എസ്.പിക്കെതിരെ വാളെടുത്ത് സി.പി.ഐ; രാജ്‌കുമാർ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ജില്ലാ എസ്.പി കെ.ബി വേണുഗോപാലിന്റെ പങ്ക് ഗൗരവമായി കണക്കിലെടുക്കണമെന്ന് ജില്ലാ പാർട്ടി ഘടകം

പീരുമേട് കസ്റ്റഡി മരണത്തില്‍ പൊലീസ് മേധാവിക്കെതിരെ സി.പി.ഐ. രാജ്‌കുമാർ പൊലീസ് കസ്റ്റഡിയിൽ മരിച്ച സംഭവത്തിൽ ജില്ലാ എസ്.പി കെ.ബി വേണുഗോപാലിന്റെ പങ്ക് ഗൗരവമായി കണക്കിലെടുക്കണമെന്ന് ജില്ലാ പാർട്ടി ഘടകം ആവശ്യപ്പെട്ടു. എസ്.പി അറിയാതെ ഒരിക്കലും ക്രൂരമായ മർദ്ദന മുറകൾ നടക്കില്ലെന്നും സി.പി.ഐ ആരോപിച്ചു. അതേസമയം എസ്.പിയെ മാറ്റി നിർത്തി വേണം അന്വേഷണം നടത്താണെന്നും സി.പി.ഐ ആവശ്യപ്പെട്ടു.
പീരുമേട് കസ്റ്റഡി മരണത്തില്‍ ഡി.ജി.പിക്കെതിരെ രൂക്ഷ വിമർശനവുമായി കെ.മുരളീധരൻ എം.പിയും രംഗത്തെത്തി. ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റയെ മാറ്റി വകതിരിവുള്ളയാളെ ഡി.ജി.പിയാക്കണമെന്ന് കെ.മുരളീധരൻ പ്രതികരിച്ചു. അടിക്കടിയുള്ള കസ്റ്റഡി മരണങ്ങൾ സംസ്ഥാന സർക്കാരിന് പൊലീസിൽ നിയന്ത്രണം നഷ്ടപ്പെട്ടതിന്റെ ഉദാഹരണമാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
കസ്റ്റഡിമരണം തുടർന്ന് കൊണ്ടിരിക്കുന്നു എന്ന് പറയുന്നത് സംസ്ഥാന സർക്കാരിന്റെ പരാജയമാണ് എന്നും മുരളീധരൻ കുറ്റപ്പെടുത്തി. അടിയന്തരാവസ്ഥയിൽ രാജൻ കേസിലെ ഒരു പരാമർശത്തിന്റെ പേരിലാണ് കെ കരുണാകരൻ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചത്. അത് നോക്കുമ്പോൾ പിണറായി വിജയൻ എത്രയോ തവണ രാജിവയ്‌ക്കേണ്ട സമയം കഴിഞ്ഞു. മുഖ്യമന്ത്രിക്ക് ഇതിൽ ഉത്തരവാദിത്തമുണ്ട്' എന്നും മുരളീധരൻ പറഞ്ഞു.
അതേസമയം സംഭവത്തിൽ കുറ്റം ചെയ്ത പൊലീസുകാരെ ഒരു കാരണവശാലും സംരക്ഷിക്കില്ലെന്ന് ഡി.ജി.പി ലോക്നാഥ് ബെഹ്‌റ ഉറപ്പ് നൽകി. പ്രത്യേക അന്വേഷണ സംഘത്തിന്റെ റിപ്പോർട്ട് ലഭിച്ച ശേഷം തുടർ നടപടികളുമായി മുന്നോട്ട് പോകുമെന്നും സംസ്ഥാന പൊലീസ് മേധാവി അറിയിച്ചു. അതേസമയം മരണപ്പെട്ട രാജ്കുമാർ കുഴപ്പക്കാരനാണെന്നായിരുന്നു മന്ത്രി എം.എം മണിയുടെ പ്രതികരണം. കസ്റ്റഡി മരണത്തിന് പിന്നിൽ പൊലീസ് മാത്രമല്ല ഉത്തരവാദി കോൺഗ്രസ് പ്രവർത്തകരും രാജ്കുമാറിനൊപ്പം തട്ടിപ്പ് നടത്തിയെന്നും അദ്ദേഹം വ്യക്തമാക്കി. ആരുടെ കാറിൽ നിന്നാണ് ഇയാളെ പിടികൂടിയതെന്ന് അന്വേഷിക്കണമെന്നും സർക്കാരിന് ചീത്തപ്പേരുണ്ടാക്കാൻ പൊലീസ് അവസരം ഉണ്ടാക്കിയെന്നും മന്ത്രി കൂട്ടിച്ചേർത്തു. ഇതിന് പിന്നിൽ ദുരൂഹതയുണ്ടെന്നും സമഗ്ര അന്വേഷണം നടത്തണമെന്നും മന്ത്രി ആവശ്യപ്പെട്ടു. സംഭവത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന് രാജ്കുമാറിന്റെ വീട് സന്ദർശിച്ച പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയും പറഞ്ഞു.
സാമ്പത്തിക തട്ടിപ്പ് കേസില്‍ ജൂണ്‍ 12-നാണ് രാജ്കുമാറിനെ പോലീസ് കസ്റ്റഡിയിലെടുത്തത്. തുടര്‍ന്ന് മൂന്ന് ദിവസത്തോളം കസ്റ്റഡിയില്‍ സൂക്ഷിച്ച് ജൂണ്‍ 16-നാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ഇതിനിടെ രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം സ്‌പെഷ്യല്‍ ബ്രാഞ്ച് ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു. എന്നാല്‍ രാജ്കുമാറിനെ നെടുങ്കണ്ടം പോലീസ് കസ്റ്റഡിയിലെടുത്ത വിവരം താനറിഞ്ഞില്ലെന്നായിരുന്നു എസ്.പി. കെ.ബി. വേണുഗോപാല്‍ നേരത്തെ പ്രതികരിച്ചത്.
രാജ്കുമാറിന്റെ കസ്റ്റഡി വിവരം രേഖാമൂലം അറിയിച്ചില്ലെന്നും മറച്ചുവച്ചെന്നുമായിരുന്നു എസ്.പി. കെ.ബി. വേണുഗോപാല്‍ പറഞ്ഞിരുന്നത്. രാജ്കുമാറിനെ കസ്റ്റഡിയിലെടുത്ത വിവരം ഉന്നതഉദ്യോഗസ്ഥരെ അറിയിക്കാതിരുന്നത് ഉള്‍പ്പെടെയുള്ള കൃത്യവിലോപം ചൂണ്ടിക്കാണിച്ച് നെടുങ്കണ്ടം പോലീസ് സ്‌റ്റേഷനിലെ പോലീസുകാര്‍ക്കെതിരെ നടപടി സ്വീകരിക്കുകയും ചെയ്തിരുന്നു. എന്നാല്‍ സ്‌പെഷ്യല്‍ ബ്രാഞ്ച് ജൂണ്‍ 13,14 തിയതികളിലായി എല്ലാവിവരങ്ങളും ഉന്നത ഉദ്യോഗസ്ഥരെ അറിയിച്ചിരുന്നു എന്നാണ് ഇപ്പോള്‍ പുറത്തുവരുന്ന റിപ്പോര്‍ട്ട്.
https://www.facebook.com/Malayalivartha
























