ബിജെപിയില്‍ എത്തിയത് മുജ്ജന്മ സുകൃതം; പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാൾ; ബിജെപി നേതാക്കള്‍ തന്നോട് പൊതുരംഗത്ത് തുടരണമെന്ന് സ്നേഹപൂര്‍വം ഉപദേശിച്ചതായി എ പി അബ്ദുള്ളക്കുട്ടി

സിപിഎമ്മും കോൺഗ്രസ്സും കടന്ന് ബിജെപിയില്‍ എത്തിയത് തന്റെ മുജ്ജന്മ സുകൃതമെന്ന് എ.പി.അബ്ദുള്ളക്കുട്ടി. ബിജെപി നേതാക്കള്‍ തന്നോട് പൊതുരംഗത്ത് തുടരണമെന്ന് സ്നേഹപൂര്‍വം ഉപദേശിച്ചുവെന്ന് അദ്ദേഹം വ്യക്തമാക്കി. പ്രധാനമന്ത്രിയെ പ്രശംസിച്ചതിന് നടപടി നേരിടുന്ന ലോകത്തെ ആദ്യത്തെയാളാണ് താനെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞു.
കോണ്‍ഗ്രസില്‍ നിന്ന് പുറത്താക്കിയതിന് പിന്നാലെ ബുധനാഴ്ചയാണ് അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ചത്. പ്രധാനമന്ത്രി നരേന്ദ്രമോദിയെ പുകഴ്ത്തിയതിന്‍റെ പേരിലാണ് അബ്ദുള്ള കുട്ടിയെ കോൺഗ്രസിൽ നിന്ന് പുറത്താക്കിയത്. നരേന്ദ്രമോദിയുടെ വികസന അജണ്ടയ്ക്ക് കിട്ടിയ അംഗീകാരമാണ് തെരഞ്ഞെടുപ്പിലെ ബിജെപിയുടെ വൻ വിജയത്തിന് കാരണം എന്നായിരുന്നു എ പി അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്. പോസ്റ്റിൽ മോദിയുടെ നേട്ടങ്ങൾ അക്കമിട്ട് നിരത്തുകയും ചെയ്തിരുന്നു.
അതേസമയം കഴിഞ്ഞ ദിവസം ബിജെപിയിൽ അംഗത്വം എടുത്ത എ പി അബ്ദുള്ള കുട്ടി ആദ്യം മത്സരിച്ചത് താമര ചിഹ്നത്തിലെന്ന് എ പി അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയില്‍ പരാമര്‍ശം. നിങ്ങളെന്നെ കോൺഗ്രസ്സാക്കി എന്ന പുസ്തകത്തിലാണ് അബ്ദുള്ളക്കുട്ടി ബാല്യത്തില്‍ താമര ചിഹ്നത്തില്‍ മത്സരിച്ചതിന്റെ അനുഭവം പങ്കുവയ്ക്കുന്നത്. എ പി അബ്ദുള്ളക്കുട്ടി ബിജെപിയില്‍ ചേര്‍ന്നതിന് പിന്നാലെ മാധ്യമ പ്രവർത്തകൻ പി ടി നാസറാണ് ഫേസ്ബുക്ക് പോസ്റ്റിലൂടെ ഇക്കാര്യം വ്യക്തമാക്കിയത്.
തലയിൽ വരച്ചത് പേൻ തിന്നാലും പോകില്ലല്ലോ. അതവിടക്കിടക്കും. താമര ചിഹ്നത്തിൽ മത്സരിച്ചു ജയിക്കണമെന്ന് അറുവൻപള്ളി അബ്ദുല്ലക്കുട്ടിയുടെ തലയിലെഴുത്താണ്. അപ്പോൾ അങ്ങനെ സംഭവിച്ചല്ലേ പറ്റൂവെന്ന കുറിപ്പോടെയാണ് പി ടി നാസര്‍ അബ്ദുള്ളക്കുട്ടിയുടെ ആത്മകഥയിലെ ഒരു ഭാഗം പങ്കുവച്ചിരിക്കുന്നത്. നിങ്ങളെന്നെ കോണ്‍ഗ്രസാക്കി എന്ന പുസ്തകത്തിന്റെ പേജ് 26ലാണ് അബ്ദുള്ളക്കുട്ടിയുടെ പരാമര്‍ശം.
