അന്ന് മനസ്സിന് മുറിവുണ്ടാക്കാതെ റാഗിംഗ്; ഇന്ന് ജീവനെ എടുത്തുകൊണ്ടുള്ള ഡ്രൈവിംഗ് ; പല തവണ ഗതാഗത നിയമ ലംഘനത്തിനു പിഴ അടച്ച ശ്രീറാം ഈ പിഴ എങ്ങനെ വീട്ടും

വേലി തന്നെ വിളവ് തിന്നുന്ന അവസ്ഥയാണ് ഇന്നലത്തെ അപകടം എടുത്തു കാട്ടുന്നത്. നിയമം പാലിക്കേണ്ടുന്ന ഉദ്യോഗസഥന്‍ തന്നെ നിയമം ലംഘിക്കുകയും അത് വഴി ഒരു ജീവന്‍ നഷ്ടപ്പെടുകയും ചെയ്തിരിക്കുന്നു. അമിതവേഗതയിലായിരുന്ന കാര്‍ ബഷീറിന്റെ ബൈക്ക് ഇടിച്ചുതെറിപ്പിക്കുകയായിരുന്നുവെന്നാണ് ദൃക്‌സാക്ഷികള്‍ പറഞ്ഞത്. ശ്രീറാം വെങ്കട്ടരാമന്‍ മദ്യപിച്ചിരുന്നുവെന്നും സ്ഥിരികരിക്കപ്പെട്ടിട്ടുണ്ട്. 2017 ല്‍ നടന്ന ഒരു അഭിമുഖത്തില്‍ ശ്രീറാം തന്നെ താന്‍ ഗതാഗത നിയമങ്ങള്‍ പാലിക്കാറില്ലെന്നും അതിന് പിഴ കൊടുക്കേണ്ടി വന്നിട്ടുണ്ടെന്നും സമ്മതിക്കുന്നുണ്ട്. 'ശ്രീറാം ബൈക്കിഷ്ടരാമന്‍' എന്ന തലക്കെട്ടിൽ 2017 ആഗസ്റ്റ് ഏഴിന് പ്രസിദ്ധീകരിച്ച ഒരു ലേഖനത്തിലാണ് ശ്രീറാം തൻറെ നിയമ ലംഘനത്തെ പറ്റി തുറന്നു പറയുന്നത്. പഠിക്കുന്ന കാലത്ത് ഹെല്‍മെറ്റില്ലാതെ ബൈക്ക് ഓടിച്ചതിനും ഓവര്‍ സ്പീഡിങ്ങിനും പലതവണ പൊലീസ് പിടിച്ചിട്ടുണ്ടെന്നും ശ്രീറാം പറയുന്നു. സബ് കലക്ടറായതിനു ശേഷമോ എന്ന ചോദ്യത്തിന് ഉണ്ടെന്നും ഇല്ലെന്നും പറയാതെ ഒരു ചിരി മാത്രമാണ് ശ്രീറാം നൽകിയത്. രാത്രിയിൽ ബൈക്ക് ഓടിക്കുന്ന കഥയും, തിരിച്ചുവന്ന് റാഗ് ചെയ്യുന്ന സംഭവവും അതിൽ പറഞ്ഞിരുന്നു. ''തിരുവനന്തപുരം മെഡിക്കല്‍ കോളജിലെ ജൂനിയേഴ്‌സിനെല്ലാം ശ്രീറാമേട്ടന്‍ റാഗ് ചെയ്യുന്നതായിരുന്നു ഇഷ്ടം. പെണ്‍കുട്ടികള്‍ക്കു മാത്രമല്ല, ആണ്‍കുട്ടികള്‍ക്കും. അതൊരു സൈക്കോളജിക്കല്‍ റാഗിങ് ആണെന്ന് അവര്‍ പറയും. റാഗ് ചെയ്യപ്പെടുന്നവരുടെ മനസ്സില്‍ മുറിവുണ്ടാകില്ല''. അന്ന് ആരുടേയും മനസിനെ മുറിവിക്കാതെ റാഗ് ചെയ്തിരുന്ന ശ്രീറാം തൻറെ അശ്രദ്ധ കൊണ്ട് ഒരു ജീവനെയാണ് നഷ്ടമാക്കിയിരിക്കുന്നത്. ഒപ്പം ഒരുപാട് പേരുടെ മനസിനെ മുറിപ്പെടുത്തിയിരിക്കുക കൂടി ചെയ്തിരിക്കുന്നു.
