എല്ലാം മാറിമറിയുന്നു... വി.എസിന്റെ പ്രതാപകാലം ഓര്‍മ്മിപ്പിച്ചുകൊണ്ട് കണ്ണൂരില്‍ പി. ജയരാജന്റെ ഫ്‌ളക്‌സ് ഉയര്‍ന്നു; പാര്‍ട്ടിക്ക് അതിതനായി ജയരാജന്‍ വളരുന്നു എന്ന തോന്നല്‍ യാഥാര്‍ത്ഥ്യത്തിലേക്കോ?

സി.പി.എം. നേതാവ് പി. ജയരാജനെ തളയ്ക്കാന്‍ നോക്കുന്തോറും വളരുകയാണ്. കണ്ണൂര്‍ തളിപ്പറമ്പ് മണ്ഡംകുണ്ടില്‍ പാര്‍ട്ടി ശക്തി കേന്ദ്രത്തില്‍ പി ജയരാജന്റെ ഫ്‌ളക്‌സ് ഉയര്‍ന്നു. അങ്ങനെ തര്‍ക്കം മറ്റൊരു തലത്തിലേക്ക് കടക്കുകയാണ്.
തന്റെ ജനകീയതയില്‍ പാര്‍ട്ടിക്കുള്ളില്‍ അതൃപ്തിയുണ്ടാകേണ്ട കാര്യമില്ലെന്ന് കഴിഞ്ഞ ദിവസം പി.ജയരാജന്‍ വ്യക്തമാക്കിയിരുന്നതിന് പിന്നാലെയാണ് ഫ്‌ളക്‌സ്. പാര്‍ട്ടിക്ക് അതീതനായല്ല വിധേയനായ പ്രവര്‍ത്തനങ്ങളാണ് നടത്തുന്നത്. ആന്തൂരിലെ പ്രവാസിയുടെ ആത്മഹത്യയില്‍ നഗരസഭാധ്യക്ഷ പി.കെ.ശ്യാമളയ്ക്ക് വീഴ്ച പറ്റിയെന്ന നിലപാടും പി.ജയരാജന്‍ ആവര്‍ത്തിച്ചു. വാരികയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് പി.ജയരാജന്റെ പരാമര്‍ശം. ആന്തൂരില്‍ വിഷയവുമായി ബന്ധപ്പെട്ട് വിഭാഗീയത രൂക്ഷമായിരിക്കെ സിപിഎം കണ്ണൂര്‍ ജില്ല സെക്രട്ടേറിയറ്റ് യോഗം തുടങ്ങി. നഗരസഭാ അധ്യക്ഷ പി.കെ.ശ്യാമളക്ക് വീഴ്ചപറ്റിയെന്ന കഴിഞ്ഞ ജില്ല സെക്രട്ടേറിയറ്റ് തീരുമാനം സംസ്ഥാന കമ്മിറ്റി തള്ളിയതില്‍ കീഴ്ഘടകങ്ങളില്‍ അതൃപ്തിയുണ്ട്.
വി എസ് കഴിഞ്ഞാല്‍ സിപിഎമ്മിലെ ഏറ്റവും വലിയ ക്രൗഡ് പുള്ളര്‍ ആരാണെന്ന് ചോദിച്ചാല്‍ പി ജയരാജന്‍ എന്ന മറുപടി മാത്രമാണ് ലഭിക്കുക. മുഖ്യമന്ത്രി പിണറായി വിജയനോ, പാര്‍ട്ടി സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനോ ഒന്നും ജയരാജന് കഴിയുന്ന രീതിയില്‍ ആള്‍ക്കൂട്ടത്തെ ആകര്‍ഷിക്കാന്‍ കഴിഞ്ഞിട്ടുമില്ല. ഈ പ്രവണത പിടിക്കാതായ പാര്‍ട്ടിയിലെ ചിലര്‍ തന്നെ നേരത്തെ വ്യക്തി പൂജ വിവാദം ഉണ്ടാക്കി അദ്ദേഹത്തിനുനേരെ ഉള്‍പ്പാര്‍ട്ടി വിമര്‍ശനം ഉയര്‍ത്തിയിരുന്നു.
കഴിഞ്ഞ പാര്‍ട്ടി സമ്മേളനകാലത്ത്, അന്നത്തെ കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി. ജയരാജനെ പ്രകീര്‍ത്തിച്ച് തയാറാക്കിയ 'ചെന്താരക' ഗാനം വിവാദമായിരുന്നു. എന്നാല്‍ 'വ്യക്തിപൂജ'യ്‌ക്കെതിരേ അച്ചടക്കവാളെടുത്ത സിപിഎമ്മിനു തെരഞ്ഞെടുപ്പുകാലത്തു മനംമാറ്റം വന്നിരിരുന്നു. ചെന്താരക ഗാനം വടകരയില്‍ ഹിറ്റായി്. 'ചെഞ്ചോരപ്പൊന്‍കതിരല്ലേ, ചെമ്മണ്ണിന്‍ മാനം കാക്കും നന്മതന്‍ പൂമരമല്ലേ, കണ്ണൂരിന്‍ താരകമല്ലേ ജയജയരാജന്‍, ധീരസഖാവ്' എന്നു തുടങ്ങുന്ന ഗാനമാണ് ഇടതുസ്ഥാനാര്‍ത്ഥിയുടെ പ്രചാരണ പരിപാടികളില്‍ നിറഞ്ഞു നിന്നത്.
