കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന്റെ പതിനെട്ടടവും പൊളിച്ച് ബി.ജെ.പിയുടെ പൂഴിക്കടകന്‍, രാജിവെച്ച വിമതരെ അടക്കം അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ്-ദള്‍ നീക്കം അമ്പേ പരാജയപ്പെട്ടതോടെ സര്‍ക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു

കര്‍ണ്ണാടകത്തില്‍ കോണ്‍ഗ്രസിന്റെ പതിനെട്ടടവും പൊളിച്ച് ബി.ജെ.പിയുടെ പൂഴിക്കടകന്‍, രാജിവെച്ച വിമതരെ അടക്കം അനുനയിപ്പിക്കാനുള്ള കോണ്‍ഗ്രസ്-ദള്‍ നീക്കം അമ്പേ പരാജയപ്പെട്ടതോടെ സര്‍ക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി പ്രഖ്യാപിച്ചു. ദക്ഷിണേന്ത്യയില്‍ താമര വിരിഞ്ഞിട്ടുള്ള ഏക സംസ്ഥാനമാണ് കര്‍ണാടകം വിമത എം.എല്‍.എമാര്‍ നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുത്തില്ല. ഇതോടെയാണ് ഭൂരിപക്ഷം നഷ്ടമായത്. വിമതര അയോഗ്യരാക്കണമെന്ന് ആവശ്യപ്പെട്ട് കോണ്‍ഗ്രസ് സ്പീക്കര്‍ക്കും തെരഞ്ഞെടുപ്പ് കമ്മീഷനും പരാതി നല്‍കി. തെരഞ്ഞെടുപ്പ് കഴിഞ്ഞത് മുതല്‍ തുടങ്ങിയ നാടകം വീണ്ടും തുടരുകയാണിവിടെ. ബി.ജെ.പി ഏറ്റവും വലിയ ഒറ്റക്കക്ഷിയായിരുന്നു. സര്‍ക്കാര്‍ രൂപീകരിക്കാന്‍ ഗവര്‍ണര്‍ ശ്രമിച്ചെങ്കിലും ഭൂരിപക്ഷമില്ലാത്തതിനാല്‍ അവിശ്വാസപ്രമേയത്തിലൂടെ കോണ്‍ഗ്രസ്- ജെ.ഡി.എസ് സഖ്യം യെഡ്യൂരപ്പയുടെ നേതൃത്വത്തിലുള്ള സര്‍ക്കാരിനെ പുറത്താക്കുകയായിരുന്നു.
കോണ്‍ഗ്രസ് പിന്തുണയോടെയാണ് ജെ.ഡി.യുവിനെ എച്ച്.ഡി കുമാരസ്വാമി മുഖ്യമന്ത്രിയായത്. അന്ന് മുതലേ കോണ്‍ഗ്രസ് - ജെ.ഡി.എസ് സഖ്യത്തില്‍ ഉരസലുകള്‍ ആരംഭിച്ചിരുന്നു. രാജി വച്ച 10 എംഎല്‍എമാര്‍ക്ക് പുറമേ അവര്‍ക്ക് പിന്തുണ നല്‍കിയ നാല് എംഎല്‍എമാരും കോണ്‍ഗ്രസ് നിയമസഭാ കക്ഷിയോഗത്തില്‍ പങ്കെടുക്കുത്തില്ല. അതിലൊരാള്‍ മന്ത്രിയാണ്. സംസ്ഥാനത്ത് ഉടന്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ബി.ജെ.പി വ്യക്തമായ സൂചന നല്‍കി. സ്പീക്കറുടെ തീരുമാനം അറിഞ്ഞ ശേഷം എം.എല്‍.എമാരുടെ രാജിക്കാര്യത്തില്‍ പാര്‍ട്ടി നിലപാട് എടുക്കുമെന്നും ബി.ജെ.പി നേതാക്കള്‍ അറിയിച്ചു. അതേസമയം മന്ത്രിസഭ പുനസംഘടിപ്പിക്കുമെന്ന് കോണ്ഡഗ്രസ് നേതാവ് സിദ്ധരാമയ്യ അവകാശപ്പെട്ടു. വിമതരുടെ രാജി സ്പീക്കര്‍ സ്വീകരിച്ചില്ല. അവര്‍ നേരിട്ട് രാജി നല്‍കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. രാജി പരിശോധിക്കാന്‍ സമയപരിധിയില്ലെന്നും അദ്ദേഹം ആവര്‍ത്തിച്ചു.
