ദേവികുളം സബ് കളക്ടര്‍ പദവിയില്‍ ഇരുന്നുകൊണ്ട് മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിച്ച് സൂപ്പര്‍ ഹീറോ ആയി; മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും സാധാരണ ജനത്തിനും തേവള്ളിപറമ്പില്‍ ജോസഫും ഭരത് ചന്ദ്രനുമൊക്കെയായി ശ്രീറാം വെങ്കിട്ടരാമന്‍ മാറിയത് വേഗത്തിൽ; സൂപ്പര്‍ ഹീറോയില്‍ നിന്നും വില്ലനിലേക്കുള്ള ശ്രീറാമിന്റെ ദൂരം ഒറ്റ രാത്രി

സൂപ്പര്‍ ഹീറോയില്‍ നിന്നും വില്ലൻ പരിവേഷത്തിലേക്കുള്ള ശ്രീറാം വെങ്കിട്ടരാമന്‍ എന്ന ഐഎഎസ് ഓഫിസറുടെ ദൂരം ഒറ്റ രാത്രി. ദേവികുളം സബ് കളക്ടര്‍ പദവിയില്‍ ഇരുന്നുകൊണ്ട് മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരേ ശക്തമായ നടപടികള്‍ സ്വീകരിക്കുക വഴി കിട്ടിയ സൂപ്പര്‍ സ്റ്റാര്‍ ഇമേജ് ഒരു മാധ്യമപ്രവര്‍ത്തകന്റെ മരണത്തിലൂടെ തകർന്നടിയുകയാണ്.
മാധ്യമങ്ങള്‍ക്കും സോഷ്യല്‍ മീഡിയയ്ക്കും സാധാരണ ജനത്തിനും തേവള്ളിപറമ്പില്‍ ജോസഫും ഭരത് ചന്ദ്രനുമൊക്കെയായി ശ്രീറാം വെങ്കിട്ടരാമന്‍ മാറിയത് മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കും ഭൂമി കയ്യേറ്റങ്ങള്‍ക്കുമെതിരേ രാഷ്ട്രീക്കാരെയും മന്ത്രിമാരെയും വകവയ്ക്കാതെ നടപടികള്‍ എടുത്തപ്പോഴാണ്. ഭരണകക്ഷിയിലെ എംഎല്‍എയും ഭരിക്കുന്ന പാര്‍ട്ടിയിലെ പ്രാധാനികളെയും അയാള്‍ ഒരുപോലെ നേരിട്ടു. നാട് ഭരിക്കുന്ന മന്ത്രിപോലും ശ്രീറാമിനെതിരേ രംഗത്തു വന്നപ്പോഴും ഞാനെന്റെ ജോലിയാണ് ചെയ്യുന്നത്, അത് ഞാന്‍ തുടരുക തന്നെ ചെയ്യുമെന്ന് പറയാനല്ല ധൈര്യം ശ്രീരാം കാട്ടിയപ്പോൾ ജനം കയ്യടിച്ചു. എല്ലാം തകർന്നടിച്ചത് ഒറ്റ രാത്രി കൊണ്ട്.
2012-ല്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ വ്യക്തിയാണ് ശ്രീറാം. സുവോളജി പ്രൊഫസറായ ഡോ. പി ആര്‍ വെങ്കിട്ടരാമന്റെയും സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ ഉദ്യോഗസ്ഥയായ രാജം രാമമൂര്‍ത്തിയുടെയും മകനായ ശ്രീറാം എറണാകുളം പനമ്പിള്ളിനഗര്‍ സ്വദേശിയാണ്. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയ ശ്രീറാം തുടര്‍ന്ന് എം ഡി പഠനത്തിനായി ഒഡീഷയിലെ കട്ടക്കിലുള്ള ശ്രീരാമചന്ദ്ര ഭഞ്ജ് മെഡിക്കല്‍ കോളേജിലും പഠിച്ചു. എന്നാല്‍ പഠനത്തിന്റെ പാതിവഴിയില്‍ വച്ച് മെഡിക്കല്‍ മേഖലയല്ല, സിവില്‍ സര്‍വീസ് ആണ് തന്റെ കര്‍മരംഗമെന്നു തീരുമാനിക്കുകയായിരുന്നു.