പരാമര്‍ശം ഇങ്ങനെ;
ഞങ്ങളുടെ വീടിനു ചുറ്റും ധാരാളം കുട്ടികൾ ഉണ്ടായിരുന്നതിനാൽ കൂട്ടുകാർക്ക് പഞ്ഞമുണ്ടായിരുന്നില്ല. സീസൺ അനുസരിച്ചാണ് ഞങ്ങൾ കളികൾ തെരഞ്ഞെടുത്തിരുന്നത്. ഒരു തെരഞ്ഞെടുപ്പു കാലത്ത് ഞങ്ങൾ തെരഞ്ഞെടുത്ത കളി തെരഞ്ഞെടുപ്പായിരുന്നു. പരിസരത്തുള്ള പല പ്രായത്തിൽ പെട്ട കുട്ടികൾ ഒരുമിച്ചുകൂടി വോട്ടർ മാരായി. ചെമ്പരത്തിപ്പൂവ് ചിഹ്നത്തിൽ ബഷീറും താമര ചിഹ്നത്തിൽ ഞാനുമാണ് മത്സരിച്ചത്. രണ്ടു പെട്ടികളുണ്ടാക്കി അതിനു മുകളിൽ താമരയുടേയും ചെമ്പരത്തിപ്പൂവിന്റെയും ചിത്രങ്ങൾ ഒട്ടിച്ചു വെച്ചു. കമ്മ്യൂണിസ്റ്റപ്പ ചെടിയുടെ ഇലയാണ് ബാലറ്റ് പേപ്പർ. വോട്ടെണ്ണിയപ്പോൾ എനിക്കായിരുന്നു ജയം. കളിയാണെങ്കിലും ജീവിതത്തിലെ ആദ്യത്തെ തെരഞ്ഞെടുപ്പു വിജയം അതായിയിരുന്നു. വലിയ ഭൂരിപക്ഷത്തോടെ ജയിച്ച എന്നെ കുട്ടികൾ മാലയൊക്കെ അണിയിച്ച് വീട്ടുവളപ്പിൽ നിന്നും ഇടവഴികളിലൂടെ ആനയിച്ചത് ഇപ്പോഴും ഓർമയുണ്ട്.
രാഷ്ട്രീയ ജീവതത്തിലെ തന്‍റെ മൂന്നാം തട്ടകത്തിലെത്തിയ അബ്ദുള്ളക്കുട്ടി ബിജെപി അംഗത്വം സ്വീകരിച്ച ശേഷം താന്‍ ദേശീയ മുസ്ലീമായെന്ന് പ്രതികരിച്ചിരുന്നു. മുസ്ലീങ്ങള്‍ക്കും ബിജെപിക്കും ഇടയിലെ വിടവ് നികത്താനായി താന്‍ ഇനി പ്രവര്‍ത്തിക്കുമെന്നും അബ്ദുള്ളക്കുട്ടി പറഞ്ഞിരുന്നു. പ്രധാനമന്ത്രി നരേന്ദ്ര മോദിയേയും ബിജെപി അധ്യക്ഷന്‍ അമിത് ഷായേയും സന്ദര്‍ശിച്ച ശേഷമാണ് അദ്ദേഹം ബിജെപിയില്‍ ചേര്‍ന്നത്.
