അങ്ങനെ വേലപ്പൻ സഖാവിൻ്റെ കാര്യം തീരുമാനമായി; സമ്പത്തിനു കൊടുത്ത പോലെ ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും ഒന്നുമില്ല; വെറും ഒരു ലക്ഷത്തിപതിനായിരം രൂപ മാസശമ്പളം; സർക്കാരിനെ വിമർശിച്ച് ജയശങ്കർ

പ്രളയത്തിനിടയ്ക്ക് നിലവിലുള്ള ഉപദേശകര്‍ക്ക് പുറമേ മുഖ്യമന്ത്രിക്ക് സ്പെഷല്‍ ലെയ്സന്‍ ഓഫിസറെ നിയമിച്ച നടപടി വളരെയധികം വിമർശനം നേരിടുന്നു. സംസ്ഥാന സര്‍ക്കാര്‍ കക്ഷിയായുള്ള കേസുകളുടെ മേല്‍നോട്ടത്തിലാണ് കൊച്ചി കടവന്ത്ര സ്വദേശിയായ മുതിര്‍ന്ന അഭിഭാഷകന്‍ എ. വേലപ്പന്‍ നായരെ നിയമിച്ചത്. 1.10 ലക്ഷം രൂപയാണ് അദ്ദേഹത്തിന്റെ ശമ്പളം. നിയമനം രണ്ടാഴ്ച മുന്‍പ് മന്ത്രിസഭ തീരുമാനിച്ചതാണെങ്കിലും ഇപ്പോഴാണ് ഉത്തരവിറങ്ങിയത്. ഒരു ലക്ഷം രൂപയിലധികം ശമ്പളത്തില്‍ സ്‌പെഷ്യല്‍ ലെയ്‌സണ്‍ ഓഫീസറായി ഹൈക്കോടതി അഭിഭാഷകന്‍ എ വേലപ്പന്‍ നായരെ സർക്കാർ നിയമിച്ചത് വിവാദത്തിലായിരിക്കുകയാണ്.വിഷയത്തിൽ സർക്കാരിനെ പരിഹസിച്ച് രംഗത്തെത്തിയിരിക്കുകയാണ് രാഷ്ട്രീയ നിരീക്ഷകൻ അഡ്വക്കേറ്റ് എ ജയശങ്കർ.
ഫേസ്ബുക്‌പോസ്റ്റ് ഇങ്ങനെ;
ആറ്റിങ്ങലെ തോറ്റ എംപിയെ ദൽഹിയിലെ സ്ഥാനപതിയായി നിയമിച്ചതിനു പിന്നാലെ സഖാവ് എ വേലപ്പൻ നായരെ ഹൈക്കോടതിയിലെ മുഖ്യമന്ത്രിയുടെ വ്യവഹാര കാര്യസ്ഥനായി നിയമിച്ചു സർക്കാർ ഉത്തരവായി. ഹൈക്കോടതിയിൽ സർക്കാരിന്റെ കേസു നടത്താൻ അഡ്വക്കറ്റ് ജനറലുണ്ട്, അഡീഷണൽ ഏജിമാർ രണ്ടു പേരുണ്ട്, പ്രോസിക്യൂഷൻ ഡയക്ടർ ജനറലും അഡീഷണൽ ഡയറക്ടറുമുണ്ട്, കോടതിയ്ക്കകത്തും പോലീസ്‌അകമ്പടിയോടെ നീങ്ങുന്ന സ്റ്റേറ്റ് അറ്റോർണിയുണ്ട്. ഇതിനൊക്കെ പുറമേ സ്പെഷ്യലും വഷളും സീനിയറും ജൂനിയറുമായി നൂറിലധികം ഗവണ്മെന്റ് പ്ലീഡർമാർ വേറെയുമുണ്ട്. എന്നിട്ടും പ്രധാന കേസുകൾ തോല്ക്കുന്നു. കുവൈറ്റ് ചാണ്ടി വഴിയാധാരമായി, സാലറി ചലഞ്ച് തവിടു പൊടിയായി, ശ്രീറാം വെങ്കിട്ടരാമന് കൊടുത്ത ജാമ്യം റദ്ദാക്കാൻ കഴിഞ്ഞില്ല.
