രാഹുല്‍ഗാന്ധി ശശീന്ദ്രനെപ്പോലെയുള്ളവരെ കണ്ടുപഠിക്കണമെന്ന് എന്‍.എസ്. മാധവന്‍; രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്ന എന്‍.എസ്. മാധവനെപ്പോലെയുള്ള ഇടതുചിന്താഗതിക്കാര്‍ ആദ്യം പിണറായിയെ ഉപദേശിക്കണമെന്ന് പി.സി. വിഷ്ണുനാഥ്; ട്വീറ്ററിൽ കൊമ്പ് കോർക്കൽ

ട്വീറ്ററിൽ കൊമ്പ് കോർത്ത് എന്‍.എസ്. മാധവനും പി.സി. വിഷ്ണുനാഥും. വയനാട് എം.പി.യും കോണ്‍ഗ്രസ് നേതാവുമായ രാഹുല്‍ഗാന്ധി കല്പറ്റ എം.എല്‍.എ. സി.കെ. ശശീന്ദ്രനെപ്പോലെയുള്ളവരെ കണ്ടുപഠിക്കണമെന്ന് എന്‍.എസ്. മാധവന്‍. എന്നാല്‍ രാഹുല്‍ഗാന്ധിയെ വിമര്‍ശിക്കുന്ന എന്‍.എസ്. മാധവനെപ്പോലെയുള്ള ഇടതുചിന്താഗതിക്കാര്‍ ആദ്യം പിണറായിയെ ഉപദേശിക്കണമെന്ന് പി.സി. വിഷ്ണുനാഥും അഭിപ്രായപെട്ടതോടെ ട്വീറ്ററിൽ രണ്ടുപേരും തമ്മിലുള്ള കൊമ്പ് കോർക്കൽ ആയിരുന്നു.
വയനാടിന്റെ എം.പി.യായ രാഹുല്‍ഗാന്ധി തിരക്കാണെന്ന് നടിക്കുന്നത് നിര്‍ത്തണമെന്നായിരുന്നു എന്‍.എസ്. മാധവന്റെ ട്വീറ്റ്. അദ്ദേഹത്തിന് നിലവില്‍ ജോലിയൊന്നുമില്ല. വീട്ടില്‍ കാത്തിരിക്കാന്‍ ഭാര്യയും കുട്ടികളുമില്ല. അദ്ദേഹം നിര്‍ബന്ധമായും വയനാട്ടില്‍ തങ്ങി പ്രവര്‍ത്തിക്കണം. അത് എങ്ങനെ ചെയ്യണമെന്നത് എം.എല്‍.എ. ശശീന്ദ്രനെപ്പോലെയുള്ളവരെ കണ്ടുപഠിക്കാവുന്നതാണെന്നും എന്‍.എസ്. മാധവന്‍ ട്വീറ്റ് ചെയ്തിരുന്നു.
എന്നാല്‍ എന്‍.എസ്. മാധവന്റെ ട്വീറ്റിന് താഴെ കൃത്യമായ മറുപടിയുമായി കോണ്‍ഗ്രസ് നേതാവ് പി.സി. വിഷ്ണുനാഥ് രംഗത്തെത്തി. രാഹുല്‍ഗാന്ധി അദ്ദേഹത്തിന്റെ പാര്‍ലമെന്റ് മണ്ഡലമായ വയനാട്ടിലാണ് എത്തിയതെന്നും മലപ്പുറത്തെയും വയനാട്ടിലെയും 15 ദുരിതാശ്വാസക്യാമ്പുകളും ദുരിതബാധിതരായ ആയിരങ്ങളെയും അദ്ദേഹം സന്ദര്‍ശിച്ചെന്നും പി.സി. വിഷ്ണുനാഥ് മറുപടിയായി കുറിച്ചു.
ജില്ലാകളക്ടര്‍മാരുമായി അദ്ദേഹം ചര്‍ച്ചകള്‍ നടത്തി. ജനപ്രതിനിധികളെ കണ്ടു. ഇനിയും അദ്ദേഹം വയനാട് സന്ദര്‍ശിക്കും. എന്‍.എസ്. മാധവന്‍ സൂചിപ്പിച്ച ശശീന്ദ്രനും രാഹുല്‍ഗാന്ധിയോടൊപ്പമുണ്ടായിരുന്നു. ഇടതുചിന്താഗതിക്കാരനായ എന്‍.എസ്. മാധവന്‍ പ്രളയദുരിതാശ്വാസം എങ്ങനെ നടപ്പിലാക്കണമെന്ന് പിണറായി വിജയനെ ഉപദേശിക്കണമെന്നും വിഷ്ണുനാഥ് മറുപടിയായി പറഞ്ഞു.
