സുരേഷ് ഗോപി അംഗമായ ഗോശാലയിലെ പശുക്കൾ ദുരിതത്തിൽ; തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഗോശാലയിലുള്ള പശുക്കളാണ് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതാവസ്ഥയില്‍ കഴിയുന്നത്

സിനിമ നടനും ബി.ജെ.പി എം.പിയുമായ സുരേഷ് ഗോപി, സിനിമാ നിര്‍മാതാവ് സുരേഷ് കുമാര്‍ ഉള്‍പ്പെടെയുള്ളവര്‍ അംഗമായ സ്വകാര്യ ട്രസ്റ്റ് നടത്തുന്ന ഗോശാലയിലെ പശുക്കള്‍ ദുരിതാവസ്ഥയിലാണെന്നു വെളിപ്പെടുത്തി ദേവസ്വം മന്ത്രി രംഗത്ത്. തിരുവനന്തപുരത്ത് ശ്രീപദ്മനാഭ സ്വാമി ക്ഷേത്രത്തിന് സമീപത്തായി പ്രവര്‍ത്തിക്കുന്ന ഗോശാലയിലുള്ള പശുക്കളാണ് ഭക്ഷണമോ വെള്ളമോ ലഭിക്കാതെ ദുരിതാവസ്ഥയില്‍ കഴിയുന്നത്.
പത്മനാഭ സ്വാമി ക്ഷേത്രത്തിലെ പാലഭിഷേകത്തിനുള്ള പാല്‍ നല്‍കാന്‍ എന്ന പേരിലാണ് താത്ക്കാലിക അനുമതി തേടി ഗോശാല പ്രവര്‍ത്തിക്കുന്നതെന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഗോശാലയുടെ പ്രവര്‍ത്തനം വളരെ ശോചനീയമായ അവസ്ഥയിലാണെന്ന പരാതികള്‍ സര്‍ക്കാരിനും കോര്‍പ്പറേഷനും ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇന്ന് ഇവിടെ സന്ദര്‍ശനം നടത്തിയത്.
ഭക്ഷണവും ആവശ്യമായ പരിചരണവും ഇല്ലാതെ പശുക്കള്‍ എല്ലും തോലുമായി മാറിയ അവസ്ഥയിലായിരുന്നെന്നും പശുക്കള്‍ക്ക് ആവശ്യമായ പുല്ലോ വൈക്കോലും പോലും ലഭ്യമാക്കാറില്ലെന്നുമാണ് അന്വേഷണത്തില്‍ മനസിലായതെന്നും മന്ത്രി പറഞ്ഞു.
പശുക്കളുടെ സംരക്ഷണത്തിന് ആവശ്യമായ നടപടിയെടുക്കാന്‍ ജില്ലാ കലക്ടര്‍ക്ക് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നിര്‍ദേശം നല്‍കിയിട്ടുമുണ്ട്. ”പശുക്കളെല്ലാം അത്യാസന്ന നിലയിലാണ് എന്ന് പറയേണ്ടി വരും. വിജയകൃഷ്ണനും സുരേഷ് ഗോപിയും സുരേഷ് കുമാറും ഉള്‍പ്പെടെ പ്രമുഖരായിട്ടുള്ള ഒരുപറ്റം സമ്പന്നന്‍മാരാണ് ഈ ട്രസ്റ്റിന്റെ ആളുകള്‍ എന്നാണ് മനസിലാകുന്നത്. പശുക്കളെ സംരക്ഷിക്കാന്‍ അവര്‍ക്ക് സാധിച്ചില്ല എന്നുണ്ടെങ്കില്‍ കളക്ടറോട് പശുക്കളുടെ സംരക്ഷണം ഏറ്റെടുക്കാനും ക്ഷേത്രത്തില്‍ ഏല്‍പ്പിക്കാനുമായിട്ടുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കും. ”- കടകംപള്ളി സുരേന്ദ്രന്‍ പറഞ്ഞു.
ട്രസ്റ്റ് ആവശ്യമായ പണം നല്‍കുകയോ പശുക്കള്‍ക്ക് ആഹാരത്തിനുള്ള പുല്ലും വൈക്കോലും ഒന്നും എത്തിക്കാറുമില്ലെന്നാണ് ഇവിടുത്തെ ജീവനക്കാര്‍ പറയുന്നത്. കീറിയ ടാര്‍പോളിന്‍ വലിച്ചുകെട്ടിയ താത്ക്കാലിക ഷെഡ്ഡ് മാത്രമാണ് ഉള്ളത്. പശുക്കളെ പരിപാലിക്കുന്നതിനുള്ള നടപടികളൊന്നും ഇവിടെ നടക്കുന്നില്ല. എല്ലും തോലുമായ അവസ്ഥയിലാണ് നിലവില്‍ എല്ലാ പശുക്കളും. 19 പശുക്കളും 17 കിടാങ്ങളുമടക്കം 36 പശുക്കളാണ് ഇവിടെയുള്ളത്.
https://www.facebook.com/Malayalivartha
























