കാകൻ മനുവിനെ മൃതപ്രായനാക്കിയത് ഇടിച്ചും ചവിട്ടിയും; മനുവിനെ കുഴിച്ചിട്ടത് നഗ്നനാക്കി ജീവനോടെ...

ബാറിലുണ്ടായ സംഘര്‍ഷത്തെ തുടര്‍ന്ന് പറവൂരിൽ യുവാവിനെ കൊലപ്പെടുത്തിയ നാലംഗ സംഘം കാകൻ മനുവിനെ കൊലപ്പെടുത്തിയത് ഇടിച്ചും ചവിട്ടിയുമെന്ന് പോസ്റ്റുമോര്‍ട്ടം പ്രാഥമിക റിപ്പോര്‍ട്ട്. എന്നാല്‍ വായിലൂടെയും മൂക്കിലൂടെയും മണ്ണ് ഉള്ളില്‍ ചെന്നിട്ടുണ്ട്. മൃതപ്രായനായ മനുവിനെ മരിക്കുന്നതിന് മുന്‍പേ കുഴിച്ചുമൂടിയെന്നാണ് നിഗമനം. ശരീരമാസകലം ഏറ്റ ഇടി മൂലം ആന്തരികാവയവങ്ങള്‍ക്കും ക്ഷതമുണ്ടായി. ബിയര്‍ കുപ്പിയും ഇഷ്ടികയും ഉപയോഗിച്ച് ക്രൂരമായി മര്‍ദ്ദിച്ചതിന്റെ പാടുകളും മൃതദേഹത്തിലുണ്ട്. കേസില്‍ ഇതുവരെ അഞ്ചുപേരാണ് അറസ്റ്റിലായിട്ടുള്ളത്. ഇവര്‍ റിമാന്‍ഡിലാണ്.
പറവൂരില്‍ സഹോദരി മഞ്ജുവിന്റെ വീടായ രണ്ടുതയ്യിലെത്തിയ മനു വൈകിട്ടോടെ പറവൂരിലെ ബാറില്‍ മദ്യപിക്കാനെത്തിയതായിരുന്നു. ഈ സമയം നാലംഗ സംഘവും ബാറിലെത്തി. മുന്‍ വൈരാഗ്യമുള്ള മനുവിനെ കണ്ടതോടെ വാക്കേറ്റമുണ്ടാവുകയും മര്‍ദ്ദിക്കുകയുമായിരുന്നു. ബാറില്‍ നിന്നിറങ്ങിയ മനുവിനെ വീണ്ടും മര്‍ദ്ദിച്ച് ദേശീയപാതയുടെ പടിഞ്ഞാറ് ഭാഗത്ത് എത്തിച്ചു. ഇവിടെ വച്ച് അതിക്രൂരമായി ഇഷ്ടിക ഉപയോഗിച്ച് ശരീരമാസകലം മണിക്കൂറുകളോളം മര്‍ദ്ദിച്ചു. ശേഷം സ്‌കൂട്ടറില്‍ ഓമനക്കുട്ടനും വിപിനും ചേര്‍ന്ന് മനുവിനെ പറവൂര്‍ ഗലീലിയ കടപ്പുറത്തെ വിജനമായ സ്ഥലത്ത് എത്തിച്ചു. പിന്നാലെ അപ്പാപ്പന്‍ പത്രോസും സൈമണും സ്ഥലത്തെത്തി. ഇവരുടെ സുഹൃത്തുക്കളായ കൊച്ചുമോനെയും ജോണ്‍ പോളിനെയും മറ്റു മൂന്നുപേരെയും കൂടി വിളിച്ചുവരുത്തി ചന്തക്കടവിന് 200 മീറ്റര്‍ മാറി അരയാള്‍ താഴ്ചയില്‍ കുഴിയെടുത്ത് മൃതദേഹം മറവുചെയ്യുകയായിരുന്നു.
അതേ സമയം ദൃശ്യം സിനിമയുടെ മാതൃകയിൽ കാകൻ മനുവിന്റെ മൃതദേഹം മാറ്റാനായിരുന്നു നാലാംപ്രതി പത്രോസ് ജോണിന്റെ പ്ലാൻ. എന്നാൽ, മൃതദേഹം ആഴത്തിൽ കുഴിച്ചിട്ടതും ആദ്യം തന്നെ പത്രോസ് പൊലീസിന്റെ പിടിയിലായതും കാരണം ‘ദൃശ്യം’ തുടക്കത്തിലേ പൊളിഞ്ഞു. പറവൂരിലെ ബാറിൽ തുടങ്ങിയ സംഘർഷം ഗലീലിയ കടപ്പുറത്ത് കാകൻ മനുവിന്റെ കൊലപാതകത്തിൽ അവസാനിച്ചപ്പോൾ നാലാം പ്രതി പത്രോസ് ജോണിന് മറ്റൊരു പ്ലാൻ ഉണ്ടായിരുന്നതായി ചോദ്യം ചെയ്യലിലാണു തെളിഞ്ഞത്.
