മക്കളെ ശബരിമലയില്‍ അയച്ചാല്‍ പോരാ; ശബരിമല വിഷയത്തില്‍ വിശ്വാസത്തിന് വേണ്ടിയുള്ള സമരത്തെ അന്ന് ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച എല്‍ഡിഎഫിനെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചു; സിപിഎം വിശ്വാസികളോട് മാപ്പുപറയണമെന്ന് ശ്രീധരന്‍ പിള്ള

പാല ഉപതെരഞ്ഞെടുപ്പില്‍ ആരു മല്‍സരിക്കണമെന്ന കാര്യത്തില്‍ ഈ മാസം 30 ന് തീരുമാനിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള വ്യക്തമാക്കി. എന്‍ഡിഎ യോഗത്തിന് ശേഷമായിരിക്കും സ്ഥാനാര്‍ത്ഥിയെ പ്രഖ്യാപിക്കുക എന്നദ്ദേഹം വ്യക്തമാക്കി. മല്‍സരിക്കാന്‍ ബിജെപി കോട്ടയം ജില്ലാ കമ്മിറ്റി താല്‍പ്പര്യം അറിയിച്ചിട്ടുണ്ട്. ശബരിമലയില്‍ സിപിഎം വിശ്വാസികള്‍ക്കൊപ്പമെന്ന വാദം വാചകക്കസര്‍ത്ത് മാത്രമാണെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
ശബരിമലയില്‍ സിപിഎം സ്വീകരിച്ച നിലപാടില്‍ ജനങ്ങള്‍ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരിച്ചടി നല്‍കിയതോടെ പാര്‍ട്ടി തന്ത്രം മാറ്റിയിരിക്കുകയാണ്. സംഭവത്തിൽ നിലപാട് മാറ്റിയെങ്കില്‍ സിപിഎം വിശ്വാസികളോട് മാപ്പുപറയണമെന്ന് ശ്രീധരൻ പിള്ള ആഞ്ഞടിച്ചു. ശബരിമല വിഷയത്തില്‍ വിശ്വാസത്തിന് വേണ്ടിയുള്ള സമരത്തെ അന്ന് ചോരയില്‍ മുക്കി കൊല്ലാന്‍ ശ്രമിച്ച, കുപ്രചരണം നടത്തിയ എല്‍ഡിഎഫിനെ ജനങ്ങള്‍ ഒരു പാഠം പഠിപ്പിച്ചിരിക്കുന്നു. ഇപ്പോള്‍ നിലപാട് തിരുത്തിയെങ്കില്‍ അവര്‍ പരസ്യമായി മാപ്പു പറയണമെന്നും അല്ലാതെ ശബരിമലയില്‍ മക്കളെ അയച്ചാല്‍ പോരെന്നും ശ്രീധരന്‍പിള്ള പറഞ്ഞു.
വിശ്വാസികളുടെ വിശ്വാസം ഉള്‍ക്കൊള്ളാനും അതുമായി ഇഴുകിചേരാനും ആഗ്രഹിക്കുന്നുവെങ്കില്‍ ശബരിമല ധര്‍മ്മശാസ്താവിനോട് തന്നെ ആദ്യം ചെയ്ത തെറ്റിന് സമസ്താപരാധം പറയട്ടെ. വെറുതെ വാചകക്കസര്‍ത്ത് നടത്തിയതുകൊണ്ട് കാര്യമില്ല. ആത്മാര്‍ത്ഥത തെളിയിക്കണം. ആചാരാനുഷ്ഠാനങ്ങളാണ് ഒരു വിശ്വാസത്തിന്റെ ആത്മാവെന്ന് പറയുന്നത്. ആ വിശ്വാസത്തിന്റെ ആത്മാവിനെ മാനിക്കുന്നുണ്ടോയെന്ന് എല്‍ഡിഎഫ് വ്യക്തമാക്കണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.
കഴിഞ്ഞ ലോക്‌സഭ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി നേരിട്ട ദയനീയ പരാജയത്തിന്റെ പശ്ചാത്തലത്തിലാണ് ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ മുന്‍കൈ എടുക്കേണ്ടെന്ന നിലപാടുമായി സിപിഎം മുന്നോട്ട് വന്നിരിക്കുന്നത്. വിശ്വാസികളെ പാര്‍ട്ടിക്കൊപ്പം നിര്‍ത്തണമെന്നാണ് ഇപ്പോഴത്തെ പദ്ധതി. 2021 ൽ നിയമസഭാ തെരഞ്ഞടുപ്പും അതിനു മുമ്പ് തദ്ദേശ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും നടക്കാനിരിക്കെ ശബരിമലയെ വെറുതെ വിടാനാണ് സി പി എം തീരുമാനം.
തെറ്റ് തിരുത്തല്‍ രേഖയിലൂടെ കേരളീയ സമൂഹത്തെ കബളിപ്പിക്കാനുള്ള പുതിയ തന്ത്രമാണ് സിപിഎം പയറ്റുന്നതെന്ന് ബിജെപി വക്താവ് ബി.ഗോപാലകൃഷ്ണന്‍ ആരോപിച്ചു. മരണ വെപ്രാളത്തില്‍ സ്വന്തം വാല്‍മുറിച്ചു കബളിപ്പിച്ച് രക്ഷപ്പെടുന്ന പല്ലിയുടേതിനു സമാനമായ രാഷ്ട്രീയമാണ് സിപിഎമ്മിന്റേതെന്നും അദ്ദേഹം പറഞ്ഞു. അവസരവാദ നയങ്ങള്‍ സ്വീകരിച്ച പാര്‍ട്ടിയാണ് സിപിഎം. വാക്കും പ്രവര്‍ത്തിയും കബളിപ്പിക്കല്‍ തന്ത്രമായി കൊണ്ടുനടക്കുന്ന ഇവര്‍ പ്രത്യയശാസ്ത്രത്തിന്റെ വാല്‍മുറിച്ച് ജനങ്ങളെ കബളിപ്പിച്ച് തെരഞ്ഞെടുപ്പില്‍ നേട്ടമുണ്ടാക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നും അദ്ദേഹം പറഞ്ഞു. സംഘപരിവാറിനെ തടയാന്‍ വിശ്വാസി സമൂഹത്തോടൊപ്പം മുന്നോട്ട് പോകുമെന്നാണ് സിപിഎം തീരുമാനം. എന്നാല്‍ വിശ്വാസമില്ലാത്തവര്‍ വിശ്വാസികള്‍ക്കൊപ്പം നില്‍ക്കുന്നത് എങ്ങനെയെന്നും, തെറ്റ് തിരുത്തല്‍ സത്യമെങ്കില്‍ ഹിന്ദു വിരുദ്ധ നടപടികളില്‍ തെറ്റ് പറ്റിയെന്ന് സമ്മതിക്കുമോ എന്നും അദ്ദേഹം ചോദിച്ചു.
https://www.facebook.com/Malayalivartha






















