അനന്തരം ബസ് യാത്രക്കാരും ഇടത് സർക്കാരിന് എതിരായി; വൻ പ്രതിസന്ധിയിലായ കെ എസ് ആർ റ്റി സി ജനങ്ങളെ പൊറുതിമുട്ടിക്കുന്നു; ബസുകളുടെ എണ്ണം കുറച്ച് കൂടുതൽ യാത്രക്കാരെ കയറ്റുക എന്ന തന്ത്രം പയറ്റി സ്ഥാപനത്തെ ലാഭത്തിലാക്കാൻ ശ്രമം

വൻ പ്രതിസന്ധിയിലായ കെ എസ് ആർ റ്റി സി ജനങ്ങളെ പൊറുതിമുട്ടിക്കുന്നു. ബസുകളുടെ എണ്ണം കുറച്ച് കൂടുതൽ യാത്രക്കാരെ കയറ്റുക എന്ന തന്ത്രം പയറ്റി സ്ഥാപനത്തെ ലാഭത്തിലാക്കാനാണ് ശ്രമം. എന്നാൽ ദീർഘദൂര ഷെഡ്യൂളുകളിൽ പലതിലും യാത്ര ചെയ്യാനാവാത്ത തിരക്കാണ് അനുഭവപ്പെടുന്നത്.
നൂറ് കണക്കിന് യാത്രക്കാരുമായാണ് ദിനംപ്രതി സർവീസുകൾ തുടങ്ങുന്നത്. നേരത്തെ ആറ് ബസുകൾ ഓപ്പറേറ്റ് ചെയ്തിരുന്ന സ്ഥലത്ത് ഇപ്പോൾ ഒരു ബസ് മാത്രമാണ് സർവീസ് നടത്തുന്നത്. ഇതിൽ സൂപ്പർ ഫാസ്റ്റുകളുടെ എണ്ണം കുറച്ച് ഫാസ്റ്റ് പാസഞ്ചർ കൂട്ടി. അതോടെ ദീർഘദൂര യാത്രക്കാർക്ക് യഥാസമയം ഒരിടത്തും എത്തിച്ചേരാനാവാത്ത സ്ഥിതി വിശേഷം വന്നു ചേർന്നു.
കഴിഞ്ഞ മൂന്നുവർഷത്തിനിടയിൽ കോർപ്പറേഷൻ വാങ്ങിയത് വെറും 100 ബസുകൾ മാത്രമാണ്. ഇലക്ട്രിക് ബസുകൾ സർവീസ് നടത്താൻ കരാർ എടുത്തെങ്കിലും എല്ലാം നഷ്ടത്തിലായി. ഇതിനെ തുടർന്ന് 1500 ഇലക്ട്രിക് ബസുകൾ വാങ്ങാനുള്ള തീരുമാനം റദ്ദാക്കി.
ഒരു സ്വകാര്യ മുതലാളി ഒരു ബസ് വാങ്ങിയാൽ അതോടെ അയാളുടെ ജീവിതം രക്ഷപ്പെടും. എന്നാൽ 5000 ബസ് സ്വന്തമായുള്ള കെ എസ് ആർറ്റിസി മുന്നോട്ടു പോകാനാവാതെ ശ്വാസം മുട്ടുന്നു. ഇതിന് പിന്നിലെ മനശാസ്ത്രം പലർക്കും പിടികിട്ടിയിട്ടില്ല.
ആയിരക്കണക്കിന് ജീവനക്കാരെയാണ് കോർപ്പറേഷൻ നിയമിച്ചിട്ടുള്ളത് .ഇവർക്ക് ശമ്പളം നൽകാനുള്ള പണം പോലും സ്ഥാപനത്തിന്റെ കൈയിലില്ല. ജീവനക്കാരിൽ നിന്നും ലോൺ റിക്കവറി ഇനത്തിൽ കോർപ്പറേഷൻ പിടിക്കുന്ന പണം പോലും ശമ്പളം കൊടുക്കാനാണ് വിനിയോഗിക്കുന്നത്. ഇത്തരത്തിലുള്ള രണ്ട് കേസുകൾ അടുത്ത കാലത്ത് ഉണ്ടായി.
ടോമിൻ ജെ തച്ചങ്കരി മാനേജിംഗ് ഡയറക്ടർ ആയിരുന്ന കാലത്ത് ഇതിനേക്കാൾ മെച്ചപ്പെട്ട നിലയിലാണ് സ്ഥാപനം മുന്നോട്ടു പോയിരുന്നത്. എന്നാൽ ഇപ്പോഴത്തെ സ്ഥിതി പറയാതിരിക്കുകയാണ് ഭേദം. എം ഡിയായ എം പി ദിനേശൻ സർക്കാരിനെ അനുസരിക്കുന്ന എം ഡിയാണ്. എന്നാൽ അദ്ദേഹത്തിന് സ്ഥാപനം നടത്തികൊണ്ടു പോകാൻ കഴിയുന്നില്ല.തച്ചങ്കരിയുടെ കാലത്ത് യൂണിയനുകളെ തലപൊക്കാൻ അനുവദിച്ചിരുന്നില്ല.എന്നാൽ ഇപ്പോൾ സ്ഥാപനം ഭരിക്കുന്നത് യൂണിയനുകളാണ്. മന്ത്രിക്കും ഇപ്പോൾ തലവേദനയില്ല. ആരും ആരോടും പരിഭവം പറയുന്നില്ല.
മന്ത്രി എ കെ ശശീന്ദ്രൻ കെ എസ് ആർറ്റിസിയെ വിട്ട മട്ടാണ്.അദ്ദേഹത്തിന് സ്ഥാപനം മുന്നോട്ടു കൊണ്ടു പോകാൻ കഴിയില്ലെന്ന് വ്യക്തമായി കഴിഞ്ഞു.ദിവസേന ബസിൽ യാത്ര ചെയ്യുന്നവരുടെ വോട്ടുകൾ ഇടത് സർക്കാരിന് നഷ്ടമാകുമെന്ന് ഉറപ്പായി കഴിഞ്ഞു. ഓരോ യാത്രക്കാരും സർക്കാരിനെ മനസാ പ്രാകി കൊണ്ടാണ് യാത്ര ചെയ്യുന്നത്.
തീവണ്ടി സർവീസുകൾ താളം തെറ്റിയത് കാരണം ജനങ്ങൾ കൂടുതൽ ആശ്രയിക്കുന്നത് ബസ് സർവീസിനെയാണ് .പ്രതിസന്ധിയുടെ ആക്കം കൂട്ടാൻ ഇതും ഒരു കാരണമായി.
https://www.facebook.com/Malayalivartha






















