ഒരു എം എൽ എയെ എങ്കിലും സ്ഥാനഭ്രഷ്ടന്‍ ആക്കാനോ ജയിലിലാക്കാനോ പറ്റുമോ? ഗ്യാലറിക്ക് വേണ്ടിയുള്ള കളി മതിയാക്കി ഇരകൾക്കു നീതി ഉറപ്പാക്കാൻ ചീഫ് ജസ്റ്റിസിനോട് ഹരീഷ് വാസുദേവൻ

ഉന്നാവോ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസിനെതിരെ അഭിഭാഷകന്‍ ഹരീഷ് വാസുദേവന്‍. ഉന്നാവോ കേസില്‍ സുപ്രീംകോടതി ചീഫ് ജസ്റ്റിസ് നടത്തിയിരിക്കുന്നത് ഗാലറിക്ക് വേണ്ടിയുള്ള കളിയെന്നാണ് ഹരീഷ് ഫേസ്ബുക്ക് കുറിപ്പിലൂടെ പറഞ്ഞിരിക്കുന്നത്. ഇരകള്‍ക്ക് നീതി ഉറപ്പാക്കാന്‍ കോടികള്‍ ചിലവഴിച്ച സംവിധാനങ്ങള്‍ ഉണ്ടെങ്കിലും അവയുടെ പരാജയമാണ് പ്രശ്നമെന്നും അതിനുള്ള പരിഹാരമാണ് രാജ്യത്തിന് വേണ്ടതെന്നും ഹരീഷ് ചൂണ്ടി കാണിക്കുന്നു. ഈ രാജ്യത്തു എന്താണ് നടക്കുന്നത് എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗോഗോയ് ചോദിച്ചിരുന്നു. എന്നാൽ സ്വയം തീരുമാനങ്ങള്‍ എടുക്കല്‍ പ്രക്രിയയില്‍ കയറിയിരുന്ന് നീതി എന്ന തത്വം തന്നെ അട്ടിമറിച്ച ആളാണ് ഇപ്പോഴീ ചോദ്യം ചോദിക്കുന്നതെന്നാണ് ഹരീഷ് പറഞ്ഞിരിക്കുന്നത്.ഒ രു എം എൽ എയെ എങ്കിലും സ്ഥാനഭ്രഷ്ടന്‍ ആക്കാനോ ജയിലിലാക്കാനോ പറ്റുമോ? എന്ന ചോദ്യവും ഹരീഷ് ഉന്നയിക്കുന്നു. ഫേസ്ബുക് പോസ്റ്റിന്റെ പൂർണ രൂപം ഇങ്ങനെ ;
ഉന്നാവ് കേസില്‍ സുപ്രീംകോടതിയുടെ റോള്‍ എന്താകണം?
"ഈ രാജ്യത്ത് എന്താണ് നടക്കുന്നത്" എന്ന് സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഗോഗോയ് സോളിസിറ്റര്‍ ജനറല്‍ തുഷാര്‍ മേത്തയോട് ഉന്നാവോ കേസ് വാദത്തിനിടെ ചോദിച്ചത്രേ. റേപ്പ് കേസിലെ പരാതിക്കാരിയുടെ അച്ഛനെ പോലീസ് കസ്റ്റഡിയില്‍ കൊന്നതും, അമ്മാവനെ കേസിലാക്കി ജയിലില്‍ അടച്ചതും, ബന്ധുവിനെയും വക്കീലിനെയും വാഹനമിടിച്ചതും ഒക്കെ കേട്ടപ്പോഴാണ് ചീഫ് ജസ്റ്റിസ് ഈ ചോദ്യം ചോദിച്ചു പോയത്.
"2 മാസം മുന്‍പ് ഇതേ ചോദ്യമാണ് ഈ രാജ്യത്തെ ജനങ്ങള്‍ താങ്കളോട് ചോദിച്ചത്, മിസ്റ്റര്‍ ചീഫ് ജസ്റ്റിസ്" എന്നായിരുന്നു മറുപടി പറയേണ്ടിയിരുന്നത്. ലൈംഗികാതിക്രമ പരാതി കൊടുത്തതിനു ഇരയേയും ബന്ധുക്കളേയും ഭീഷണിപ്പെടുത്തി എന്ന ചീഫ് ജസ്റ്റിസിനെതിരായ പരാതിയില്‍ സ്വയം തീരുമാനങ്ങള്‍ എടുക്കല്‍ പ്രക്രിയയില്‍ കയറിയിരുന്ന് നീതി എന്ന തത്വം തന്നെ അട്ടിമറിച്ച ആളാണ് ഇപ്പോഴീ ചോദ്യം ചോദിക്കുന്നത്. അതവിടെ നില്‍ക്കട്ടെ.
ഉന്നാവ് കേസിലെ പരാതിക്കാരിക്കു നീതി ലഭിക്കാന്‍ കേസ് അന്വേഷണം സിബിഐയ്ക്ക് വിട്ടു. 7 ദിവസത്തിനകം അന്വേഷണം പൂര്‍ത്തീകരിക്കാന്‍ പറഞ്ഞു. 15 ദിവസത്തിനകം കുറ്റപത്രം. വിചാരണ യു പി യില്‍ നിന്ന് ഡല്‍ഹിക്ക് മാറ്റി. സംരക്ഷണം സ്റ്റേറ്റ് പോലീസില്‍ നിന്ന് സിആർപി യ്ക്ക് കൈമാറി. 25 ലക്ഷം രൂപ നഷ്ടപരിഹാരം. വിമാനം പിടിച്ചു വന്നായാലൂം ഉദ്യോഗസ്ഥന്‍ കോടതിയിലെത്തണം എന്നും ചീഫ് ജസ്റ്റിസ്.
