് ഇവര്‍ പോയതായി വിവരം ലഭിച്ച അന്വേഷണ സംഘം പാങ്ങോട്, പാലോട് പൊലീസ് സ്റ്റേഷനുകളില്‍ അറിയിച്ചു. പാങ്ങോട് ശില്‍പ്പയുടെ വീട്ടിലും പരിസരത്തും പാലോട് പ്രദേശത്തും നിരീക്ഷണം തുടരുന്നതിനിടെ അടപ്പുപാറ വനത്തിന്റെ ഭാഗത്ത് വച്ച് സ്കൂട്ടറില്‍ യാത്രചെയ്ത ഇവരെ പൊലീസ് കണ്ടെത്തുകയും പിന്തുടര്‍ന്ന് പിടികൂടുകയുമായിരുന്നു. പാലോട് പൊലീസ് സ്റ്റേഷനിലെത്തിച്ച ഇരുവരെയും രാത്രി തന്നെ വനിതാ സ്റ്റേഷനില്‍ നിന്നുള്ള പൊലീസ് സംഘം ഇവരെ നഗരത്തിലെത്തിച്ചു. ഇന്ന് വിശദമായി ചോദ്യം ചെയ്യും. ജയില്‍ചാടിയതിന് പുറമേ പാരിപ്പള്ളിയില്‍ സ്കൂട്ടര്‍ തട്ടിയെടുത്ത് മുങ്ങിയതിനും ഇവര്‍ക്കെതിരെ കേസെടുത്തു. ഒളിവില്‍ കഴിഞ്ഞ സമയത്ത് പണമോ സാധനങ്ങളോ മോഷ്ടിച്ചതിനും ആട്ടോക്കാരനെ കബളിപ്പിച്ച് മുങ്ങിയതിനും പരാതിലഭിച്ചാല്‍ കേസെടുക്കുമെന്ന് പൊലീസ് അറിയിച്ചു.
ജയില്‍ കെട്ടിടത്തിന്റെ മൂന്നാം നിലയില്‍ തയ്യല്‍ ക്ലാസിന് ഇരുവരും പോകുമായിരുന്നു. ഇവിടെ നിന്ന് പരിസരം നിരീക്ഷിച്ച് മനസിലാക്കിയിരുന്നു. ബയോഗ്യാസ് പ്ലാന്റിന് സമീപത്തെ കമ്പിയില്‍ സാരി ചുറ്റി ഇതില്‍ ചവിട്ടിയാണ് ജയില്‍ ചാടിയതെന്നാണ് പ്രതികള്‍ മൊഴി നല്‍കിയിരിക്കുന്നത്. തടവ് കാലാവധി നീളും എന്ന ഭയം മൂലമാണ് ജയില്‍ ചാടിയതെന്നാണ് പ്രതികള്‍ പോലീസിന് നല്‍കിയ മൊഴി. ആറ് വര്‍ഷംവരെ തടവ് ലഭിക്കുമെന്ന് അഭിഭാഷകന്‍ പറഞ്ഞതായി പ്രതികള്‍ പറയുന്നു. വിചാരിച്ച സമയത്ത് പുറത്തിറങ്ങാന്‍ കഴിയില്ലെന്ന് ഉറപ്പായതോടെയാണ് ജയില്‍ ചാടാന്‍ തീരുമാനിച്ചെന്നും മൊഴിയില്‍ പറയുന്നു.
സംഭവവുമായി ബന്ധമുണ്ടോ, പുറത്ത് നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളും പൊലീസ് അന്വേഷിക്കുന്നുണ്ട്. ജയില്‍ ജീവനക്കാര്‍ക്കെതിരെ അന്വേഷണം നടത്തുന്ന ജയില്‍ ഡിഐജിയും ഇവരെ കണ്ട് വിവരങ്ങള്‍ ശേഖരിക്കും. മോഷണത്തിനും വഞ്ചനക്കേസുകളിലും പ്രതികളായി വര്‍ക്കല തച്ചോട് അച്യുതന്‍മുക്ക് സജി വിലാസത്തില്‍ സന്ധ്യ ജൂണ്‍ ഏഴിനും പാങ്ങോട് കല്ലറ കഞ്ഞിനട വെള്ളിയം ദേശം തേക്കുംകര പുത്തന്‍ വീട്ടില്‍ ശില്‍പ പതിനേഴിനും ജയിലിലെത്തിയത്. ജയില്‍ വകുപ്പിന് നാണക്കേടായി യുവതികള്‍ രക്ഷപ്പെട്ടതിന് പിന്നില്‍ സ്ത്രീ തടവുകാര്‍ക്ക് ലഭിക്കുന്ന അമിത സ്വാതന്ത്ര്യമാണെന്ന് ആക്ഷേപമുണ്ട്. കൊടും കുറ്റവാളികളടക്കമുള്ള തടവുകാരെ പാര്‍പ്പിക്കുന്ന ജയിലില്‍ നിന്നും യുവതികള്‍ രക്ഷപ്പെട്ടത് ഞെട്ടിക്കുന്ന സംഭവമാണ്.
https://www.facebook.com/Malayalivartha
























