ഞെട്ടലോടെ അണികള്‍... വി.എസ്. അച്യുതാനന്ദനെ പോലെ പി. ജയരാജന്‍ വരുമെന്ന് സൂചന; മറ്റൊരു വിഎസിനേയും വാഴിക്കേണ്ടെന്ന ഉറച്ച തീരുമാനത്തില്‍ പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും; അടിച്ചൊതുക്കാന്‍ നോക്കും തോറും കൂടുതല്‍ പിന്തുണയുമായി പി. ജയരാജന്‍

മലയാളികള്‍ക്ക് വി.എസ്. അച്യുതാനന്ദനോടുള്ള ആദരവ് എല്ലാവര്‍ക്കുമറിയാം. പിണറായി വിജയനും കോടിയേരി ബാലകൃഷ്ണനും ശക്തനായിരുന്ന കാലത്താണ് വിഎസ് തന്റെ പ്രതാപത്തോടെ തിരിച്ചു വന്നത്. അടിച്ചമര്‍ത്താന്‍ നോക്കിയിട്ടും ഉയര്‍ത്തെഴുന്നേല്‍ക്കുകയാണ് ചെയ്തിട്ടുള്ളത്. അതുപോലെയാണ് പി. ജയരാജന്റെ അവസ്ഥയും. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തുടങ്ങിയ അടി ഏതാണ്ട് ക്ലൈമാക്‌സിലേക്കാണ് നീങ്ങുന്നത്.
പ്രവാസി വ്യവസായിയുടെ ആത്മഹത്യയിലെത്തിയ വിവാദം, ആന്തൂര്‍ നഗരസഭാധ്യക്ഷയായ പി.കെ. ശ്യാമള കൂടി ഉള്‍പ്പെട്ട ജില്ലാ കമ്മിറ്റിയില്‍ ചര്‍ച്ച ചെയ്യാതെ അവര്‍ തെറ്റുകാരിയാണെന്നു പൊതുയോഗം വിളിച്ചു പ്രഖ്യാപിച്ചതാണു കുറ്റം. ജയരാജന്‍ പിന്നീടു നിലപാടു മയപ്പെടുത്തിയെങ്കിലും, ശ്യാമളയ്ക്കു വീഴ്ച പറ്റിയെന്നും അത് ഉള്‍ക്കൊള്ളണമെന്നും പറയുന്ന അഭിമുഖം ഇന്നലെ ഒരു വാരികയിലൂടെ പുറത്തുവന്നു. ഒതുക്കാന്‍ ലക്ഷ്യമിട്ടിരുന്ന സംസ്ഥാന നേതൃത്വത്തിന് ഇതു പുതിയ അവസരമാകും. പാര്‍ട്ടി ലൈന്‍ തള്ളി പാര്‍ട്ടിയെ പ്രതിസന്ധിയിലാക്കിയതിന്റെ പേരില്‍ മുമ്പു വി.എസിനും പിണറായിക്കുമെതിരേ പോലും അച്ചടക്ക നടപടി സ്വീകരിച്ചത് ചൂണ്ടിക്കാട്ടിയാകും നടപടി വരിക.
ഉദ്യോഗസ്ഥരെ നിയന്ത്രിക്കുന്നതില്‍ ശ്യാമളയ്ക്കു വീഴ്ചയുണ്ടായെന്നാണു രാഷ്ട്രീയ വിശദീകരണ യോഗത്തില്‍ ജയരാജന്‍ പറഞ്ഞത്. തളിപ്പറമ്പ് ഏരിയാ കമ്മിറ്റിയുടെയും ജില്ലാ സെക്രട്ടേറിയറ്റിന്റെയും വികാരം കണക്കിലെടുത്തായിരുന്നു അതെങ്കിലും ശ്യാമളയ്ക്കു തെറ്റുപറ്റിയിട്ടില്ലെന്നാണു സംസ്ഥാന കമ്മിറ്റിയുടെ തീര്‍പ്പ്. അത് ഇന്നലെ ചേര്‍ന്ന കണ്ണൂര്‍ ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിന് അംഗീകരിക്കേണ്ടിവന്നു.