സിറാജ് ദിനപത്രത്തിന്റെ തിരുവനന്തപൂരം ബ്യൂറോ ചീഫ് കെ.എം ബഷീറിന്റെ അപകടമരണത്തിന് ഇടയാക്കിയ വാഹനം ശ്രീറാമായിരുന്നു ഓടിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചിരിക്കുകയാണ്. മദ്യപിച്ചു അമിത വേഗതയിൽ ആയിരുന്നു കാർ ഓടിച്ചിരുന്നത്. മദ്യപിച്ചു വാഹനം ഓടിക്കുന്നത് തെറ്റെന്നിരിക്കെ ഒരിക്കൽ സബ് കലക്ടറായിരുന്ന ശ്രീറാം ആ നിയമത്തെ കാറ്റിൽ പറത്തിയതിന്റെ തെളിവും കൂടിയാണ് ഇത്. മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കും ഭൂമി കയ്യേറ്റങ്ങള്‍ക്കുമെതിരേ രാഷ്ട്രീക്കാരെയും മന്ത്രിമാരെയും വകവയ്ക്കാതെ നടപടികള്‍ എടുത്തതുകൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമന്‍ ശ്രദ്ധേയനായി മാറിയത്. ഭരണകക്ഷിയിലെ എംഎല്‍എയും ഭരിക്കുന്ന പാര്‍ട്ടിയിലെ പ്രാധാനികളെയും അദ്ദേഹം ഒരുപോലെ നേരിട്ടു. നാട് ഭരിക്കുന്ന മന്ത്രിപോലും ശ്രീറാമിനെതിരേ രംഗത്തു വന്നപ്പോഴും ഞാനെന്റെ ജോലിയാണ് ചെയ്യുന്നത്, അത് ഞാന്‍ തുടരുക തന്നെ ചെയ്യുമെന്ന് പറയാന്‍ ശ്രീറാമിന് കഴിഞ്ഞപ്പോള്‍ വലിയ പിന്തുണയാണ് സമൂഹത്തില്‍ നിന്നും കിട്ടിയിരുന്നത്. കാലങ്ങളായി യാതൊരു തടസവുമില്ലാതെ ഭൂമി-റിസോര്‍ട്ട്-രാഷ്ട്രീയ-ഉദ്യോഗസ്ഥ മാഫിയകള്‍ സംയുക്തമായി നടത്തി വന്നിരുന്ന മൂന്നാര്‍ കയ്യേറ്റങ്ങള്‍ക്കെതിരേ കാര്യമായി എന്തെങ്കിലും ചെയ്ത, ചെയ്യാന്‍ ഇറങ്ങിത്തിരിച്ച ഒരു ഉദ്യോഗസ്ഥന്‍ ശ്രീറാം ആയിരുന്നു. 2012-ല്‍ നടന്ന സിവില്‍ സര്‍വീസ് പരീക്ഷയില്‍ രണ്ടാം റാങ്ക് നേടിയ വ്യക്തിയാണ് ശ്രീറാം. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ നിന്ന് എംബിബിഎസ് ബിരുദം നേടിയിരുന്നു . മൂന്നാറിലെ ഇടപെടലുകള്‍ ഒരു ശത്രു മുന്നണിയെ തന്നെ ശ്രീറാമിന് ഉണ്ടാക്കി. മൗനമായ പിന്തുണ കൊടുത്തിരുന്ന മുഖ്യമന്ത്രി പിണറായി വിജയനും ഒടുവില്‍ കൈവിട്ടതോടെയാണ് ശ്രീറാമിന് മൂന്നാര്‍ വിട്ട് ഇറങ്ങേണ്ടി വന്നത്.
