ബഷീറിന്റെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു; അപകടത്തിന് ശേഷം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ബൈക്കില്‍ കയറ്റിവിടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷി മൊഴി

അപകടത്തിന് ശേഷം ബഷീറിനെ ശ്രീറാം വെങ്കിട്ടരാമന്‍ ബൈക്കില്‍ കയറ്റിവിടാന്‍ ശ്രമിച്ചതായി ദൃക്സാക്ഷി മൊഴി. അപകടത്തിന് ശേഷം വാഹനത്തിനടുത്തെത്തിയ ഹോട്ടല്‍ ജീവനക്കാരനായ ജിത്തുവിനോടാണ് ശ്രീറാം വെങ്കിട്ടരാമന്‍ ബൈക്കില്‍ കയറ്റി ആശുപത്രിയില്‍ എത്തിക്കാന്‍ ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ ബൈക്കിന്റെ കണ്ടീഷന്‍ മോശമായതിനാല്‍ അത് സാധിക്കില്ലെന്ന് ജിത്തു ശ്രീറാമിനോട് പറയുകയായിരുന്നു. അപകട സമയത്ത് ശ്രീറാം തന്നെയാണ് വണ്ടിയോടിച്ചതെന്നും ഒപ്പം ഒരു യുവതിയുണ്ടായിരുന്നെന്നും ജിത്തു പറഞ്ഞു.
അപകടം നടന്ന് 20 മിനിട്ടോളെ ആരും സ്ഥലത്ത് എത്തിയില്ല. അപകടത്തില്‍പ്പെട്ടയാളുടെ വായില്‍ നിന്നും മൂക്കില്‍ നിന്നും രക്തം പുറത്തേക്ക് ഒഴുകുന്നുണ്ടായിരുന്നു. അടുത്ത് തന്നെ മ്യൂസിയം പൊലീസ് ഉണ്ടായിരുന്നെങ്കിലും പെട്ടെന്ന് ആരും സ്ഥലത്തേക്ക് എത്തിയില്ല. കുറച്ചുകഴിഞ്ഞ് സ്ഥലത്തെത്തിയ പൊലീസ് ആംബുലന്‍സില്‍ അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കുകയായിരുന്നു. അപകടത്തിനിടയാക്കിയ കാര്‍ അമിത വേഗത്തിലായിരുന്നു വന്നത്, കാറിന്റെ വേഗത കാരണം തന്റെ ബൈക്ക് സമീപത്ത് ഒതുക്കി നിര്‍ത്തുകയായിരുന്നെന്നും ജിത്തു പറഞ്ഞു.
അപകടത്തിനിടയാക്കിയ കാര്‍ ഓടിച്ചത് സര്‍വേ ഡയറക്ടര്‍ ശ്രീറാം വെങ്കിട്ടരാമനാണെന്ന് ദൃക്സാക്ഷികളായ ഷഫീക്ക്, മണിക്കുട്ടന്‍ എന്നിവര്‍ നേരത്തെ വെളിപ്പെടുത്തിയിരുന്നു. അമിത വേഗതയിലെത്തിയ കാര്‍ റോഡില്‍ നിന്ന് തെന്നിമാറി കെ.എം ബഷീറിന്റെ ബൈക്കിന് പുറകില്‍ ഇടിച്ച് മ്യൂസിയം ജംഗ്ഷനിലെ പബ്ലിക്ക് ഓഫീസിന്റെ മതിലിലേക്ക് തെറിപ്പിക്കുകയായിരുന്നെന്നാണ് ഇരവരും പറഞ്ഞത്. ഇതിനു പിന്നാലെദൃക്സാക്ഷിയായ ജിത്തുവിന്റെ മൊഴി കൂടി പുറത്തുവന്നതോടെ ശ്രീറാം തന്നെയാണ് വാഹനം ഓടിച്ചതെന്ന കാര്യത്തില്‍ സ്ഥിരീകരണം വന്നിരിക്കുകയാണ്.
അപകടത്തില്‍ പരിക്കേറ്റ ബഷീറിനെ ശ്രീറാം തന്നെയാണ് ബൈക്കില്‍ നിന്ന് എടുത്ത് മാറ്റി തറയില്‍ കിടത്തിയത്. തുടര്‍ന്ന് മ്യൂസിയം സ്റ്റേഷനിലെ പൊലീസ് സ്ഥലത്തെത്തി ബഷീറിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നെന്ന് ഷഫീക്ക് പറഞ്ഞിരുന്നു. വെള്ളയമ്പലത്ത് നിന്നും വരുകയായിരുന്നു ശ്രീറാമിന്റെ കാറിന്റെ വേഗത കണ്ട് ഓട്ടോ ഒരുവശത്തായി ഒതുക്കിയാണ് യാത്ര ചെയ്തിരുന്നതെന്നും ഷഫീക്ക് വ്യക്തമാക്കി.