വിഎസ് അച്യുതാന്ദന്‍ മുഖ്യമന്ത്രിയായിരുന്ന കാലത്ത് നടത്തിയ മൂന്നാര്‍ ഓപ്പറേഷന്‍ കെട്ടടങ്ങിയശേഷം വീണ്ടും കയ്യേറ്റങ്ങള്‍ക്കടിപ്പെട്ട മൂന്നാറിനെ ജനശ്രദ്ധയിലേയ്ക്ക് കൊണ്ടുവന്നത് ദേവികുളം സബ് കളക്ടറായി ചുമതല ഏറ്റ ശ്രീറാമിന്റെ നടപടികളായിരുന്നു. മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കലിന്റെ പേരിലും കൊട്ടാക്കമ്പൂർ, വട്ടവട വില്ലേജുകളിലെ ഭൂരേഖകളുടെ പരിശോധനയുടെ പേരിലുമാണ് ശ്രീറാം വെങ്കട്ടരാമൻ സിപിഎം ജില്ലാ നേതൃത്വത്തിന്റെ നോട്ടപ്പുള്ളിയായത്. മന്ത്രി എം.എം. മണി, ജോയ്സ് ജോർജ് എംപി, സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. ജയചന്ദ്രൻ, ദേവികുളം എംഎൽഎ എസ്. രാജേന്ദ്രൻ എന്നിവർ ശ്രീറാമിനെ രൂക്ഷമായി വിമർശിച്ചു രംഗത്തെത്തിയിരുന്നു.
മൂന്നാറിലെ ഇടപെടലുകള്‍ ശ്രീറാമിന് ശത്രുക്കളെ ഉണ്ടാക്കി. മൗനമായ പിന്തുണ കൊടുത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഒടുവില്‍ ശ്രീറാമിനെ കൈവിട്ടതോടെ മൂന്നാർ മലനിരകളിൽ നിന്നും താഴേക്ക് ഇറങ്ങേണ്ടി വന്നു. ഉടുമ്പന്‍ചോല താലൂക്കിലെ പാപ്പത്തിചോലയിലെ ഭീമന്‍ കോണ്‍ക്രീറ്റ് കുരിശ് ആത്മീയ ടൂറിസത്തിന്റെ മറവില്‍ നടക്കുന്ന ഏക്കറു കണക്കിന് ഭൂമി കയ്യേറ്റത്തിനുള്ള മറവായിരുന്നു. കുരിശ് നില്‍ക്കുന്നത് കയ്യേറ്റ ഭൂമിയിലാണെന്ന് തെളിവ് സഹിതം വ്യക്തമായിട്ടും പല തവണ റവന്യൂ ഉദ്യോഗസ്ഥര്‍ മല കയറി വന്നിട്ടും അതില്‍ തൊടാന്‍ പോലും കഴിഞ്ഞിരുന്നില്ല. സ്പിരിറ്റ് ഇന്‍ ജീസസ് എന്ന സംഘടന കൈക്കലാക്കി വച്ചിരിക്കുന്ന നൂറു കണക്കിന് ഭൂമി ഒഴിപ്പിച്ചെടുക്കാന്‍ ഭൂസംരക്ഷണ സേനയും രണ്ടു തവണയും ഇവിടെയെത്തിയെങ്കിലും ഇവരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കുകയാണുണ്ടായത്. ഒടുവില്‍ ശ്രീറാം വെങ്കിട്ടരാമന്‍ എല്ലാ തയ്യാറെടുപ്പുകളുമായി എത്തിയപ്പോള്‍ പാപ്പാത്തി ചോലയില്‍ ഇരുമ്പ് ഗര്‍ഡറില്‍, കോണ്‍ക്രീറ്റില്‍ ഉറപ്പിച്ച കൂറ്റന്‍ കുരിശു നിലംപൊത്തി, കയ്യേറ്റഭൂമിയിലെ കുടിലുകള്‍ പൊളിച്ചു നീക്കപ്പെട്ടു. പക്ഷേ അതിനു പിന്നാലെ ശ്രീറാമിന് സബ് കളക്ടര്‍ സ്ഥാനവും നഷ്ടമായി. ദേവികുളം സബ് കളക്ടറില്‍ നിന്നും എംപ്ലോയ്‌മെന്റ് എക്‌സ്‌ചേഞ്ച് ഡയറക്ടര്‍ ആയിട്ടായിരുന്നു ശ്രീറാമിനെ മാറ്റിയത്.
മദ്യപിച്ച് അലക്ഷ്യമായി വാഹനമോടിച്ച് ആളെക്കൊല്ലുന്നവർക്കുള്ള ശിക്ഷ നിലവിലെ രണ്ടു വർഷം തടവിൽ നിന്ന് ഏഴു വർഷമായി ഉയർത്തണമെന്ന നിർദ്ദേശം സജീവമായി നിലനില്‍ക്കവയേയാണ് ഐഎഎസ് ഓഫീസർ ശ്രീറാം വെങ്കട്ടരാമനും സുഹൃത്തും ഉപയോഗിച്ച കാർ നൂറ്റമ്പത് കിലോമീറ്റർ സ്പീഡിൽ നിയന്ത്രണം വിട്ടോടിയതും മാധ്യമ പ്രവർത്തകന്റെ ജീവനെടുത്തതും. ഇതോടുകൂടി തന്റെ താര പരിവേഷം ഒറ്റ രാത്രികൊണ്ട് ശ്രീറാമിന് നഷ്ടമായിരിക്കുന്നത്.
https://www.facebook.com/Malayalivartha
























