ഇഡി ഉദ്യോഗസ്ഥർക്കെതിരായ ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്... രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ, എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും
പിണറായി വിജയന്റെ വീട് റെയ്ഡ് ചെയ്ത ഇഡി ഉദ്യോഗസ്ഥർക്കെതിരായ സി പി എം ആക്രമണം തടഞ്ഞ പോലീസ് ഉദ്യോഗസ്ഥരെ ആക്രമിച്ച് പരിക്കേൽപ്പിച്ച കേസിൽ പ്രതികളുടെ രണ്ടാം ജാമ്യഹർജിയും തള്ളണമെന്ന് സർക്കാർ വാദിച്ചു.
എസ്എഫ്ഐ ജില്ലാ പ്രസിഡന്റടക്കം 4 പേരുടെ ജാമ‍്യഅപേക്ഷയിൽ ചൊവ്വാഴ്ച ഉത്തരവ് പറയും.
കഴിഞ്ഞദിവസം മുഖ്യ പ്രതിയായ എസ്എഫ്ഐ ജില്ലാ പ്രസിഡന്റിന് ജാമ്യം നിഷേധിച്ചിരുന്നു. എസ്എഫ്ഐ തിരുവനന്തപുരം ജില്ലാ പ്രസിഡന്‍റ് വിജയ് വിമലിന്‍റെ ജാമ‍്യാപേക്ഷയാണ് തള്ളിയത്. മാസപ്പടിക്കേസുമായി ബന്ധപ്പെട്ട് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍റെ വീട്ടിൽ മെയ് 27 ന് നടന്ന മിന്നൽ പരിശോധനയ്ക്കിടെ പൊലീസ് ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിലാണ് ജാമ്യം നിരസിച്ചത്. തിരുവനന്തപുരം മൂന്നാം ജുഡീഷ‍്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേട്ട് ടാനിയ മറിയം ജോസിന്‍റെതാണ് ഉത്തരവ്. ഔദ്യോഗിക കൃത്യനിർവ്വഹണം തടസ്സപ്പെടുത്തി പരിക്കേൽപ്പിച്ചത് ഗൗരവമേറിയ കുറ്റകൃത്യമാണെന്ന് ജാമ്യം നിരസിച്ച ഉത്തരവിൽ കോടതി നിരീക്ഷിച്ചു. ജുഡീഷ്യറിയിൽ പൊതുജന വിശ്വാസം കേന്ദ്രീകരിക്കേണ്ടത് കോടതിയുടെ ഉത്തരവാദിത്വമാണ്. സംഭവം മുഴുവൻ ലൈവായി പൊതു സമൂഹം ദൃശ്യ മാധ്യമങ്ങളിലൂടെ കണ്ടതാണ്. യാതൊരു പ്രകോപനമോ
കാരണമോ കൂടാതെയാണ് ഔദ്യോഗിക കൃത്യനിർവ്വഹണം തടസപ്പെടുത്തിയത്. സംഭവം രാഷ്ട്രീയ സംഘടിത ആക്രമണമാണ്. വ്യക്തിപരായ വഴക്കല്ല. ഇത്തരം കേസ് പ്രതികൾക്ക് അന്വേഷണം പുരോഗമിക്കുന്ന ഘട്ടത്തിൽ ജാമ്യം നൽകി സ്വതന്ത്രരാക്കിയാൽ സമൂഹത്തിന് തെറ്റായ സന്ദേശം നൽകും. ഇനി പിടികൂടാനുള്ള മറ്റു പ്രതികളുമായി ചേർന്ന് ഒളിവിൽ പോകാനും തെളിവു നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും ഭീഷണിപ്പെടുത്തി ആദ്യ പോലീസ് മൊഴി തിരുത്തി പ്രതിഭാഗം ചേർത്ത് കൂറുമാറ്റാനും സാധ്യതയുണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ജാമ്യഹർജി തള്ളിയത്.
അതേസമയം ഇഡി ഉദ‍്യോഗസ്ഥരെ ആക്രമിച്ച കേസിൽ ഒന്നു മുതൽ അഞ്ചുവരെയുള്ള പ്രതികൾക്ക് കോടതി കഴിഞ്ഞ ദിവസം ജാമ‍്യം നിഷേധിച്ചു.
"