മനു കൊല്ലപ്പെട്ടെന്ന് ഉറപ്പായതോടെ കേസിൽ നിന്നു രക്ഷപ്പെടാനുള്ള തന്ത്രങ്ങൾ മെനഞ്ഞത് പത്രോസ് ആയിരുന്നു. ബാറിലെയും പറവൂർ ജംക്‌ഷനിലെയും അടിപിടികൾ സംബന്ധിച്ചു പൊലീസിനു വിവരം ലഭിക്കുമെന്ന് ഉറപ്പുള്ളതിനാൽ പിടിക്കപ്പെട്ടാൽ അതുവരെയുള്ള സംഭവങ്ങൾ കൃത്യമായി പറയാനും പിന്നീടുള്ളതു പൊലീസിനു പിടികിട്ടാത്തവിധം കെട്ടിച്ചമയ്ക്കാനും തീരുമാനിച്ചതു പത്രോസ് ആണ്.
മൃതദേഹം കിട്ടിയില്ലെങ്കിൽ ഒരിക്കലും കൊലക്കുറ്റം ചുമത്താൻ പൊലീസിനു കഴിയില്ലെന്നു പത്രോസ് കരുതിയിരുന്നു. അതിനാൽ പിടിക്കപ്പെട്ടാൽ മൃതദേഹം കടലിലാണ് ഉപേക്ഷിച്ചതെന്നു പറയണമെന്നു പത്രോസ് സംഘാംഗങ്ങളെ ചട്ടംകെട്ടി. എന്നാൽ, ചോദ്യം ചെയ്യലിൽ ആരെങ്കിലും സത്യം പറഞ്ഞാൽ പിടിക്കപ്പെടാതിരിക്കാനാണ് പത്രോസ് ജോൺ ‘പ്ലാൻ ബി’ എന്ന രീതിയിൽ ‘ദൃശ്യം’ മാതൃകയിൽ മറ്റൊരു തന്ത്രം ആസൂത്രണം ചെയ്തത്. അതിനായി തീരത്ത് കുഴിച്ചിടാനെത്തിയ സഹായികളോട് രണ്ടടി മാത്രം ആഴത്തിൽ മൃതദേഹം കുഴിച്ചിട്ടാൽ മതിയെന്നു പത്രോസ് നിർദേശിച്ചിരുന്നു. മദ്യത്തിന്റെ ലഹരിയിൽ പത്രോസിന്റെ നിർദേശം ആർക്കും മനസ്സിലായില്ല. മറ്റുള്ളവർ നല്ല ആഴത്തിൽ കുഴിച്ച് മൃതദേഹം മണ്ണിട്ടു മൂടുകയായിരുന്നു. എല്ലാവരും പോയ ശേഷം പിന്നീട് വിശ്വസ്തരെ മാത്രം കൂട്ടി മൃതദേഹം അവിടെ നിന്നു മാറ്റി മറ്റെവിടെയെങ്കിലും ഉപേക്ഷിക്കാനായിരുന്നു പത്രോസിന്റെ നീക്കം. അതോടെ ആരെങ്കിലും പൊലീസിനെ ഭയന്ന് ആദ്യം കുഴിച്ചിട്ട സ്ഥലം കാണിച്ചു കൊടുത്താലും പിടിക്കപ്പെടില്ലെന്നും മർദനം ഭയന്നാണ് അവർ ഏതെങ്കിലും സ്ഥലം കാണിച്ചതാണെന്ന് കോടതിയിൽ തെളിയിക്കാനാകുമെന്നും പത്രോസ് കരുതി.എന്നാൽ, ആഴത്തിൽ കുഴിച്ചിട്ട മൃതദേഹം പിന്നീട് പുറത്തെടുക്കുന്നത് പത്രോസിന് വെല്ലുവിളിയായി.
മനുവിനെ കാണാതായ കേസിൽ രണ്ടു ദിവസത്തിനുള്ളിൽ പൊലീസ് അന്വേഷണം ആരംഭിക്കുകയും ബാറിലെ സിസിടിവി ദൃശ്യങ്ങളുടെ സഹായത്തോടെ പത്രോസിനെയും സൈമണിനെയും ആദ്യമെ കസ്റ്റഡിയിലെടുക്കുകയും ചെയ്തതോടെ പത്രോസിന്റെ പ്ലാൻ പൊളിഞ്ഞു. പിടിയിലായ അഞ്ചാം പ്രതി കൊച്ചുമോൻ മൃതദേഹം കുഴിച്ചിട്ട സ്ഥലം പൊലീസിനു കാണിച്ചുകൊടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha






















