തരൂർ കോൺഗ്രസുമായി അകലുന്നു; രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളിക്കുമെതിരെ ആഞ്ഞടിച്ച തരൂർ കോൺഗ്രസ് വിരുദ്ധ ക്യാമ്പിലാണെന്ന് അടക്കം പറച്ചിൽ; മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിന്റെ നിജസ്ഥിതി കോൺഗ്രസ് ഹൈക്കമാന്റിനെ ബോധ്യമാക്കാൻ പലരും ശശിതരൂരിനോട് ആവശ്യപ്പെട്ടെങ്കിലും വഴങ്ങിയിട്ടില്ല

ശശിതരൂർ എം പി കോൺഗ്രസിൽ നിന്നും അകലുന്നു. രമേശ് ചെന്നിത്തലക്കും മുല്ലപ്പള്ളിക്കുമെതിരെ ആഞ്ഞടിച്ച തരൂർ കോൺഗ്രസ് വിരുദ്ധ ക്യാമ്പിലാണ് ഇപ്പോഴുള്ളതെന്നാണ് കോൺഗ്രസ് നേതാക്കൾ അടക്കം പറയുന്നത്.
അതിനിടെ മോദിയെ അനുകൂലിച്ച് പ്രസ്താവന നടത്തിയതിന്റെ നിജസ്ഥിതി കോൺഗ്രസ് ഹൈക്കമാന്റിനെ ബോധ്യമാക്കാൻ പലരും ശശിതരൂരിനോട് ആവശ്യപ്പെട്ടെങ്കിലും അദ്ദേഹം വഴങ്ങിയിട്ടില്ല. കേരളത്തിൽ നിന്ന് തരൂരിനെതിരെ റ്റി. എൻ . പ്രതാപൻ എം പി സോണിയാ ഗാന്ധിക്ക് കത്ത് എഴുതിയതിന് പിന്നാലെയാണ് തരൂരിനോട് കേന്ദ്ര നേതൃത്വത്തെ കാണണമെന്ന് കെ പി സി സി യിലെ ചില മുതിർന്ന നേതാക്കൾ ആവശ്യപ്പെട്ടത്. എന്നാൽ താൻ തെറ്റെന്നും ചെയ്തിട്ടില്ലെന്നാണ് തരൂരിന്റെ നിലപാട്. പ്രതാപനെ പരിഹസിക്കാനും തരൂർ തയ്യാറായി.
അതിനിടെ ഭാര്യയുടെ മരണവുമായി ബന്ധപ്പെട്ട് മോദി കുരുക്കിയ കുരുക്ക് മുറുകാതിരിക്കാനുള്ള അടവാണ് തരൂരിന്റെ നടപടിക്ക് പിന്നിലെന്ന് കോൺഗ്രസ് നേതാക്കൾ അടക്കം പറയുന്നു. കെ. മുരളിധരൻ ഉൾപ്പെടെയുള്ള നേതാക്കൾ തരൂരിന് വേണമെങ്കിൽ ബിജെപിയിൽ പോകാമെന്ന് വ്യക്തമാക്കി കഴിഞ്ഞു. മുരളിക്ക് തരൂർ മറുപടി പറഞ്ഞിട്ടില്ല.