മദ്യലഹരിയില്‍ മാധ്യമപ്രവര്‍ത്തകനെ വാഹനമിടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തും. ഇന്ത്യന്‍ ശിക്ഷാനിയമം 304ാം വകുപ്പ് ചേര്‍ക്കും. ജീവപര്യന്തമോ 10 വര്‍ഷമോ തടവ് ലഭിക്കാവുന്ന കുറ്റമാണിത്. ആശുപത്രിയിലെത്തി ഇന്ന് തന്നെ ശ്രീറാമിന്റെ അറസ്റ്റ് രേഖപ്പെടുത്തും. ഇതുസംബന്ധിച്ച് ഡിജിപി ലോക്‌നാഥ് ബെഹ്‌റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കി.
സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്ന ശ്രീറാമിനെ ഡിസിപിയുടെ നേതൃത്വത്തിലുള്ള സംഘം ചോദ്യം ചെയ്തു. ശ്രീറാമിന്റെയും സാക്ഷികളുടെയും മൊഴികളില്‍ നിന്നും കാര്‍ ഓടിച്ചത് ശ്രീറാം തന്നെയെന്ന് വ്യക്തമായെന്ന് പൊലീസ് കമ്മീഷണര്‍ സഞ്ജയ് കുമാര്‍ പറഞ്ഞു. അറസ്റ്റ് അടക്കമുള്ള നടപടികളിലേക്ക് ഉടന്‍ കടക്കുമെന്നും കമ്മീഷണര്‍ അറിയിച്ചു. ശ്രീറാമിന്റെ രക്തസാംപിളും പൊലീസ് ശേഖരിച്ചു. ഇവ വിശദമായ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്.
ഇതിനിടെ കാറോടിച്ചത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് വഫ ഫിറോസ് പൊലീസിന് മൊഴി നല്‍കി. ഫേസ്ബുക്ക് വഴിയാണ് ശ്രീറാമിനെ പരിചയപ്പെട്ടത്. രാത്രി വിളിച്ച് ശ്രീറാം വെങ്കിട്ടരാമന്‍ വാഹനം ആവശ്യപ്പെട്ടതുകൊണ്ടാണ് ശ്രീറാമിന്റെ അടുത്തെത്തിയതെന്നും യുവതി പൊലീസിന് മൊഴി നല്‍കി.
രാത്രി 12.40ഓടെ കാറുമായി കവടിയാറെത്തി. പിന്നീട് വാഹനമോടിച്ചത് ശ്രീറാം വെങ്കിട്ടരാമനാണ്. അമിത വേഗത്തിലായിരുന്നു ശ്രീറാം വാഹനമോടിച്ചതെന്നും വഫ മൊഴി നല്‍കിയിട്ടുണ്ട്. കാര്‍ ഓടിച്ചിരുന്നത് ശ്രീറാം വെങ്കിട്ടരാമന്‍ തന്നെയാണെന്ന് ദൃക്സാക്ഷികള്‍ നേരത്തെ പൊലീസിന് മൊഴി നല്‍കിയിരുന്നു. അപകടമുണ്ടായ സമയത്ത് ശ്രീറാം മദ്യപിച്ചിരുന്നതായും അവര്‍ പറഞ്ഞു. ഇതോടെ സുഹൃത്ത് വഫ ഫിറോസാണ് കാറോടിച്ചിരുന്നതെന്ന് ശ്രീറാം നല്‍കിയ മൊഴി തെറ്റാണെന്ന് തെളിഞ്ഞു.
വഫ നേരത്തെ പൊലീസിന് നല്‍കിയ മൊഴിയില്‍ വാഹനം ഓടിച്ചത് താന്‍ തന്നെയെന്ന് പറഞ്ഞിരുന്നു. അപകടസമയത്ത് വാഹനം ഓടിച്ചത് സുഹൃത്താണന്ന് ശ്രീറാമും പൊലീസിനോട് പറഞ്ഞിരുന്നു. എന്നാല്‍ ഈ മൊഴി വഫ പിന്നീട് തിരുത്തുകയായിരുന്നു.
https://www.facebook.com/Malayalivartha
























