കാൽ നൂറ്റാണ്ട് കാലത്തോളമായി ആർ.എസ്.എസുകാരൻ ; ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുമെന്ന സൂചനകൾക്കിടയിൽ ആർ.എസ്.എസുമായുള്ള ബന്ധം വെളിപ്പെടുത്തി മുൻ വിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസ്

ബി.ജെ.പി പാളയത്തിലേക്ക് ചേക്കേറുമെന്ന സൂചനകൾക്കിടയിൽ ആർ.എസ്.എസുമായുള്ള ബന്ധം വെളിപ്പെടുത്തി മുൻ വിജിലൻസ് ഡയറക്‌ടർ ജേക്കബ് തോമസ്. കഴിഞ്ഞ കാൽ നൂറ്റാണ്ട് കാലത്തോളമായി താൻ ആർ.എസ്.എസുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്ന് ജേക്കബ് തോമസ് വ്യക്തമാക്കി. ആർ.എസ്.എസ് എന്ന് കേൾക്കുമ്പോൾ കേരളത്തിലെ ചിലർക്ക് തൊട്ടുകൂടായ്‌മയാണ്. ഇത് പരിഹരിക്കാനായി പ്രവർത്തിക്കുമെന്നും അദ്ദേഹം പറഞ്ഞു. ലോകത്തിലെ ഏറ്റവും വലിയ എൻ.ജി.ഒയാണ് ആർ.എസ്.എസ്. 1996ൽ മൈസൂരിലെ ഒരു സ്‌കൂളിൽ വച്ചാണ് ആർ.എസ്.എസുമായുള്ള ബന്ധം തുടങ്ങിയത് എന്നും അദ്ദേഹം വ്യതമാക്കി. ഒരു സ്വകാര്യ ചാനലിന്റെ അഭിമുഖ പരിപാടിയിലാണ് ജേക്കബ് തോമസിന്റെ തുറന്ന് പറച്ചിൽ
ആർ.എസ്.എസ് ഒരു രാഷ്ട്രീയ പാർട്ടിയല്ല, മറിച്ച് ഒരു കൾച്ചറൽ ഓർഗനൈസേഷനാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. എന്നാൽ താൻ സ്ഥാനമാനങ്ങൾ ആഗ്രഹിക്കുന്ന ആളല്ലെന്നും ജേക്കബ് തോമസ് വിശദീകരിക്കുന്നു. അങ്ങനെ എന്തെങ്കിലും ആഗ്രഹമുണ്ടായിരുന്നെങ്കിൽ താൻ മുഖ്യമന്ത്രി പിണറായി വിജയുമായി അടുത്തുനിൽക്കുമായിരുന്നു. പിണറായിയുമായി അടുത്ത് നിന്നാൽ സ്ഥാനമാനങ്ങൾ കിട്ടുമെന്നതിന്റെ നിരവധി ഉദാഹരണങ്ങൾ ഇവിടെയുണ്ട്. അത്തരത്തിൽ നിരവധി ഉദ്യോഗസ്ഥരെ എനിക്ക് അറിയാം. എന്നാൽ താനും പിണറായിയുമായി തെറ്റിയിട്ടില്ലെന്നും അദ്ദേഹവുമായി നല്ല ബന്ധമാണുള്ളതെന്നും ജേക്കബ് തോമസ് വ്യക്തമാക്കി.
ടി.പി.സെൻകുമാറിനു പിന്നാലെ ജേക്കബ് തോമസും ബി ജെ പിയിലേക്ക് കടക്കുന്നു എന്ന തരത്തിലുള്ള അഭ്യൂഹങ്ങൾ നിലവിലുണ്ട്. ബി.ജെ.പിയില്‍ ചേരുന്നതുമായി ബന്ധപ്പെട്ട് ദേശീയ നേതാക്കളുമായി ചര്‍ച്ച നടത്തിയെന്നും അവര്‍ കാത്തിരിക്കാന്‍ തനിക്ക് നിര്‍ദ്ദേശം നല്‍കിയെന്നും ജേക്കബ് തോമസ് വ്യക്തമാക്കിയിരുന്നു. കഴിവുള്ളവരെ അംഗീകരിക്കുന്ന പാര്‍ട്ടിയാണ് ബി.ജെ.പി. സി.പി.എമ്മും കോണ്‍ഗ്രസും നിരന്തരം തന്നെ ദ്രോഹിക്കുകയാണെന്നും മുന്‍ വിജിലന്‍സ് ഡയറക്ടറായ ജേക്കബ് തോമസ് വ്യക്തമാക്കി.
സംസ്ഥാനത്തെ ഏറ്റവും സീനിയര്‍ ഐ.പി.എസ് ഉദ്യോഗസ്ഥനായ ജേക്കബ് തോമസ് 2017 ഡിസംബര്‍ മുതല്‍ അച്ചടക്ക ലംഘനത്തിന് സസ്‌പെന്‍ഷനിലാണ്. സര്‍വീസ് സ്റ്റോറിയില്‍ സര്‍ക്കാരിനെ വിമര്‍ശിച്ചത് ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജേക്കബ് തോമസിനെ സസ്‌പെന്‍ഡ് ചെയ്തിരിക്കുന്നത്. സര്‍ക്കാര്‍ നിര്‍ദ്ദേശത്തെ തുടര്‍ന്ന് ജേക്കബ് തോമസിനെതിരെ ക്രിമിനല്‍ കേസും രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിന്റെ ഭാഗമായി സ്വയം വിരമിക്കലിന് അപേക്ഷ നല്‍കിയെങ്കിലും നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് കാണിച്ച് സര്‍ക്കാര്‍ അത് തള്ളിക്കളയുകയായിരുന്നു.
https://www.facebook.com/Malayalivartha
