കേന്ദ്ര കമ്മിറ്റിയംഗം എം.വി. ഗോവിന്ദന്റെ ഭാര്യ കൂടിയായ ശ്യാമള ഉള്‍പ്പെട്ട ജില്ലാ കമ്മിറ്റി ഇന്നു യോഗം ചേരും. സംസ്ഥാന നേതൃത്വം ശ്യാമളയ്ക്ക് അനുകൂലമായ നിലയ്ക്കു സ്വാഭാവികമായും ജയരാജന്‍ പ്രതിസ്ഥാനത്താകും. സംസ്ഥാന സമിതി തീരുമാനത്തെ പരസ്യമായി വെല്ലുവിളിക്കുന്ന തരത്തിലാണ് അഭിമുഖത്തിലെ പരാമര്‍ശങ്ങളെന്ന ആരോപണമാകും ഉയരുക. സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, കേന്ദ്ര കമ്മിറ്റിയംഗം ഇ.പി. ജയരാജന്‍ എന്നിവര്‍ യോഗത്തിലുണ്ടാകും.
നേരത്തേ കണ്ണൂര്‍ ജില്ലാ സെക്രട്ടറിയായിരിക്കെ വ്യക്തിപൂജാ വിവാദത്തില്‍ പി. ജയരാജനെതിരേ സംസ്ഥാന സമിതി നടപടിയെടുത്തിരുന്നു. വ്യക്തിയല്ല, പാര്‍ട്ടിയാണു വലുതെന്ന കല്‍ക്കട്ട പ്ലീനം നിലപാട് ജയരാജന്‍ ലംഘിച്ചെന്നു ബ്രാഞ്ചുകളില്‍ വായിച്ച സര്‍ക്കുലറില്‍ കുറ്റപ്പെടുത്തുകയാണു ചെയ്തത്. തുടര്‍ന്നു നടന്ന ജില്ലാ സമ്മേളനത്തില്‍ സംസ്ഥാന നേതൃത്വത്തിനെതിരേ കണ്ണൂരിലെ അണികളുടെയും നേതാക്കളുടെയും പിന്തുണയോടെ ജയരാജന്‍ തിരിച്ചടിച്ചു. കണ്ണൂരില്‍ ജയരാജന്റെ അപ്രമാദിത്വം തകര്‍ക്കാനുള്ള നീക്കം പാളിപ്പോയി.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ഥിയാക്കിയതും ഒതുക്കാന്‍ ലക്ഷ്യമിട്ടായിരുന്നു. സ്ഥാനാര്‍ഥിത്വത്തിന്റെ മറവില്‍ ജില്ലാ സെക്രട്ടറി സ്ഥാനത്തുനിന്നു നീക്കി. ജയിച്ചാല്‍ ഡല്‍ഹിക്കു പോകും, തോറ്റാല്‍ പദവികളില്ലാതെ ഒതുങ്ങുമെന്നായിരുന്നു കണക്കുകൂട്ടല്‍. അപ്രതീക്ഷിത എതിരാളിയായി രംഗത്തുവന്ന കെ. മുരളീധരനോടു തോറ്റെങ്കിലും സി.ഒ.ടി. നസീര്‍ വധശ്രമം, ആന്തൂര്‍ വിവാദം എന്നിവ ജയരാജനു പിടിവള്ളിയായി. അതോടെയാണ് വിവാദ അഭിമുഖം അച്ചടക്കത്തിന്റെ വാളായി മാറുന്നത്.
തന്റെ ജനകീയതയില്‍ പാര്‍ട്ടിക്ക് അതൃപ്തി വേണ്ടെന്നും പാര്‍ട്ടിക്ക് അതീതനായല്ല, വിധേയനായാണു പ്രവര്‍ത്തനമെന്നും ഇതേ അഭിമുഖത്തിലെ വാദം രക്ഷയായിക്കൊള്ളണമെന്നില്ല. ഒരു പ്രവര്‍ത്തകനെയും ഒതുക്കാന്‍ സി.പി.എമ്മിന്റെ സംഘടനാതത്വം അനുസരിച്ച് സാധിക്കില്ലെന്ന നിലപാട് പ്രതിരോധത്തിനു മതിയാകില്ല.
https://www.facebook.com/Malayalivartha
























