സാമാന്യ വിവരമുള്ളയാരെയെങ്കിലും ഡി.ജി.പിയാക്കണം: കസ്റ്റഡിമരണം തുടർന്ന് കൊണ്ടിരിക്കുന്നു എന്ന് പറയുന്നത് സംസ്ഥാന സർക്കാരിന്റെ പരാജയം; രൂക്ഷവിമർശനവുമായി കെ മുരളീധരൻ

പീരുമേട് കസ്റ്റഡി മരണത്തില്‍ ഡി.ജി.പിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ എം.പി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി വകതിരിവുള്ളയാളെ ഡി.ജി.പിയാക്കണമെന്ന് കെ.മുരളീധരൻ പ്രതികരിച്ചു. അടിക്കടിയുള്ള കസ്റ്റഡി മരണങ്ങൾ സംസ്ഥാന സർക്കാരിന് പൊലീസിൽ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കസ്റ്റഡിമരണം തുടർന്ന് കൊണ്ടിരിക്കുന്നു എന്ന് പറയുന്നത് സംസ്ഥാന സർക്കാരിന്റെ പരാജയമാണ്. അടിയന്തരാവസ്ഥയിൽ രാജൻ കേസിലെ ഒരു പരാമർശത്തിന്റെ പേരിലാണ് കെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. അത് നോക്കുമ്പോൾ പിണറായി വിജയൻ എത്രയോ തവണ രാജിവയ്‌ക്കേണ്ട സമയം കഴിഞ്ഞു. മുഖ്യമന്ത്രിക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്' എന്നും മുരളീധരൻ പറഞ്ഞു.
അതേസമയം പീരുമേട് കസ്റ്റഡി മരണത്തില്‍ എസ്.പി.യ്ക്കും ഡി.വൈ.എസ്.പിക്കും വീഴ്ചയുണ്ടായോ എന്നത് അന്വേഷിക്കുമെന്ന് ഡി.ജി.പി. ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. കസ്റ്റഡിയിലെടുക്കുമ്പോള്‍ ചട്ടങ്ങള്‍ പാലിച്ചോ എന്നത് പരിശോധിക്കും. ജയില്‍, ആശുപത്രി അധികൃതരില്‍നിന്ന് വീഴ്ചയുണ്ടായോ എന്നതും അന്വേഷിക്കുമെന്നും ഡി.ജി.പി. വ്യക്തമാക്കി.
സംഭവത്തില്‍ ജൂലൈ പത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ പ്രത്യേക അന്വേഷണ സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ട്. സംസ്ഥാനത്ത് കസ്റ്റഡി മരണങ്ങള്‍ ആവര്‍ത്തിക്കപ്പെടുന്ന സാഹചര്യത്തില്‍ തിങ്കളാഴ്ച ഉന്നത പോലീസ് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചിട്ടുണ്ടെന്നും ലോക്‌നാഥ് ബെഹ്‌റ പറഞ്ഞു.
എന്നാൽ രാജ്കുമാറിന്റെ മരണം തങ്ങളുടെ തലയില്‍ കെട്ടിവെയ്ക്കാനാണ് പോലീസിന്റെ ശ്രമമെന്ന് നാട്ടുകാര്‍ ആരോപിച്ചു. രാജ്കുമാറിന്റെ മരണത്തില്‍ കണ്ടാലറിയാവുന്ന 50 പേര്‍ക്കെതിരെ പോലീസ് കേസെടുത്തിരുന്നു. എന്നാല്‍ രാജ്കുമാറിനെ പിടികൂടിയ സമയത്ത് നാട്ടുകാര്‍ ആരും മര്‍ദിച്ചിട്ടില്ലെന്നും കേസ് അട്ടിമറിക്കാനാണ് ഈ നടപടിയെന്നും പ്രദേശവാസികള്‍ പറഞ്ഞു. രാജ്കുമാറിനെ മര്‍ദിക്കാന്‍ കാരണം പോലീസിന് കൈക്കൂലി നല്‍കാത്തതാണെന്ന് അദ്ദേഹത്തിന്റെ സുഹൃത്തുക്കളും ആരോപിച്ചു.
കൂടാതെ പീരുമേട് സബ്ജയിലില്‍ റിമാന്‍ഡില്‍ കഴിയുന്നതിനിടെ മരിച്ച രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം അറിഞ്ഞിരുന്നില്ലെന്ന ഇടുക്കി എസ്.പി.യുടെ വാദം പൊളിയുന്നു. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരവും അദ്ദേഹം അവശനായിരുന്നുവെന്ന റിപ്പോര്‍ട്ടും സ്‌പെഷ്യല്‍ ബ്രാഞ്ച് കൃത്യമായി ഇടുക്കി ജില്ലാ പോലീസ് മേധാവിയെയും ഡി.വൈ.എസ്.പി.യെയും അറിയിച്ചിരുന്നതായാണ് സൂചന. എന്നാല്‍ എസ്.പി. കെ.ബി. വേണുഗോപാല്‍ ഉള്‍പ്പെടെയുള്ളവര്‍ ഈ റിപ്പോര്‍ട്ട് അവഗണിക്കുകയായിരുന്നു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ ജൂണ്‍ 12-നാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മൂന്ന് ദിവസത്തോളം കസ്റ്റഡിയില്‍ സൂക്ഷിച്ച് ജൂണ്‍ 16-നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത വിവരം താനറിഞ്ഞില്ലെന്നായിരുന്നു എസ്.പി. കെ.ബി. വേണുഗോപാല്‍ നേരത്തെ പ്രതികരിച്ചത്.
രാജ്കുമാറിന്റെ കസ്റ്റഡി വിവരം രേഖാമൂലം അറിയിച്ചില്ലെന്നും മറച്ചുവച്ചെന്നുമായിരുന്നു എസ്.പി. കെ.ബി. വേണുഗോപാല്‍ പറഞ്ഞിരുന്നത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം ഉന്നതഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നത് ഉള്‍പ്പെടെയുള്ള കൃത്യവിലോപം ചൂണ്ടിക്കാണിച്ച് നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ജൂണ്‍ 13,14 തിയതികളിലായി എല്ലാവിവരങ്ങളും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























