മാധ്യമ പ്രവർത്തകന്റെ മരണത്തിൽ ശ്രീറാം വെങ്കിട്ട രാമൻറെ അറസ്റ്റു പോലീസ് രേഖപ്പെടുത്തി; ജാമ്യമില്ലാ കുറ്റം ചുമത്തിയാണ് അറസ്റ്റ്

മാധ്യമ പ്രവർത്തകന്റെ മരണത്തിൽ ശ്രീറാം വെങ്കിട്ട രാമൻറെ അറസ്റ്റു പോലീസ് രേഖപ്പെടുത്തി. കൂടെയുണ്ടായിരുന്ന സ്ത്രീയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. ജാമ്യമില്ലാ വകുപ്പ് ചുമത്തിയാണ് അറസ്റ്റ് രേഖപ്പെടുത്തിയിരിക്കുന്നത്. സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ് ശ്രീറാം ഇപ്പോൾ. സിറാജ് പത്രത്തിന്‍റെ തിരുവനന്തപുരം യൂണിറ്റ് ചീഫ് കെഎം ബഷീര്‍ മരണപ്പെട്ട സംഭവത്തിൽ ഐഎഎസുകാരനും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാം വെങ്കിട്ടരാമന്‍ അറെസ്റ്റിലാകുമെന്നു നേരത്തെ വിവരങ്ങൾ ഉണ്ടായിരുന്നു. ഇപ്പോൾ പോലീസ് അറസ്റ്റ് രേഖപ്പെ ടുത്തിയിരിക്കുകയാണ്.അപകടമുണ്ടാക്കിയ കാറോടിച്ചത് താനല്ലെന്നും സുഹൃത്തായ യുവതിയാണെന്നുമുള്ള ശ്രീറാമിന്‍റെ മൊഴി തള്ളിയ പൊലീസ് വണ്ടിയോടിച്ചത് ശ്രീറാം തന്നെയാണെന്ന് സ്ഥിരീകരിച്ചിരുന്നു ഇതോടെ ശ്രീറാമിനെതിരെ ജാമ്യമില്ലാ കുറ്റം ചുമത്തി കേസെടുക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് നിര്‍ദേശം നല്‍കിയിരുന്നു. ഈ കാര്യത്തിൽ ഡി.ജി.പി ലോക്‌നാഥ് ബെഹ്റയും മുഖ്യമന്ത്രിയുമായി നേരത്തെ കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ജാമ്യമില്ലാ വകുപ്പ് ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ ഡി.ജി.പി താഴെത്തട്ടിലുള്ള ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.
ഇന്ന് പുലര്‍ച്ചെ ഒന്നരമണിയോടെ മ്യൂസിയം പൊലീസ് സ്റ്റേഷനടുത്ത് പബ്ലിക് ഓഫീസിന്റെ മതിലിനോട് ചേര്‍ന്നായിരുന്നു അപകടം. ബഷീറിന്റെ ബൈക്കിന് പിന്നില്‍ അതേദിശയില്‍ അമിതവേഗത്തിലെത്തിയ ശ്രീറാം വെങ്കിട്ടരാമന്റെ കാറിടിക്കുകയായിരുന്നു. ബൈക്കിനെ മതിലിനോട് ചേര്‍ന്ന് കുത്തനെ ഇടിച്ചുകയറ്റിയശേഷമാണ് കാര്‍ നിന്നത്. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ ബഷീറിനെ മ്യൂസിയം പൊലീസെത്തി ആംബുലന്‍സില്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചു.പട്ടം മരപ്പാലം സ്വദേശിനി വഫ ഫിറോസ് എന്ന യുവതിയുടെ ഉടമസ്ഥതയിലുള്ളതാണ് കാര്‍. ശ്രീറാമും വഫയും മാത്രമാണ് കാറിലുണ്ടായിരുന്നത്. കൊല്ലത്ത് സിറാജ് പത്രവുമായി ബന്ധപ്പെട്ട മീറ്റിംഗില്‍ പങ്കെടുത്ത് തിരുവനന്തപുരത്തെത്തിയശേഷം താമസസ്ഥലത്തേക്ക് പോകുമ്ബോഴായിരുന്നു അപകടം. അപകടസമയത്ത് വാഹനം ഓടിച്ചിരുന്നത് ശ്രീറാം എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. ശ്രീറാമാണ് കാര്‍ ഓടിച്ചിരുന്നതെന്നും കാര്‍ അമിത വേഗത്തിലായിരുന്നുവെന്നും ദൃക്സാക്ഷിയായ ഓട്ടോറിക്ഷ ഡ്രൈവര്‍ ഷഫീഖ് പൊലീസിന് മൊഴി നല്‍കി. നിലവില്‍ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലുള്ള ശ്രീറാമിനെ ഉടനെ പൊലീസ് അറസ്റ്റ് ചെയ്യും . അതിനു ശേഷം അദ്ദേഹത്തെ വീണ്ടും ആശുപത്രിയിലേക്ക് മാറ്റും. ഇന്ന് രാവിലെ മ്യൂസിയം പൊലീസിട്ട ആദ്യത്തെ എഫ്ഐആറില്‍ മനപൂര്‍വ്വമല്ലാത്ത നരഹത്യയ്ക്കുള്ള വകുപ്പ് മാത്രമാണ് ചേര്‍ത്തത്.
വാഹനം ഓടിച്ചയാളുടെ അശ്രദ്ധ മൂലമുണ്ടായ അപകടം എന്നല്ലാതെ ശ്രീറാമിന്‍റേയോ സുഹൃത്ത് വഫയുടേയോ പേര് എഫ്ഐആറില്‍ പറയുന്നുണ്ടായിരുന്നില്ല . മദ്യപിച്ചാണ് വണ്ടി ഓടിച്ചതെന്ന് രക്തപരിശോധനയില്‍ ഡോക്ടർമാർ പറഞ്ഞിരുന്നു. മൂന്ന് വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ഗുരുതരമായ ക്രിമിനല്‍ക്കുറ്റമാണിത് ശ്രീറാം ചെയ്തിരിക്കുന്നത് . എഫ്ഐആറില്‍ പ്രതിയാവുന്ന പക്ഷം സിവില്‍ സര്‍വ്വീസ് ചട്ടമനുസരിച്ച് ഐഎഎസുകാരനും സര്‍വ്വേ വകുപ്പ് ഡയറക്ടറുമായ ശ്രീറാമിന് സസ്പെന്‍ഷന്‍ ലഭിച്ചേക്കാം എന്നാണ് നിയമവിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നത്.മൂന്നാറിലെ അനധികൃത നിര്‍മാണങ്ങള്‍ക്കും ഭൂമി കയ്യേറ്റങ്ങള്‍ക്കുമെതിരേ രാഷ്ട്രീക്കാരെയും മന്ത്രിമാരെയും വകവയ്ക്കാതെ നടപടികള്‍ എടുത്തതുകൊണ്ടാണ് ശ്രീറാം വെങ്കിട്ടരാമന്‍ ശ്രദ്ധേയനായി മാറിയത്.പ്രതി ശ്രീറാം വെങ്കിട്ടരാമനെങ്കില്‍ വിട്ടു വീഴ്ച വേണ്ടെന്ന് മുഖ്യമന്ത്രി കർശനമായി പറഞ്ഞിരിന്നു.
https://www.facebook.com/Malayalivartha
























