രണ്ട് വർഷമായി കോടികൾ മുടക്കിയ സ്ഥാപനത്തിന് വൈദ്യൂതിയില്ല ; തോക്കും വിഷവുമായി ആത്മഹത്യാ ചെയ്യുമെന്ന ഭീഷണിയുമായി യുവ വ്യവസായി മരത്തിന് മുകളില്‍

ന്യു ഇയര്‍ ചിട്ടിക്കമ്പനി ഉടമ എം.എം.പ്രസാദ് ആണ് മരത്തിന് മുകളില്‍ കയറി ആത്മഹത്യ ഭീഷണി മുഴക്കിയത്. കോടികൾ മുടക്കിയ തന്റെ സ്ഥാപനത്തിന് കെ.എസ്.ഇ.ബി അധികൃതർ വൈദ്യുതി കണക്‌ഷൻ നൽകാത്തതിൽ പ്രതിഷേധിച്ചാണ് ആത്മഹത്യാശ്രമം. അങ്കമാലിയിലാണ് സംഭവം . ലൈസൻസുള്ള തോക്കും വിഷവുമായി മരത്തിന് മുകളിൽ കയറിയിരിക്കുന്ന വ്യവസായിയെ താഴെയിറക്കാൻ പൊലീസും ഫയർഫോഴ്‌സും നാട്ടുകാരും ശ്രമിച്ചുകൊണ്ടിരിക്കുകയാണ്. എന്നാൽ ജില്ലാ കളക്‌ടർ സ്ഥലത്തെത്തി തനിക്ക് ഉറപ്പ് തരാതെ താഴെയിറങ്ങില്ലെന്ന നിലപാടിലാണ് യുവാവ്
രണ്ട് വര്‍ഷം മുന്‍പാണ് ഇദ്ദേഹം വിദേശ രാജ്യങ്ങളിലേക്ക് തേയില കയറ്റുമതി ചെയ്യുന്ന ഒരു സ്ഥാപനം തുടങ്ങിയത്. കോടികള്‍ മുടക്കിയാണ് സ്ഥാപനം തുടങ്ങിയതെന്ന് പ്രസാദ് വ്യക്തമാക്കി. എന്നാല്‍ സ്ഥാപനത്തിന് വൈദ്യുതി കണക്ഷന്‍ നല്‍കാന്‍ അധികൃതര്‍ ഇതുവരെ തയ്യാറായിട്ടില്ലെന്ന് യുവാവ് പറയുന്നു.
കോടികള്‍ മുടക്കി തുടങ്ങിയ സ്ഥാപനം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിക്കാത്തതില്‍ യുവാവിന് മാനസിക വിഷമം ഉണ്ടായിരുന്നതായി സുഹൃത്തുക്കള്‍ പറയുന്നു. തുടർന്ന് കഴിഞ്ഞ 110 ദിവസമായി പ്രസാദ് അങ്കമാലി കരുകുറ്റി കെ.എസ്.ഇ.ബി ഓഫീസിന് മുന്നിൽ സമരം നടത്തി വരികയായിരുന്നു. ഇതിലും സർക്കാർ തലത്തിൽ നടപടിയുണ്ടാകാത്തതിൽ പ്രതിഷേധിച്ചാണ് പ്രസാദ് ആത്മഹത്യയ്‌ക്ക് ഒരുങ്ങിയതെന്നാണ് വിവരം. സാങ്കേതിക പ്രശ്നങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് കെഎസ്‌ഇബി കണക്ഷന്‍ നല്‍കാതിരുന്നത്. താഴെയിറക്കാനുള്ള അനുനയ നീക്കങ്ങള്‍ നടക്കുകയാണ്.
https://www.facebook.com/Malayalivartha
