പ്രതി ശ്രീറാം വെങ്കിട്ടരാമനെങ്കില്‍ വിട്ടു വീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി കർശനമായി പറഞ്ഞിരിക്കുകയാണ്. സര്‍ക്കാരിന്റെ കണ്ണിലെ കരടായിരുന്നു ശ്രീറാം. അതുകൊണ്ട് തന്നെ കടുത്ത അച്ചടക്ക നടപടികളും ഉണ്ടായേക്കും. സംഭവത്തിൽ മന്ത്രി എം എം മണി ശ്രീറാമിനെതിരെ രൂക്ഷമായി പ്രതികരിച്ചിരുന്നു. ''അപകടത്തിന് ശേഷം അതിന്റെ ഉത്തരവാദിത്തം അദ്ദേഹത്തിനൊപ്പം സഞ്ചരിച്ചിരുന്ന സുഹൃത്തായ ഒരു മഹതിയുടെ പേരില്‍ ചാര്‍ത്താനും അദ്ദേഹം ശ്രമം നടത്തിയതായാണ് വാര്‍ത്തകളില്‍ കണ്ടത്. ഇതെല്ലാം ചെയ്തിരിക്കുന്നത് ഒരു ഐ.എ.എസ്. ഉദ്യോഗസ്ഥനാണെന്നു കൂടി അറിയുമ്ബോള്‍ ലജ്ജിക്കുന്നുവെന്നായിരുന്നു എം എം മണി പറഞ്ഞത്. ശ്രീറാം വെങ്കിട്ടരാമനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുക്കുമെന്ന് പോലീസ് . വൈകീട്ട് അഞ്ചുമണിക്കു മുൻപ് അദ്ദേഹത്തിനെ അറസ്റ്റ് ചെയ്യുമെന്നും ഡി.ജി.പിയുടെ നിര്‍ദ്ദേശത്തില്‍ പറയുന്നു . നിലവില്‍ കൈക്ക് പരുക്കേറ്റ് ചികിത്സയില്‍ കഴിയുന്ന ശ്രീറാമിനെ ആശുപത്രിയില്‍ വെച്ച് അറസ്റ്റ് ചെയ്യാനാണ് സാധ്യത . ചികിത്സ തുടരാന്‍ അനുവദിച്ച ശേഷം ആശുപത്രി വിടുമ്പോൾ ജയിലിലേക്ക് മാറേണ്ടി വരും.തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ വെച്ച് ശ്രീറാം മദ്യപിച്ചിരുന്നു വെന്ന് ഡോക്ടര്‍ തിരിച്ചറിഞ്ഞിരുന്നു . അപകടം നടന്നയുടന്‍, മദ്യപിച്ചോ എന്ന് സ്ഥിരീകരിക്കുന്നതിനുള്ള രക്തപരിശോധന പോലും നടത്താതെയാണ് പൊലീസ് ശ്രീറാമിനെ സ്വകാര്യ ആശുപത്രിയിലേക്ക് അയച്ചത്. എന്നാല്‍ രക്തം പരിശോധിക്കാന്‍ പൊലീസ് ആവശ്യപ്പെട്ടില്ലെന്നും ഡ്യൂട്ടി ഡോക്ടര്‍ പറഞ്ഞിരുന്നു . പിന്നീട് മാധ്യമപ്രവര്‍ത്തകര്‍ അടക്കമുള്ളവരുടെ പ്രതിഷേധത്തെ തുടര്‍ന്ന് 10 മണിക്കൂറിനു ശേഷം രക്തസാംപിളെടുത്ത് പരിശോധനക്ക് അയക്കുകയായിരുന്നു.
https://www.facebook.com/Malayalivartha
