15 മിനിട്ട് ദൈര്‍ഘ്യമുള്ള സംഗീത ആല്‍ബമാണ് ജയരാജസ്തുതിയായി പ്രചരിക്കപ്പെട്ടത്. പാര്‍ട്ടി ബന്ധമുള്ള ഒരു ഗ്രാമീണകലാസമിതിയാണ് ആല്‍ബം തയാറാക്കിയത്. ഇതു പാര്‍ട്ടി സംസ്ഥാന നേതൃത്വത്തിനു നീരസമുളവാക്കുകയും ജയരാജനെ ശാസിക്കുകയും ചെയ്തിരുന്നു. പക്ഷേ തെരഞ്ഞെടുപ്പ് ആയതോടെ ഇത് വീണ്ടും പ്രചാരത്തിലായി. പി ജയരാജന്റെ വ്യക്തിപ്രഭാവം തന്നെയാണ് ഇവിടെ വോട്ടാകുക എന്ന് അറിയുന്നതുകൊണ്ട് പഴയ ശാസന പാര്‍ട്ടിയും വിഴുങ്ങി.
പാര്‍ട്ടിക്ക് അതീതനായി വളരാനാണു ജയരാജന്റെ നീക്കമെന്നും അത് അനുവദിക്കാനാവില്ലെന്നുമായിരുന്നു വ്യക്തിപൂജാവിവാദത്തില്‍ സംസ്ഥാനസമിതിയുടെ നിലപാട്. ഇക്കാര്യം കണ്ണൂര്‍ ജില്ലയിലെ എല്ലാ ഘടകങ്ങളിലും റിപ്പോര്‍ട്ട് ചെയ്യാനും തീരുമാനിച്ചു. എന്നാല്‍, ജയരാജനു പിന്നില്‍ ഉറച്ചുനിന്ന കണ്ണൂര്‍ ഘടകം ഇക്കാര്യത്തില്‍ സംസ്ഥാന നേതൃത്വത്തെ വിമര്‍ശിച്ചു. കണ്ണൂര്‍ ഘടകത്തിന്റെ പൂര്‍ണപിന്തുണയോടെ അദ്ദേഹം ജില്ലാ സെക്രട്ടറി സ്ഥാനത്തു തുടരുകയും ചെയ്തു. തുടര്‍ന്ന്, സംസ്ഥാനസമ്മേളനത്തിന്റെ സമാപനവേളയില്‍ തന്റെ ചിത്രം ആലേഖനം ചെയ്ത കൊടി ഉയര്‍ത്തിക്കാട്ടിയ പ്രവര്‍ത്തകനെ പിണറായി താക്കീതു ചെയ്തതും ഈ നീരസത്തിന്റെ ഭാഗമായിരുന്നെന്ന് പറയുന്നു.
അവസരം കിട്ടിയപ്പോള്‍ ജയരാജനെ വടകര സ്ഥാനാര്‍ത്ഥിയാക്കി നാടുകടത്തിയതാണെന്ന ആരോപണവും പാര്‍ട്ടിക്കുള്ളില്‍ ഉയര്‍ന്നിരുന്നു. കണ്ണരില്‍ സിപിഎമ്മിന്റെ അവസാന വാക്കായിരുന്നു ജയരാജന്‍. ഈ അപ്രമാദിത്വത്തിന് അവസാനം വരുത്തുക എന്ന ലക്ഷ്യംകൂടി ഈ സ്ഥാനാര്‍ത്ഥിത്വത്തിനുണ്ടോ എന്നും സംശയിച്ചിരുന്നു. സംസ്ഥാന രാഷ്ട്രീയത്തില്‍നിന്നും ജില്ലാ നേതൃത്വത്തില്‍നിന്നും ജയരാജനെ ഒഴിവാക്കാനുള്ള തന്ത്രമാണു സ്ഥാനാര്‍ത്ഥി കുപ്പായമെന്ന വികാരവും ശക്തമായിരുന്നു. ജയരാജന്‍ സ്ഥാനാര്‍ത്ഥിയായ ഉടനെ തന്നെ പുതിയ ജില്ലാ സെക്രട്ടറിയായി എം വി ജയരാജനെ തെരഞ്ഞെടുത്തതും വ്യക്തമായ സൂചനയാണ്. ജയരാജന്‍ തെരഞ്ഞെടുപ്പില്‍ തോറ്റതോടെ എല്ലാം ശരിയായി. ഇതോടെ കാര്യങ്ങള്‍ കലങ്ങി മറിഞ്ഞു. കണ്ണൂരിലെ സിപിഎമ്മിന്റെ രാഷ്ട്രീയ എതിരാളികളെ പോലും ഞെട്ടിച്ചു കൊണ്ടാണ് വീണ്ടും ജയരാജന്റെ പോരാട്ടം.
https://www.facebook.com/Malayalivartha
