വിമതര്‍ തിരിച്ചുവരണമെന്ന് സിദ്ധരാമയ്യ ആവശ്യപ്പെട്ടു. ഇല്ലെങ്കില്‍ പ്രത്യാഘാതം നേരിടേണ്ടിവരുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. പ്രധാനമന്ത്രിയും അമിത് ഷായും ജനാധിപത്യത്തിനെതിരെ പ്രവര്‍ത്തിക്കുന്നു. പ്രധാനമന്ത്രിയുടെ നിര്‍ദ്ദേശപ്രകാരമാണ് എം.എല്‍.എമാരെ ബി.ജെ.പി തട്ടിയെടുത്തതെന്നും അദ്ദേഹം ആരോപിച്ചു. അതിനിടെ മുംബയിലെ ഹോട്ടലില്‍ താമസിച്ചിരുന്ന വിമതര്‍ ഗോവയിലെത്തി. ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത പരാജയം ഏറ്റ് വാങ്ങിയതിന് പിന്നാലെ കോണ്‍ഗ്രസ് വലിയ പ്രതിസന്ധിയിലേക്കാണ് പോകുന്നത് എന്നാണ് കര്‍ണാടകത്തിലെ സംഭവങ്ങള്‍ സൂചിപ്പിക്കുന്നത്. തെരഞ്ഞെടുപ്പിന് ശേഷം ഗ്രാമസന്ദര്‍ശനത്തിനെത്തിയ മുഖ്യമന്ത്രി കുമാരസ്വാമിയോട് ജനങ്ങള്‍ പരാതി പറഞ്ഞപ്പോള്‍, നിങ്ങള്‍ ബി.ജെ.പിക്കല്ലേ വോട്ട് ചെയ്തത് എന്ന് പറഞ്ഞ് അദ്ദേഹം ക്ഷുഭിതനായിരുന്നു.
എംഎല്‍എമാരുടെ രാജിക്കാര്യത്തില്‍ സ്പീക്കറുടെ തീരുമാനം അറിഞ്ഞശേഷം കൂടുതല്‍ കാര്യങ്ങള്‍ തീരുമാനിക്കുമെന്നും ബിജെപി നേതാക്കള്‍ പ്രതികരിച്ചു. മന്ത്രിസ്ഥാനം ഉള്‍പ്പടെ നല്‍കാമെന്ന് പറഞ്ഞിട്ടും രാജിവച്ച എംഎല്‍എമാരെ അയോഗ്യരാക്കണമെന്ന് സ്പീക്കറോട് ശുപാര്‍ശ ചെയ്യും. കോണ്‍ഗ്രസ് ജെഡിഎസ് സഖ്യത്തിന് അനുകൂലമായ തീരുമാനമാണ് സ്പീക്കര്‍ എടുത്തിരിക്കുന്നത്. ഭരണഘടന ചട്ടപ്രകാരം മാത്രമേ താന്‍ തീരുമാനമെടുക്കൂ എന്നും രാഷ്ട്രീയ നീക്കങ്ങളില്‍ തനിക്ക് പങ്കില്ലെന്നും സ്പീക്കര്‍ കെ ആര്‍ രമേഷ്‌കുമാര്‍ പ്രതികരിച്ചു. എംഎല്‍എമാരുടെ രാജിയില്‍ ബി.ജെ.പിക്ക് പങ്കില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി. 107 എംഎല്‍എമാരുടെ പിന്തുണയുണ്ടെന്നും സ്പീക്കറുടെ തീരുമാനത്തിന് കാത്തിരിക്കുകയാണെന്നും ബിജെപി നേതാവ് ശോഭ കരന്തലജെ പറഞ്ഞു.
https://www.facebook.com/Malayalivartha
























