കണ്ണൂരിനെ നയിക്കാൻ ജയരാജൻ മടങ്ങിവരുമോ; ആന്തൂർ സംഭവത്തിന്റെ വെളിച്ചത്തിൽ പി ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിയെത്തിക്കണം എന്ന ആവശ്യം കേന്ദ്ര കമ്മിറ്റിയിൽ ശക്തം

കണ്ണൂർ സി പിഎം ജില്ലാകമ്മിറ്റിയെ നയിക്കാൻ പി. ജയരാജൻ തിരികെയെത്തുമോ? ആന്തൂർ സംഭവത്തിന്റെ വെളിച്ചത്തിൽ പി ജയരാജനെ കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് മടക്കിയെത്തിക്കണം എന്ന ആവശ്യം കേന്ദ്ര കമ്മിറ്റിയിൽ ശക്തം. സീതാറാം യച്ചൂരി പോലും ഇത്തരത്തിൽ ചിന്തിക്കുന്നു എന്നാണ് ഡൽഹിയിൽ നിന്നും ലഭിക്കുന്ന സൂചനകൾ.
അതിനിടെ ജയരാജൻ തിരികെ വരണമെന്ന എന്ന ചോദ്യം സജീവമാക്കി പിണറായി - കോടിയേരി സഖാക്കൾ 'മനസുകൊണ്ട്' നിരോധിച്ച പിജെ. ആർമി എന്ന പി ജയരാജൻ ആർമി ഫെയ്സ് ബുക്ക് കൂട്ടായ്മ വർധിത വീര്യത്തോടെ മുന്നോട്ട് നീങ്ങുന്നു .
കണ്ണൂർ സി പി എം ജില്ലാ കമ്മിറ്റിയുടെ ചുക്കാൻ ഇപ്പോൾ എം.വി. ജയരാജന്റെ കൈയിലാണ്. എം വി ജയരാജനാകട്ടെ പാർട്ടിയെ നയിക്കാൻ അശക്തനാണെന്ന് പുതിയ സംഭവവികാസങ്ങൾ തെളിയിക്കുന്നു. കണ്ണൂർ ജില്ലാ സെക്രട്ടറിയായി ജയരാജൻ ഉണ്ടായിരുന്നെങ്കിൽ സാജന് ആത്മഹത്യ ചെയ്യേണ്ട സാഹചര്യം ഉണ്ടാകുമായിരുന്നില്ലെന്ന് കേന്ദ്ര കമ്മിറ്റി പോലും കരുതുന്നു. പിണറായിയോടും കോടിയേരിയോടും താത്പര്യമില്ലാത്ത സീതാറാം യച്ചുരി പി ജയരാജനോട് അടുക്കുകയാണ്.
പി.ജെ. യെ ജില്ലാ സെക്രട്ടറി പദവിയിൽ നിന്നും ഒഴിവാക്കാനാണ് അദ്ദേഹത്തെ വടകരയിൽ നിന്നും പൊതുതെരഞ്ഞടുപ്പിൽ മത്സരിപ്പിച്ചത്. കെ. മുരളീധരൻ സ്ഥാനാർത്ഥിയായതോടെ അദ്ദേഹം തോറ്റ് പിൻവാങ്ങി. തന്നെ വടകര നിർത്തിയത് വളർത്താനല്ലെന്നും കൊല്ലാനാണെന്നും പി.ജെ. വിശ്വസിക്കുന്നു . പിണറായിക്കും കോടിയേരിക്കും തങ്ങളോടൊപ്പം ഒരു നേതാവ് വളരുന്നതിൽ എതിർപ്പുണ്ടായിരുന്നു . അതാണ് വടകര പരീക്ഷണം
തെരഞ്ഞടുപ്പ് കാലത്താണ് പിജെ ആർമി എന്ന സാമൂഹ്യ മാധ്യമ കൂട്ടായ്മ പ്രവർത്തനം തുടങ്ങിയത്. അതിനെ തീരെ മുഖ്യമന്ത്രി വരെ രംഗത്തെത്തി. ആന്തൂർ വിഷയം കത്തിയതോടെ പി.ജെ. വീണ്ടും വാർത്തകളിൽ നിറഞ്ഞു. അന്തരിച്ച പ്രവാസി വ്യവസായിയുടെ ഭാര്യ ജയരാജനെ പ്രകീർത്തിച്ച് രംഗത്തെത്തിയതോടെ ജയരാജനെ നിയമസഭയിൽ തള്ളി പറയുന്ന അവസ്ഥയിൽ പിണറായി ചെന്നെത്തി. എന്നാൽ യച്ചൂരി ജയരാജനെ തളളി പറയുന്നില്ല.
ജയരാജൻ ഒടുവിൽ എഫ് ബിക്കെതിരെ രംഗത്തെത്തി. തന്റെ പേരിലുള്ള പ്രൊഫൈലിൽ കുറെ കൂടി ജാഗ്രത കാണിക്കണമെന്ന് അദ്ദേഹം നിർദ്ദേശം നൽകി. എന്നാൽ പിജെ. ആർമി എന്നത് പി.ജയരാജൻ ആർമിയാണെന്ന് ആരും അവകാശപ്പെട്ടിട്ടില്ല. അതിൽ വരുന്ന പോസ്റ്റുകൾക്ക് താനുമായി ബന്ധമില്ലെന്നു വരെ അദ്ദേഹത്തിനു പറയേണ്ടി വന്നു. എന്നാൽ അതുകൊണ്ടൊന്നും ഒരു നേട്ടവുമുണ്ടായില്ല എന്നതിന്റെ ഉദാഹരണമാണ് അദ്ദേഹത്തിന്റെ ശാസനക്ക് ശേഷം എഫ് ബിയിൽ പ്രത്യക്ഷപ്പെട്ട പോസ്റ്റുകൾ. പി.ജെ. ആർമിയുടെ അഡ്മിൻ തങ്ങൾ പി.ജയരാജനെ വേദനിപ്പിക്കാൻ വേണ്ടി രംഗത്തെത്തിയവരല്ലെന്ന് പരസ്യമായി ഏറ്റു പറഞ്ഞു. ഏതായാലും പി.ജെ. ആർമിയുടെ ശക്തി ചോർന്നിട്ടില്ലെന്നു തന്നെയാണ് സംസ്ഥാന ഘടകത്തിന് മനസിലായിരിക്കുന്നത്.
വരും ദിവസങ്ങളിൽ വി ജയരാജനെ ജില്ലാ സെക്രട്ടറിയാക്കണമെന്ന ആവശ്യം ശക്തമാകും. അതിനെ നേരിടാൻ പിണറായി പക്ഷത്തിന് കഴിയാതെ വരും. ഒടുവിൽ ഗത്യന്തരമില്ലാതെ പിജെയെ പിണറായിക്ക് പിന്തുണക്കേണ്ടി വരുമോ എന്ന സംശയത്തിലാണ് പാർട്ടി.
https://www.facebook.com/Malayalivartha
