മോദിയെ പുകഴ്ത്തിയുള്ള അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക് പോസ്റ്റ് ഇങ്ങനെയായിരുന്നു, നരേന്ദ്ര മോദിയുടെ മഹാവിജയത്തെ പറ്റി. നരേന്ദ്രമോദിയുടെ അത്യുഗ്രൻ വിജയത്തെ കുറിച്ചുള്ള പല നിരീക്ഷണ ങ്ങളും പുറത്ത് വന്നു കൊണ്ടിരിക്കുകയാണല്ലൊ. എന്ത് കൊണ്ട് ഈ വിജയം ഉണ്ടായി? എന്റെ FB കൂട്ട് കാരുടെ സമക്ഷത്തിങ്കലേക്ക് ചില തോന്നലുകൾ തുറന്നു പറയട്ടെ, പ്രതിപക്ഷക്കാർ മാത്രമല്ല. BJP ക്കകത്തുള്ളവരെ പോലും ആശ്ചര്യപ്പെടുത്തുന്ന വിജയമാണ് ഉണ്ടായത്. എല്ലാ രാഷ്ടീയ പ്രവർത്തകരും വികാരങ്ങൾ മാറ്റി വെച്ച് നിഷ്പക്ഷമായി ശാന്തമായി വിശകലനം ചെയ്യേണ്ടതാണ് ഈ സംഗതിയാണിത്. നരേന്ദ്ര മോദിയുടെ ഭരണതന്ത്രജ്ഞതടെ വികസന അജണ്ടയുടെ അംഗീകാരം തന്നെയാണിത്. വളരെ കൗതുകരായ ഒരു കാര്യം ഇദ്ദേഹത്തിനെ ജനപ്രിയനാക്കിയതിന്റെ രഹസ്യം, ഗാന്ധിയുടെ നാട്ടുകാരൻ മോദി തന്റെ ഭരണത്തിൽ പ്രയോഗിച്ചു എന്നുള്ളതാണ്. മഹാത്മാ ഗാന്ധി പൊതുപ്രവർത്തകരോട് പറഞ്ഞു.... നിങ്ങൾ ഒരു നയം ആവിഷ്ക്കരിക്കുമ്പോൾ ജീവിതത്തിൽ കണ്ടുമുട്ടിയ ഏറ്റവും പാവപ്പെട്ടവന്റെ മുഖം ഓർമ്മിക്കുക... ശ്രീ മോദി അത് കൃത്യമായി നിർവ്വഹിച്ചു.
1) സ്വച്ച് ഭാരത് സ്കീമിൽ 9.16 കോടി കുടുംബങ്ങൾക്ക് സ്വന്തം ടോയ് ലെറ്റ് നൽകി.
2) പ്രധാനമന്ത്രി ഉജ്വലയോജന സ്കീമിൽ 6 കോടി കുടുംബങ്ങൾക്കാണ് സൗജന്യമായി LPG ഗ്യാസ് കണക്ഷൻ നൽകിയത്.
കേരളം വിട്ടാൽ നാമല്ലാം കണ്ട സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും ദയനീയമായ കാഴ്ചയായിരുന്നു വെളിം പ്രദേശത്ത് മലമൂത്ര വിസർജനത്തിനിരിക്കുന്ന പാവങ്ങളുടെ ചിത്രം. മോദി ഒരുപരിധിവരെ അതിനോട് നീതി കാണിച്ചു. ചാണകം ഉണക്കി, ഉണക്ക ചില്ല കമ്പുകൾ ശേഖരിച്ച് അടുപ്പു ഊതി തളർന്നു പോയ 6 കോടി അമ്മമാർക്ക്മോദി നൽകിയ ആശ്വാസം എത്ര ഹൃദ്യമാണ്. ജനകോടികളിൽ അദ്ദേഹത്തെ പ്രിയങ്കരനാക്കിയത് ഇതൊക്കെ ഒരു കാരണമല്ലെ ? സ്മാർട്ട് സിറ്റികളും ബുള്ളൻ ട്രെയിൻ ഉൾപ്പെടെ നിരവധിസ്വപ്ന പദ്ധതികൾ രാഷ്ടീയ അജണ്ടയിൽ കൊണ്ടുവന്നത് കാണാതേ പോകരുത്... നമ്മുടെ രാഷ്ട്രീയം മെല്ലെ മാറുകയാണ് വിജയങ്ങൾ ഇനി വികസനങ്ങൾക്കൊപ്പമാണ്.... നരേന്ദ്രമോദിയെ വിമർശിക്കമ്പോൾ ഈ യാഥാർത്ഥ്യങ്ങൾ വിസ്മരിക്കുത്.... പല വികസിത സമൂഹത്തിലും തെരഞ്ഞെടുപ്പ് കഴിഞ്ഞാൽ രാജ്യ വികസനത്തിലും ജനങ്ങളുടെ പുരോഗതിക്കും കൈകോർത്ത് നിൽക്കുന്ന ഭരണ പ്രതിപക്ഷ ശൈലിയും നാം ചർച്ചക്ക് എടുക്കാൻ സമയമായി എന്നായിരുന്നു അബ്ദുള്ളക്കുട്ടിയുടെ ഫേസ്ബുക്ക് പോസ്റ്റ്.
https://www.facebook.com/Malayalivartha
























