കാർ ഓടിച്ചത് ശ്രീറാം തന്നെയെന്ന് വീണ്ടും മൊഴി മാറ്റി ഒപ്പം സഞ്ചരിച്ച യുവതി; ശ്രീറാമിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും തിരുവനന്തപുരം ഡിസിപി നേരിട്ട് ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍:- അപകടമുണ്ടാക്കിയ കാറിലുള്ളത് ഉന്നത ഉദ്യോഗസ്ഥനാണ് എന്ന് വ്യക്തമായതോടെ അദ്ദേഹത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് മ്യൂസിയം പൊലീസ് സ്വീകരിച്ചതെന്ന് ആക്ഷേപം

സര്‍വ്വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമന്‍ സഞ്ചരിച്ച വാഹനമിടിച്ച് മാധ്യമ പ്രവര്‍ത്തകന്‍ മരിച്ച സംഭവത്തില്‍ കാർ ഒാടിച്ചത് ശ്രീറാം തന്നെയെന്ന് മൊഴി മാറ്റി ഒപ്പം സഞ്ചരിച്ച യുവതി. എന്നാൽ വഫ നേരത്തെ പൊലീസിന് നൽകിയ മൊഴിയിൽ വാഹനം ഒാടിച്ചത് താൻ തന്നെയെന്ന് പറഞ്ഞിരുന്നു. അപകടസമയത്ത് വാഹനം ഒാടിച്ചത് സുഹൃത്താണന്ന് ശ്രീറാംമും പൊലീസിനോട് പറഞ്ഞിരുന്നു. അപകടത്തിന് ശേഷം പൊലീസ് വഫയെ വൈദ്യപരിശോധനയ്ക്ക് വിധേയാക്കിയിട്ടില്ലെന്ന് ആക്ഷേപം ഉയർന്നിരുന്നു. യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ ശ്രീറാം വെങ്കിട്ടരാമനെ ഡി.സി.പി ചോദ്യം ചെയ്യും. ഇപ്പോള്‍ ശ്രീറാം ചികിത്സയില്‍ കഴിയുന്ന സ്വകാര്യ ആശുപത്രിയിലേക്ക് പൊലീസ് എത്തിയേക്കും. നേരത്തെ യുവതിയാണ് വാഹനം ഓടിച്ചതെന്ന് ശ്രീറാം പൊലീസിന് മൊഴി നല്‍കിയിരുന്നു.
ശ്രീറാമിനെ കേസില്‍ പ്രതി ചേര്‍ക്കുമെന്നും അദ്ദേഹത്തെ തിരുവനന്തപുരം ഡിസിപി നേരിട്ട് ചോദ്യം ചെയ്യുമെന്നും പൊലീസ് വൃത്തങ്ങള്‍ അറിയിച്ചു. ശ്രീറാമിന്‍റെ രക്തസാംപിളുകള്‍ ശേഖരിക്കാനുള്ള നടപടികളും ഉടന്‍ തുടങ്ങുമെന്ന് ഉന്നത പൊലീസുദ്യോഗസ്ഥര്‍ അറിയിച്ചു. അപകടത്തിന്‍റെ കൂടുതല്‍ ദൃശ്യങ്ങള്‍ ലഭിക്കാനായി പൊലീസ് പ്രദേശത്തെ വ്യാപാരസ്ഥാപനങ്ങളിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു കൊണ്ടിരിക്കുകയാണ്. അപകടമുണ്ടായ കാറില്‍ ഫോറന്‍സിക് വിദഗ്ദ്ധര്‍ പരിശോധന നടത്തി. അപകടശേഷം ആശുപത്രിയിലെത്തിച്ച ശ്രീറാമിന്‍റെ രക്തസംപിളുകള്‍ എടുക്കാന്‍ പൊലീസ് ആവശ്യപ്പെട്ടില്ലെന്ന് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍ വ്യക്തമാക്കി. ഇന്നു പുലര്‍ച്ചെ ശ്രീറാമിനെ പരിശോധിച്ച തിരുവനന്തപുരം ജനറല്‍ ആശുപത്രിയിലെ ഡോക്ടര്‍ രാഗേഷാണ് വെളിപ്പെടുത്തിയത്.
