ജയിൽ വകുപ്പിനെ നന്നാക്കാനിറങ്ങിയ സിങ്കത്തെ പുറത്താക്കാൻ ചെങ്കീരികൾ; ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ ശൈലിക്കെതിരെ വ്യാപക പ്രതിഷേധവുമായി ഉദ്യോഗസ്ഥർ

ജയിൽ ഡിജിപി ഋഷിരാജ് സിങ്ങിന്റെ ശൈലിക്കെതിരെ വ്യാപക പ്രതിഷേധവുമായി ഉദ്യോഗസ്ഥർ. ജയിലിൽ നിയമവിരുദ്ധ പ്രവർത്തനത്തിനു കൂട്ടുനിൽക്കുന്നവരെ കണ്ടെത്തി നടപടിയെടുക്കാതെ, ഉദ്യോഗസ്ഥരെ കൂട്ടത്തോടെ സ്ഥലം മാറ്റുന്ന ശൈലിയോടാണ് പ്രതിഷേധം. ഒരാഴ്ചക്കിടെ പല ഘട്ടമായി നൂറ്റമ്പതിലേറെ ഉദ്യോഗസ്ഥരെയാണു സംസ്ഥാനത്തെ വിവിധ ജയിലുകളിൽനിന്നു സ്ഥലം മാറ്റിയത്. സ്കൂൾ അധ്യയന വർഷം തുടങ്ങി ഒരു മാസം പിന്നിട്ടിരിക്കെയുള്ള സ്ഥലംമാറ്റം കുടുംബാംഗങ്ങളെ ഉൾപ്പെടെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. സ്ഥലം മാറ്റത്തിന്റെ പശ്ചാത്തലത്തിൽ ഉദ്യോഗസ്ഥരിൽ ഒരു വിഭാഗം സിപിഎം നേതൃത്വത്തെ പ്രതിഷേധം അറിയിച്ചു.
ജോയിൽ ഡിജിപിയായി ഋഷിരാജ് സിങ് ചുമതലയേറ്റശേഷം ജയിലുകളിൽ നടത്തിയ പരിശോധനയിൽ വ്യാപകമായി മൊബൈൽ ഫോണുകളും കഞ്ചാവ് പൊതികളും പിടികൂടിയിരുന്നു. ഒരു ദിവസം സിങ്ങിന്റെ നേതൃത്വത്തിലും മറ്റു ദിവസങ്ങളിൽ ജയിൽ ഉദ്യോഗസ്ഥർ നേരിട്ടുമായിരുന്നു പരിശോധന. എന്നാൽ കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലം മാറ്റപ്പെട്ടവരിൽ പരിശോധന നടത്തി നിരോധിത വസ്തുക്കൾ പിടികൂടിയ ഉദ്യോഗസ്ഥരുമുണ്ട്. ജയിൽ എക്സിക്യുട്ടീവ് ഓഫിസേഴ്സ് അസോസിയേഷന്റെ സംസ്ഥാന സെക്രട്ടറി ഉൾപ്പെടെ ആറു പേരെ വിവിധ അന്വേഷണ റിപ്പോർട്ടുകളെത്തുടർന്ന് സസ്പെൻഡ് ചെയ്തിരുന്നു. രണ്ടു താൽകാലിക ജീവനക്കാരെ പിരിച്ചുവിട്ടു. ഇതിനു പിന്നാലെയാണു വ്യാപകമായ സ്ഥലംമാറ്റ നടപടികൾ ആരംഭിച്ചത്. കഴിഞ്ഞ ഏപ്രിൽ– മേയ് മാസത്തിലാണു ജനറൽ ട്രാൻസ്ഫർ നടന്നത്. അന്നു പോലും ഇത്രയധികം ഉദ്യോഗസ്ഥർക്കു സ്ഥലംമാറ്റമുണ്ടായില്ല. കാരണം വ്യക്തമാക്കാതെയാണ് ഇപ്പോഴത്തെ സ്ഥലംമാറ്റങ്ങൾ ഇന്നിം ആരോപണം ഉയരുന്നു. വിവിധ ജയിലുകളിലായി നൂറ്റമ്പതിലേറെപ്പേരെ സ്ഥലം മാറ്റിയതിൽ 50 പേർ കണ്ണൂർ സെൻട്രൽ ജയിലിലെ ഉദ്യോഗസ്ഥരാണ്.
ഒരാഴ്ചയ്ക്കുള്ളിൽ മൂന്നു ഘട്ടമായായിരുന്നു ഇവിടെ സ്ഥലംമാറ്റം. ജയിലിലെ നിയമവിരുദ്ധ പ്രവർത്തനങ്ങളെ എതിർത്ത ഉദ്യോഗസ്ഥരും ഇക്കൂട്ടത്തിലുണ്ട്. ജയിൽ സബ് ഓർഡിനേറ്റ്സ് സ്റ്റാഫ് അസോസിയേഷന്റെ സംസ്ഥാന പ്രസിഡന്റിനെയും സെക്രട്ടറിയെയും സ്ഥലം മാറ്റി. അടുപ്പമുള്ള സിപിഎം സംസ്ഥാന നേതാക്കളെ പലരും പരാതി അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