പി.സി. വിഷ്ണുനാഥിന്റെ മറുപടിക്ക് എന്‍.എസ്. മാധവനും മറുപടി നല്‍കി. നന്ദിയുണ്ടെന്നും അത് ചെയ്യാമെന്നുമായിരുന്നു എന്‍.എസ്. മാധവന്റെ മറുപടി. പക്ഷേ, രാഹുല്‍ഗാന്ധിക്കെതിരായ ട്വീറ്റ് ശ്രദ്ധയില്‍പ്പെട്ടതോടെ കോണ്‍ഗ്രസ് അനുകൂലികളും എന്‍.എസ്. മാധവനെ വിമര്‍ശിച്ച് രംഗത്തെത്തി.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിലെ സ്‌പെഷല്‍ ലെയ്‌സണ്‍ ഓഫീസറായി നിയമിച്ച വേലപ്പന്‍ നായരുടെ ശമ്പളം ഒരു ലക്ഷത്തി പതിനായിരം രൂപയായി നിശ്ചയിച്ച ഉത്തരവിന്റെ പകര്‍പ്പ് ഒരാള്‍ ഈ ട്വീറ്റുകള്‍ക്ക് താഴെ പോസ്റ്റ് ചെയ്തിട്ടുണ്ട്. ഇതുകൂടി ഒന്ന് ചോദിക്കാമോ സര്‍ എന്നാണ് ഇദ്ദേഹത്തിന്റെ ആവശ്യം.
ഇത്തവണ പ്രളയം ഏറ്റവും അധികം ബാധിച്ച വയനാട്ടില്‍ എംപിയായ രാഹുല്‍ ഗാന്ധി ആദ്യ ദിവസങ്ങളില്‍ സന്ദര്‍ശനം നടത്താതിരുന്നത് വലിയ വിമര്‍ശനങ്ങള്‍ക്ക് കാരണമായിരുന്നു. പിന്നീട് അദ്ദേഹം എത്തിയെങ്കിലും രണ്ട് ദിവസങ്ങള്‍ക്കൊണ്ട് തന്നെ മടങ്ങുകയും ചെയ്തു. ദുരിതബാധിതര്‍ക്കൊപ്പം എപ്പോഴും ഉണ്ടാകുമെന്നും ആശങ്കപ്പെടേണ്ടതില്ലെന്നും രാഹുല്‍ ഗാന്ധി വ്യക്തമാക്കി. തകര്‍ന്ന വീടുകള്‍ പുനര്‍നിര്‍മിക്കുന്നതിനും വീടുകള്‍ ശുചീകരിക്കുന്നതിനും ചികിത്സയ്ക്കുമുള്ള എല്ലാ സഹായങ്ങളും അദ്ദേഹം വാഗ്ദാനം ചെയ്തു. വയനാടിനെ ബാധിച്ച പ്രകൃതി ദുരന്തം സംബന്ധിച്ച് പ്രധാനമന്ത്രിയുമായി സംസാരിച്ചതായും അദ്ദേഹം വ്യക്തമാക്കി.
പ്രകൃതി ക്ഷോഭത്തില്‍ നിരവധി വീടുകളാണ് തകര്‍ന്നത്. അവ പുനര്‍നിര്‍മിക്കേണ്ടത് അത്യാവശ്യമാണ്. അതിനുള്ള എല്ലാ സഹായങ്ങളും പാര്‍ലമെന്റ് അംഗമെന്ന നിലയില്‍ ഉറപ്പാക്കും. പ്രകൃതി ദുരന്തം സാമ്പത്തിക മേഖലയെ ആകെത്തന്നെ തളര്‍ത്തിയിട്ടുണ്ട്. ദുരിതബാധിതരും രോഗികളുമായിട്ടുള്ളവര്‍ക്ക് ഉള്‍പ്പെടെ സഹായങ്ങള്‍ ഉറപ്പാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
https://www.facebook.com/Malayalivartha
