അപകടമുണ്ടാക്കിയ കാറിലുള്ളത് ഉന്നത ഉദ്യോഗസ്ഥനാണ് എന്ന് വ്യക്തമായതോടെ അദ്ദേഹത്തെ സംരക്ഷിക്കുന്ന തരത്തിലുള്ള നിലപാടാണ് മ്യൂസിയം പൊലീസ് ആദ്യം സ്വീകരിച്ചത്. തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ എത്തിയ ശ്രീറാമിനെ ദേഹപരിശോധനയ്ക്ക് ശേഷം ഓണ്‍ലൈന്‍ ടാക്സില്‍ പൊലീസ് പറഞ്ഞുവിട്ടു. പൊലീസ് സ്റ്റേഷനില്‍ നിന്നും നേരെ നഗരത്തിലെ ഒരു സ്വകാര്യ ആശുപത്രിയില്‍ പോയി അദ്ദേഹം അഡ്മിറ്റായി. എന്നാല്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കാന്‍ തക്ക പരിക്കുകളൊന്നും ശ്രീറാമിനോ സുഹൃത്തിനോ ഉണ്ടായിട്ടില്ലെന്നാണ് അദ്ദേഹത്തെ പരിശോധിച്ച ഡോക്ടര്‍മാര്‍ പറയുന്നത്.
രാവിലെയോടെ മനപൂര്‍വ്വമല്ലാത്ത നരഹത്യക്ക് പൊലീസ് ആരേയും പ്രതിചേര്‍ക്കാതെ കേസെടുത്തു. എന്നാല്‍ കേസ് തേച്ചുമായ്ച്ചു കളയാനുള്ള ശ്രമങ്ങള്‍ മാധ്യമങ്ങള്‍ വാര്‍ത്തയാക്കിയതോടെ പൊലീസ് സമ്മര്‍ദ്ദത്തിലായി. ഇതിനുപിന്നാലെയാണ് വാഹനമോടിച്ചത് ശ്രീറാമാണെന്ന മൊഴി വനിതാസുഹൃത്ത് നല്‍കുന്നത്. അപകടം നടന്ന് പത്ത് മണിക്കൂര്‍ പിന്നീട്ടെങ്കിലും ഇതുവരെ ശ്രീറാമിന്‍റെ രക്തസാംപിളുകള്‍ പൊലീസ് ശേഖരിച്ചിട്ടില്ല. സമയം വൈകും തോറും രക്തത്തിലെ മദ്യത്തിന്‍റെ അളവ് കുറയും എന്നാണ് വിദഗ്ദ്ദര്‍ പറയുന്നത്.
അതേസമയം, ബഷീര്‍ മരിക്കാനിടയായ അപകടത്തില്‍ കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്സാക്ഷികളായ ഷഫീക്ക്, മണിക്കുട്ടന്‍ എന്നിവര്‍ മാധ്യമങ്ങളോട് പറഞ്ഞു. അമിത വേഗതയിലെത്തിയ കാര്‍ റോഡില്‍ നിന്ന് തെന്നിമാറി കെ.എം ബഷീറിന്റെ ബൈക്കിന് പുറകില്‍ ഇടിച്ച് മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിക്കുകയായിരുന്നു ദൃക്സാക്ഷികള്‍ മാദ്ധ്യമങ്ങളോട് വ്യക്തമാക്കി. അപകടത്തില്‍ പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കില്‍ നിന്ന് എടുത്ത് മാറ്റി തറയില്‍ കിടത്തിയത്.
തുടര്‍ന്ന് മ്യൂസിയം സ്റ്റേഷനിലെ പൊലീസ് സ്ഥലത്തെത്തി ബഷീറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്ന് ഷഫീക്ക് പറഞ്ഞു. വെള്ളയമ്ബലത്തില്‍ നിന്നും വരുകയായിരുന്നു ശ്രീറാമിന്റെ കാറിന്റെ വേഗത കണ്ട് ഓട്ടോ ഒരുവശത്തായി ഒതുക്കിയാണ് യാത്ര ചെയ്തിരുന്നതെന്നും ഷഫീക്ക് വ്യക്തമാക്കി. ശ്രീറാം തന്നെയാണ് കാറൊടിച്ചതെന്ന് അപകടസമയത്ത് സ്ഥലത്തുണ്ടായിരുന്ന ഓട്ടോ ഡ്രൈവറായ മണികുട്ടന്‍ പറഞ്ഞു. കാര്‍ അമിതവേഗതയിലാണ് സഞ്ചരിച്ചിരുന്നതെന്നും ശ്രീറാം മദ്യലഹരിയിലായിരുന്നുവെന്നും മണികുട്ടന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