ശശിതരൂരിനെതിരെ സോണിയാ ഗാന്ധി കേന്ദ്ര കോൺഗ്രസ് നേതാക്കളോട് സംസാരിച്ചു എന്നാണ് വിവരം. ഇക്കുറി കേന്ദ്രത്തിൽ കോൺഗ്രസ് അധികാരത്തിൽ വരാതായതോടെ തരൂർ ഹൈകമാന്റുമായി അകന്നു. പണ്ട് ഡൽഹിയിൽ വന്നാൽ നാൽപ്പത് വട്ടം സോണിയയെയും രാഹുലിനെയും കണ്ടിരുന്ന തരൂർ ഇപ്പോൾ അപൂർവമായി മാത്രമാണ് ജൻ പഥിൽ ചെല്ലാറുളളത്. നേരത്തെ സോണിയ തരൂരിനെ വിളിപ്പിക്കാറുണ്ടായിരുന്നു. എന്നാൽ ഇപ്പോൾ അത്തരം നടപടികൾ പൂർണമായും ഇല്ലാതായി. തരൂർ രാഹുലിനെയും കാണുന്നില്ല
കെ പി സി സി ഓഫീസിലും ഡി സി സി ഓഫീസിലും തരൂർ ചെല്ലാറില്ല. കുമ്മനത്തെ തോൽപ്പിച്ച് നേടിയ തിളക്കമാർന്ന വിജയം തന്റെ സ്വന്തം കഠിനാദ്‌ധ്വാനത്തിന്റെ ഫമാണെന്നാണ് തരൂർ വിശ്വസിക്കുന്നത്. കുമ്മനത്തിന് ലഭിക്കേണ്ടിയിരുന്ന ബി ജെ പി വോട്ടുകൾ തരൂർ ചോർത്തിയെന്ന അക്ഷേപം ബിജെപി നേതാക്കൾക്കുമുണ്ട്. ജില്ലയിലെ ചില ബിജെപി നേതാക്കൾ തരൂരിന്റെ കൈയിൽ നിന്ന് പണം മേടിച്ചു എന്ന അക്ഷേപവും ശക്തമാണ്.
മോദിയുടെ ഭരണകൂടത്തെ നയിക്കുന്ന കരൺ അദാനിയുമായി അടുത്ത ബന്ധം പുലർത്തുന്ന നേതാവാണ് ശശിതരൂർ. അദാനി സാമ്രാജ്യം മോദിയോട് എന്തെങ്കിലും ആവശ്യപ്പെട്ടാൽ അത് നിഷ്പ്രയാസം നടക്കും. ചിദംബരത്തെ അറസ്റ്റ് ചെയ്തതോടെയാണ് തരൂർ, ജയ്റാം രമേശ് തുടങ്ങിയ നേതാക്കൾ മോദി മന്ത്രം ഉരുവിട്ട് തുടങ്ങിയത്. മോദിയുടെ കൈയിലെ കരുവാകേണ്ടതില്ലെന്ന ചിന്തയാണ് ഇത്തരം പ്രകീർത്തനങ്ങൾക്ക് പിന്നിൽ. എന്നാൽ ജയിലിലാകുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് ചിദംബരവും മോദി പ്രാർത്ഥന നടത്തിയിരുന്നു. എന്നാൽ ഒരു ഫലവും ഉണ്ടായില്ല. രാജീവ് ഗാന്ധിയുടെ ജന്മ വാർഷിക വേളയിൽ തരൂർ നടത്തിയ പ്രകീർത്തനം അനവസരത്തിലുള്ളതാണെന്നാണ് കേരള നേതാക്കളുടെ പ്രതികരണം
അതേസമയം ഉമ്മൻ ചാണ്ടി ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല.തരൂരിനോട് ഏറ്റുമുട്ടാൻ താത്പര്യമില്ലെന്നാണ് അദ്ദേഹവുമായി ബന്ധപ്പെട്ടവർ വ്യക്തമാക്കുന്നത്. തരൂരിന്റെ വേദന തരൂരിനല്ലേ മനസിലാവുകയുള്ളൂ എന്ന് പ്രതികരിക്കുന്ന നേതാക്കളും നിരവധിയുണ്ട്. കേരളത്തിലെ പല കോൺഗ്രസ് നേതാക്കളെയും തരൂരിന് അറിയില്ല. കേരളത്തിലെ പാർട്ടിയുമായി തരൂർ അടുപ്പം പുലർത്തുന്നുമില്ല. അതു കൊണ്ടു തന്നെ തരൂരിന്റെ നീക്കങ്ങളെ ആരും കാര്യമായി എടുക്കുന്നുമില്ല.
https://www.facebook.com/Malayalivartha






