ഇതൊക്കെ വെറും ഗ്യാലറിക്ക് വേണ്ടിയുള്ള കളിയാണ് എന്നു ഖേദപൂര്‍വ്വം പറയട്ടെ. ഇരകള്‍ക്ക് നീതി ഉറപ്പാക്കാനുള്ള സംവിധാനങ്ങളുടെ, കോടിക്കണക്കിനു രൂപ മുടക്കി നാം പരിപാലിക്കുന്ന സംവിധാനങ്ങളുടെ പരാജയമാണ് പ്രശ്നമെന്നും അതിനുള്ള പരിഹാരമാണ് രാജ്യത്തിനു വേണ്ടതെന്നും കാണാതെ കയ്യടി കിട്ടാനുള്ള ഡയലോഗുകളില്‍ മാത്രം കാര്യമില്ല. ഇത് രാജ്യമനഃസാക്ഷി പൊട്ടിത്തെറിക്കാതെ ഇരിക്കാനുള്ള വെറും ഇൻസ്റ്റന്റ് റിലീഫ് ആണ്. അതുകൊണ്ട് പ്രശ്നം തീരുന്നില്ലല്ലോ.
ഇതില്‍ നിന്ന് ബഹു.സുപ്രീംകോടതി തന്നെ സമ്മതിക്കുന്ന കാര്യമുണ്ട്. UP പോലീസ് സംവിധാനം ഉന്നാവ് കേസിലെ ഇരയ്ക്ക് സംരക്ഷണം നല്‍കാന്‍ പരാജയമാണ്. ഇത്തരം കേസുകളില്‍ വിചാരണ യു പിയില്‍ നടന്നാല്‍ നീതി കിട്ടുന്നില്ല. അങ്ങനെ രാജ്യത്തെ എത്ര കേസുകള്‍ സിബിഐ അന്വേഷിക്കും? എത്ര കേസുകളില്‍ വിചാരണ ഡല്‍ഹിക്ക് മാറ്റും? ഇതൊന്നും എല്ലായ്പ്പോഴും നടക്കില്ല. പ്രശ്നം സിസ്റ്റം ഫെയിലുവറാണ്. പുതിയ സിസ്റ്റം ഉണ്ടാക്കി അത് പരിഹരിക്കാന്‍ കഴിയില്ല.
യു പി പോലീസിന്റെ ക്രിമിനല്‍വല്‍ക്കരണത്തെപ്പറ്റി, രാഷ്ട്രീയ ഇടപെടലുകളേപ്പറ്റി, പോക്സോ കേസ് വന്നിട്ടും എഫ് ഐ ആർ ഇടാത്ത സാഹചര്യങ്ങളെപ്പറ്റി, പൊലീസിനാല്‍ നീതി നിഷേധിക്കപ്പെട്ട മറ്റു നൂറുകണക്കിന് മനുഷ്യരുടെ പരാതിയെപ്പറ്റി, ക്രിമിനലുകളായഎം എൽ എ മാരെപ്പറ്റി, അവരുടെ ഗുണ്ടാ വിളയാട്ടങ്ങളെപ്പറ്റി, സത്യസന്ധമായി അന്വേഷിച്ചു റിപ്പോര്‍ട്ട് നല്‍കാന്‍ ഒരു റിട്ട ജഡ്ജി അധ്യക്ഷനായ സ്‌പെഷ്യല്‍ ടീമിനെ നിയോഗിക്കാന്‍ കഴിയുമോ? സമയബന്ധിതമായി അന്വേഷിച്ചു സുപ്രീംകോടതിയ്ക്ക് റിപ്പോര്‍ട്ട് ചെയ്യാന്‍ പറയുമോ? അതിന്മേല്‍ അടിയന്തിരമായി നടപടി എടുത്ത് കുറ്റക്കാരായ കുറച്ചു പേരെയെങ്കിലും യു പി പോലീസിന്റെ തലപ്പത്ത് നിന്നും പിരിച്ചു വിടാനാകുമോ? ഒരു എം എൽ എയെ എങ്കിലും സ്ഥാനഭ്രഷ്ടന്‍ ആക്കാനോ ജയിലിലാക്കാനോ പറ്റുമോ?
ഇല്ലെങ്കില്‍ ഉന്നാവോ ആവര്‍ത്തിക്കും. നീതി കൊടുക്കേണ്ട സിസ്റ്റം പരാതിക്കാരിയെ കൊല്ലാന്‍ കൂട്ടുനില്‍ക്കും. മാധ്യമങ്ങളും രാജ്യവും മുറവിളി കൂട്ടും. അപ്പോള്‍ നാടകത്തിലെ തന്റെ റോള്‍ എന്ന പോലെ ഞെട്ടല്‍ രേഖപ്പെടുത്താന്‍ ഡിക്ഷണറിയില്‍ പുതിയ പദം തിരയേണ്ടിവരും ഇന്ത്യയുടെ പരമോന്നത കോടതിയിലെ ചീഫ് ജസ്റ്റിസിന്. അന്ന് രാജ്യത്തിനു പക്ഷെ ആ പൊറാട്ട്നാടകം മനസിലാകും.
https://www.facebook.com/Malayalivartha
