ഇതിനൊക്കെ ഒരേയൊരു ഒറ്റമൂലി ഒരു വ്യവഹാര കാര്യസ്ഥനെ നിയമിക്കലാണ്. അങ്ങനെ വേലപ്പൻ സഖാവിൻ്റെ കാര്യം തീരുമാനമായി. സമ്പത്തിനു കൊടുത്ത പോലെ ക്യാബിനറ്റ് റാങ്കും കൊടിവച്ച കാറും ഒന്നുമില്ല. വെറും ഒരു ലക്ഷത്തിപതിനായിരം രൂപ മാസശമ്പളം. ഈ പ്രളയകാലത്ത് അതു വല്ലതും ഒരു ചെലവാണോ? വേല, വേലപ്പനോട് വേണ്ടാ! എന്നും ജയശങ്കർ കുറിച്ചു.
മുന്‍ മന്ത്രി എളമരം കരീമിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു എ വേലപ്പൻ. അഡ്വക്കറ്റ് ജനറല്‍ ഓഫിസിലാണ് ഇദ്ദേഹം പ്രവര്‍ത്തിക്കുക. അഡ്വക്കറ്റ് ജനറല്‍ ഓഫിസുമായി ബന്ധപ്പെട്ടു കേസുകളുടെ പുരോഗതി നീരീക്ഷിക്കുന്നതും ചുമതലയാണ്. ഗവ. പ്ലീഡറുടെ ശമ്പളം പുതുക്കി നിശ്ചയിച്ചത് അനുസരിച്ചാണ് വേലപ്പന്‍ നായരുടെ ശമ്പളം 1.10 ലക്ഷംരൂപയാക്കി നിശ്ചയിച്ചത്. അടിസ്ഥാന ശമ്പളം 76,000 രൂപ. ടെലഫോണ്‍-ഇന്റര്‍നെറ്റ് ബത്ത 1000 രൂപ, യാത്രാബത്ത 19,000 രൂപ. ആനുകാലിക പ്രസിദ്ധീകരണങ്ങളും പുസ്തകങ്ങളും വാങ്ങുന്നതിന് 14,000 രൂപ എന്നിങ്ങനെയാണ് ലഭിക്കുന്നത്.
അഡ്വക്കേറ്റ് ജനറലും നൂറിലേറെ സര്‍ക്കാര്‍ അഭിഭാഷകരും ഉള്ളപ്പോഴാണ് സ്പെഷല്‍ ലെയ്സണ്‍ ഓഫിസറായി എ.വേലപ്പന്‍ നായരെ മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമിച്ചത്. സീനിയര്‍ ഗവണ്‍മെന്‍റ് പ്ലീഡര്‍ക്ക് തുല്യമാണ് തസ്തിക. മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിയമോപദേശകനായി എന്‍.കെ.ജയകുമാര്‍ നിലവില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഹൈക്കോടതിയിലെ സീനിയര്‍ ഗവണ്‍മെന്റ് പ്ലീഡറുടെ സേവന വേതന വ്യവസ്ഥകളാണ് സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസര്‍ക്കും നിശ്ചയിച്ചിരിക്കുന്നത്.
എ. വേലപ്പന്‍ നായരെ നിയമിച്ചതില്‍ മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമര്‍ശനവുമായി ബിജെപി ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രനും രംഗത്തെത്തി. വയസ്സാന്‍കാലത്ത് വേലപ്പനും വേല കിട്ടി. ശമ്പളം മാസം 76000. വേലയും കൂലിയുമില്ലാതെ നടക്കുന്ന വേലായുധന്‍മാര്‍ ഇനിയുമുണ്ടാവില്ലേ എ. കെ. ജി സെന്ററില്‍. അവര്‍ക്കും കൂടി കൊടുക്കണം സാര്‍. ഒടുക്കത്തെ കൊടുക്കലല്ലേ ഇനി ഒരിക്കലും കൊടുക്കാന്‍ കഴിയില്ലല്ലോ എന്ന് സുരേന്ദ്ര ഫേസ്ബുക് പോസ്റ്റില്‍ പരിഹസിച്ചു.
https://www.facebook.com/Malayalivartha
























